”ഇങ്ങനെയൊരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം; ഷൂട്ട് നടക്കുമ്പോൾ ആ ജില്ലയിൽ തന്നെ ഉണ്ടാകരുതെന്ന് പറഞ്ഞു”; ശ്രീനിവാസൻ
1 min read

”ഇങ്ങനെയൊരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം; ഷൂട്ട് നടക്കുമ്പോൾ ആ ജില്ലയിൽ തന്നെ ഉണ്ടാകരുതെന്ന് പറഞ്ഞു”; ശ്രീനിവാസൻ

ശ്രീനിവാസനും മീനയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കഥ പറയുമ്പോൾ. മമ്മൂട്ടി ​ഗസ്റ്റ് റോളിലെത്തിയ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശ്രീനിവാസൻ ആയിരുന്നു. നടൻ മുകേഷും ശ്രീനിവാസനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഈ സിനിമ വീണ്ടും ചർച്ചയാവുകയാണ്. മമ്മൂട്ടിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ച് ശ്രീനിവാസൻ തുറന്നു പറഞ്ഞതോടെയാണ് സംഭവം വീണ്ടും ചർച്ചയാകുന്നത്.

താൻ പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടും മോഹൻലാലിന് തന്നോട് നീരസം തോന്നിയിട്ടില്ല. എന്നാൽ മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടൽ നടന്നിട്ടുണ്ട് എന്നാണ് ശ്രീനിവാസൻ സിനിമാതെക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ‘കഥ പറയുമ്പോൾ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവം വിശദീകരിച്ചാണ് ശ്രീനിവാസൻ സംസാരിച്ചത്. ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. അതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് ശ്രീനിവാസൻ സംസാരിച്ചത്.

കഥ പറയുമ്പോൾ എന്ന സിനിമയുടെ സമയത്ത് ഞങ്ങൾ ഭയങ്കരമായി ഏറ്റുമുട്ടി. ഞാനും മുകേഷും കൂടെ നിർമ്മിച്ച സിനിമയായിരുന്നു അത്. കഥ നേരത്തെ മമ്മൂട്ടിയോട് പറഞ്ഞിരുന്നു. അഡ്വാൻസ് നൽകാൻ ഞാനും മുകേഷും അദ്ദേഹത്തിന്റെ വീട്ടിൽ പോയി. നിങ്ങളുടെ കയ്യിൽ നിന്നും ഞാൻ അഡ്വാൻസ് വാങ്ങാനോ! അത് വേണ്ട. ആ കാശ് വേറെ ആർക്കെങ്കിലും കൊടുത്തോളൂവെന്ന് മമ്മൂട്ടി പറഞ്ഞു.നിങ്ങൾ പൈസ വാങ്ങിയിട്ടല്ലേ അഭിനയിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. അത് ഞാൻ വാങ്ങേണ്ടവരുടെ കയ്യിൽ നിന്നും വാങ്ങിക്കോളാം, നിങ്ങൾ എനിക്ക് തരണ്ട, നിങ്ങളുടെ കയ്യിൽ നിന്നും ഞാൻ വാങ്ങില്ല എന്ന് മമ്മൂട്ടി പറഞ്ഞു.

എന്നാൽ ഓവർസീസ് റൈറ്റ്സ് എഴുതട്ടെ എന്ന് ചോദിച്ചു. അത് നിങ്ങൾക്ക് ഞാൻ നല്ല വിലയ്ക്ക് വിറ്റു തരാം, പക്ഷെ നിങ്ങളുടെ ഒരു പൈസയും എനിക്ക് വേണ്ട എന്ന് പറഞ്ഞു. തെടുപുഴയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ മേക്കപ്പ് മാൻ ജോർജിനെ വിളിച്ചപ്പോൾ മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചില്ല എന്നാണല്ലോ സാർ പറഞ്ഞത് എന്ന് ചോദിച്ചു. മറ്റു കാര്യങ്ങൾ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. ഷൂട്ടിംഗ് തുടങ്ങിപ്പോയി. പുള്ളിയുടെ ഏഴ് ദിവസം വേണം. ഞാൻ മുകേഷിനെ വിളിച്ചു. ഒന്ന് നേരിട്ട് പോയി ചോദിക്കാൻ പറഞ്ഞു. അങ്ങനെ മുകേഷ് പോയി. നിങ്ങൾ ഏഴല്ലല്ലോ മൂന്ന് ദിവസം മതി എന്നാണല്ലോ പറഞ്ഞതെന്ന് മമ്മൂട്ടി ചോദിച്ചു. കള്ളം പറയുകയാണ്.

ഉഡായിപ്പ് ആണെന്ന് അതോടെ മനസിലായി. ഏഴ് ദിവസം തന്നെയാണെന്ന് മുകേഷ് പറഞ്ഞു. ഏഴ് ദിവസം ആണെങ്കിൽ ടേംസ് ആന്റ് കണ്ടീഷൻസ് മാറുമെന്ന് പറഞ്ഞു. ഞാൻ ഇക്കാര്യം ഇന്നസെന്റിനോട് പറഞ്ഞു. അവനോട് പോകാൻ പറ, മോഹൻലാലിനെ വിളിക്കൂ എന്ന് ഇന്നസെന്റ് പറഞ്ഞു. എന്റെ കുഴപ്പം അതല്ല. ഇങ്ങനെ ഒരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം. എന്നാലേ ആളുകൾക്ക് ഫീൽ ചെയ്യൂ. ജാഡയും അഹങ്കാരവുമൊക്കെയുള്ള ആളു തന്നെയായിരിക്കണം. അങ്ങനെ ഷൂട്ട് നിർത്തിവെക്കാൻ തീരുമാനിച്ചു. തുടർന്ന് മമ്മൂട്ടിയെ വിളിച്ചു. നിങ്ങൾ ഇതുവരെ നമുക്കൊക്കെ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്.

പക്ഷെ ഈ പടത്തിലേക്ക് അഭിനയിക്കാൻ വേണ്ടി ബുദ്ധിമുട്ടുകയോ അതിനായി ഇങ്ങോട്ട് വരികയോ വേണ്ട എന്ന് മമ്മൂട്ടിയോട് പറഞ്ഞു. ഈ പടത്തിന്റെ ഷൂട്ട് നടക്കുമ്പോൾ ആ ജില്ലയിൽ നിങ്ങൾ ഉണ്ടാകരുത് എന്ന് പറഞ്ഞ് താൻ ഫോൺ വിളിച്ചു. മമ്മൂട്ടി തിരികെ വിളിച്ചതിന് കണക്കില്ല. നാട്ടിൽ പാട്ടായാൽ ഇമേജിനെ ബാധിക്കുമോ എന്ന് കരുതിയാണ് വിളിക്കുച്ചത്. ഒടുവിൽ മമ്മൂട്ടി മുകേഷിനെ വിളിച്ച് തനിക്ക് പൈസ വേണ്ട, എത്ര ദിവസം വേണമെങ്കിലും വന്ന് അഭിനയിക്കാമെന്ന് പറഞ്ഞു.