”സുരേഷ് ​ഗോപിയുടെ പാർ‌ട്ടിയോട് എനിക്ക് താൽപര്യമില്ല”; ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ പഴുതുകളുണ്ടെന്ന് ശ്രീനിവാസൻ
1 min read

”സുരേഷ് ​ഗോപിയുടെ പാർ‌ട്ടിയോട് എനിക്ക് താൽപര്യമില്ല”; ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ പഴുതുകളുണ്ടെന്ന് ശ്രീനിവാസൻ

സുരേഷ് ഗോപിയുടെ പാർട്ടിയോട് തനിക്ക് താൽപര്യമില്ലെന്ന് വെളിപ്പെടുത്തി നടൻ ശ്രീനിവാസൻ രം​ഗത്ത്. തൃപ്പൂണിത്തുറയിൽ വോട്ട് ചെയ്ത ശേഷമാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനാധിപത്യത്തിൽ തനിക്ക് താൽപര്യമില്ലെന്നും ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ കുറേ പഴുതുകളുണ്ട് എന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

”സുരേഷ് ഗോപിയെ വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പാർട്ടിയോടൊന്നും എനിക്ക് താൽപര്യമില്ല. പക്ഷെ അദ്ദേഹത്തോട് എനിക്ക് താൽപര്യമുണ്ട്” എന്നാണ് ശ്രീനിവാസൻ പറയുന്നത്. പിണറായിക്ക് എതിരെയുള്ള ജനവിധിയാണോ മോദിക്കെതിരെയുള്ള ജനവിധിയാണോ എന്ന ചോദ്യത്തോടും ശ്രീനിവാസൻ പറയുന്നത്.

”ഇത് നമുക്ക് വേണ്ടിയിട്ടുള്ള ജനവിധിയാണ്. ഏത് പാർട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കും. ഞാൻ ജനാധിപത്യത്തിന് അടിസ്ഥാനപരമായി ചെയ്തതാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ കുറേ പഴുതുകളുണ്ട്. അതാണ് എനിക്ക് താൽപര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ഒരു മോഡൽ ആദ്യമുണ്ടായത് ഗ്രീസിലാണ്. അന്ന് സോക്രട്ടീസ്, നമ്മളേക്കാളൊക്കെ ബുദ്ധിയുള്ള അയാള് പറഞ്ഞത്, ഭരിക്കാൻ കഴിവുള്ളവരെ നമ്മൾ വോട്ട് ചെയ്ത് തിരഞ്ഞെടുക്കും എന്നാണ്. പക്ഷെ ഈ വോട്ട് ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ?”

ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടി കൊന്നിട്ട് വില കുറഞ്ഞ വിഷവും കഴിച്ച് മരിച്ചേനെ. വില കൂടിയ വിഷം കഴിക്കുന്നത് വലിയ ആർഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ചിട്ട് മരിക്കുന്നതാണ് നല്ലത്. അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല”- എന്നാണ് ശ്രീനിവാസൻ പറയുന്നത്.