“സൗബിൻ ഇക്ക പറഞ്ഞത് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമൊന്നുമല്ല” ;  അബിൻ ബിനോ
1 min read

“സൗബിൻ ഇക്ക പറഞ്ഞത് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമൊന്നുമല്ല” ; അബിൻ ബിനോ

സെലിബ്രിറ്റി താരങ്ങളുടെ ഓരോ ചലനവും അനുനിമിഷം വീക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ് ആരാധകർ. പ്രത്യേകിച്ച് സോഷ്യൽ മീഡിയ. അതുകൊണ്ട് തന്നെ പറയുന്ന വാക്കുകളും പ്രവർത്തിയും വളരെ സൂക്ഷിച്ച് അല്ലെങ്കിൽ അത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും വഴിവയ്ക്കും.ഏത് ചെറിയ പ്രവർത്തിയും ഡയലോഗുകളും വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കുകയും അവിടെ ഒരു പിഴവ് സംഭവിച്ചാൽ മുഖം നോക്കാതെ വിമർശിക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ ആരാധകർ. കാലം മാറിയത് കൊണ്ട് തന്നെ ആളുകൾക്ക് നിരക്കാത്ത ഏതൊരു സംസാരവും എത്ര വലിയ തമാശയാണെന്ന് പറഞ്ഞാലും വലിയതോതിൽ വിമർശിക്കപ്പെടും. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ ഇത്തരത്തിൽ വിമർശിക്കപ്പെട്ടവരുടെ ലിസ്റ്റിൽ ആയിരുന്നു.

രോമാഞ്ചം എന്ന ചിത്രത്തിൻറെ പ്രമോഷന് എത്തിയപ്പോൾ ഒതളങ്ങ തുരുത്ത് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ നത്ത് എന്ന വിളിപ്പേരുള്ള നടൻ അബിൻ ബിനോയെ കളിയാക്കി സൗബിൻ ഷാഹിർ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയതോതിൽ ചർച്ച ചെയ്യപ്പെടുന്നത്.ബോഡി ഷൈമിങ്ങ് ചെയ്തു എന്നാണ് അഭിമുഖം കണ്ടവർ ഒക്കെ പറയുന്നത്. രോമാഞ്ചത്തിൽ സൗബിന് ഒപ്പം ഒരു ശ്രദ്ധേയമായ വേഷം അബിൻ ചെയ്തിരുന്നു. ഇപ്പോഴിതാ സൗബിന്റെ പരാമർശം വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അബിൻ. സൗബിൻ പറഞ്ഞ വാക്കുകൾ തന്നെ ഒരിക്കലും വിഷമിപ്പിച്ചിട്ടില്ല എന്നാണ് അബിൻ ബിനോ പറയുന്നത്.

അബിന്റെ വാക്കുകൾ:
“ഒതളങ്ങ തുരുത്ത് കണ്ടിട്ടാണ്
സംവിധായകൻ ജിത്തു മാധവൻ രോമാഞ്ചത്തിലേക്ക് എന്നെ വിളിച്ചത്. രോമാഞ്ചത്തിന്റെ കഥ കേട്ടപ്പോൾ തന്നെ അതിൽ അഭിനയിക്കണമെന്ന് ആഗ്രഹം ഉടലെടുത്തിരുന്നു. പടം കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്ന് ഒരിക്കലും കരുതിയതല്ല. ആദ്യമായി അഭിനയിച്ചത് ഒതളങ്ങ തുരുത്തിലായിരുന്നു. വളരെ യാദൃശ്ചികമായി കിട്ടിയ ഒരു ഭാഗ്യമായിരുന്നു അത്. ഒതളങ്ങ തുരുത്ത് കൊണ്ടുവന്ന ഭാഗ്യമാണ് ഇപ്പോൾ രോമാഞ്ചം വരെ എത്തിയത്. എൻറെ വീട് കൊല്ലം കരുനാഗപ്പള്ളിയിൽ ആലപ്പാട് പഞ്ചായത്തിൽ വെള്ളനാട് എന്ന സ്ഥലത്താണ്. കടലിനും കായലിനും ഇടയിൽ നിൽക്കുന്ന സ്ഥലമാണത്.

ഒതളങ്ങ തുരുത്ത് ഷൂട്ട് ചെയ്തിരിക്കുന്നതും കൂടുതൽ അവിടെ തന്നെയാണ്. ഡിഗ്രിക്ക് പോയെങ്കിലും അത് പൂർത്തിയാക്കാതെ വീട്ടിൽ നിൽക്കുന്ന സമയമായിരുന്നു അത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പിഎസ്‌സി കോച്ചിങ്ങിന് ഒക്കെ പോയിക്കൊണ്ടിരുന്നെങ്കിലും ആ ഇടയ്ക്ക് അഭിനയമോഹം തലപൊക്കി തുടങ്ങി.കാറ്ററിങ്, കടലിൽ മീൻ പിടിക്കാൻ പോകുക ഒക്കെ ചെയ്യുമായിരുന്നു. ഇതിനിടെ നാട്ടിലുണ്ടാകുന്ന വിഷയങ്ങൾ ഹാസ്യരൂപത്തിൽ വീഡിയോയാക്കിയും പുറത്ത് എത്തിച്ചിരുന്നു. സിനിമയിലെത്തണം എന്ന് ആഗ്രഹമുണ്ടെങ്കിലും ആരും സപ്പോർട്ട് ചെയ്യാനില്ലാത്തതുകൊണ്ട് ആ മോഹം ഉള്ളിൽ ഒതുക്കി. എന്നാൽ നാട്ടിൽ എല്ലാവരും വലിയ പിന്തുണയാണ് തരുന്നത്.

കുറച്ചുനാൾ മുമ്പ് എടുത്ത ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയുടെ സെറ്റിൽ ഞങ്ങളെല്ലാവരും നല്ല സൗഹൃദത്തോടെയാണ് കഴിഞ്ഞത്. സൗബിൻ ഇക്കയ്ക്ക് എന്നോട് ആയിരുന്നു കൂടുതൽ അടുപ്പം. സിനിമ കണ്ടവർക്കറിയാം ഞാനും സൗബിൻ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട്. അത് ജീവിതത്തിലുമുണ്ട്. എന്നെ ഇക്കയുടെ റൂമിൽ വിളിച്ച് ഒരുപാട് നേരം ഇരുന്ന് വർത്തമാനം പറയും. അങ്ങനെ ഞങ്ങൾ തമ്മിൽ നല്ലൊരു അടുപ്പമുണ്ട്. ആ അടുപ്പത്തിന്റെ പേരിലാണ് ഇൻറർവ്യൂവിൽ സൗബിൻ ഇക്ക അങ്ങനെ പറഞ്ഞത്. ഞങ്ങൾ എല്ലാവരും തമ്മിൽ പ്രേതം എന്ന് വിളിക്കാറുണ്ട്. സൗബിൻ ഇക്ക പറഞ്ഞത് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമൊന്നുമല്ല. വെറുതെ എന്നെ തമാശയ്ക്ക് കളിയാക്കിയതാണ്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. സിനിമയിൽ ഒരു തുടക്കക്കാരനായ എനിക്ക് വലിയ പ്രോത്സാഹനവും പിന്തുണയും അദ്ദേഹം തന്നിട്ടുണ്ട്”.