“ഇത്രയും വെയിറ്റ് ഉള്ള എന്നെ പതിനെട്ട് ടെക്കിലും പുള്ളി എടുത്തു”:ഗിന്നസ് പക്രു
1 min read

“ഇത്രയും വെയിറ്റ് ഉള്ള എന്നെ പതിനെട്ട് ടെക്കിലും പുള്ളി എടുത്തു”:ഗിന്നസ് പക്രു

മലയാള ചലച്ചിത്രരംഗത്ത് തന്റേതായ അടയാളപ്പെടുത്തൽ നടത്തിയ താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. മിമിക്രി ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച താരം കോളേജിൽ പഠിക്കുന്ന കാലം മുതൽ മിമിക്രി രംഗത്ത് സജീവമായിരുന്നു. കലോത്സവങ്ങളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്തു. മംഗളം മിമിക്സ്, നാദിർഷ കൊച്ചിൻ യൂണിവേഴ്സ്, കോട്ടയം നസീർ കൊച്ചിൻ ഡിസ്കവറി എന്നിവയിൽ മിമിക്രി ആർട്ടിസ്റ്റ് ജോലി ചെയ്തിരുന്നു. ഉണ്ട പക്രു, ഗിന്നസ് പക്രു എന്നീ പേരുകളിൽ ആണ് താരം സിനിമയ്ക്കകത്തും പുറത്തും അറിയപ്പെടുന്നത്.ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയതിനാലാണ് ഗിന്നസ് പക്രു എന്ന പേര് ലഭിച്ചത്. പിന്നീട് സിനിമയിൽ ഈ ഒരു പേര് സജീവമാവുകയായിരുന്നു.

76 സെൻറീമീറ്റർ മാത്രം ഉയരമുള്ള നടനായ ഗിന്നസ് പക്രു വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഈ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2006 മാർച്ചിൽ വിവാഹിതനായ ഗിന്നസ് പക്രു കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് കടന്നു വരികയുണ്ടായി. നടൻ മമ്മൂട്ടിയാണ് തന്നെ ആദ്യമായി ഗിന്നസ് പക്രു എന്ന് വിളിച്ചതെന്ന് മുൻപ് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൻറെ സെറ്റിൽ വച്ചാണ് ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയത്. അന്ന് മമ്മൂക്കയിൽ നിന്നാണ് താനാ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് എന്ന് താരം പറഞ്ഞിരുന്നു. മമ്മൂട്ടി തന്നെയാണ് ആദ്യമായി തന്നെ ഗിന്നസ് പക്രു എന്ന് വിളിച്ചത്.

മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്ന് പറയും പോലെയാണ് തമിഴിൽ സൂര്യയും വിജയും. ഇരുവർക്കും ഒപ്പം അഭിനയിക്കുവാനും ഗിന്നസ് പക്രുവിന് അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സൂര്യയെയും വിജയിയെപ്പറ്റിയും ഉള്ള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സൂര്യക്കൊപ്പം ഏഴാം അറിവ് എന്ന ഹിറ്റ് ചിത്രത്തിലും വിജയിക്കൊപ്പം മലയാളം ബോഡിഗാർഡ് തമിഴ് റീമേക്ക് ആയ കാവലനിലും പക്രു പ്രത്യക്ഷപ്പെട്ടിരുന്നു. “സൂര്യയൊക്കെ ആയുള്ള അനുഭവം ഭയങ്കരമാണ്. പറഞ്ഞറിയിക്കാൻ കഴിയില്ല. ഏഴാം അറിവിന്റെ ഷൂട്ടിങ്ങിന് ഏകദേശം ഒന്നരവർഷം നീണ്ടുനിന്നിരുന്നു. എന്നെ എടുത്ത സീൻ ചിലത് 18 ടേക്ക് ഒക്കെ പോകേണ്ടി വന്നിട്ടുണ്ട്. അതിൽ റോളർ കോസ്റ്ററിൽ നിന്ന് അദ്ദേഹം എന്നെ എടുത്തു കൊണ്ടിറങ്ങി നായികയെ കാണുമ്പോൾ പെട്ടെന്ന് അവിടെ വെച്ചിട്ട് പോകുന്ന ഒരു സീൻ ഉണ്ട്.

ആ സംഭവം എനിക്ക് അദ്ദേഹത്തിന്റെ സ്പീഡിൽ ഓടിയിറങ്ങാൻ പറ്റാത്തതുകൊണ്ട് പുള്ളി എന്നെ ഹെൽപ്പ് ചെയ്തതാണ്. ഇത്രയും വെയിറ്റ് ഉള്ള എന്നെ 18 ടെക്കിലും പുള്ളി എടുത്തു. ഒരു ഭാവ വ്യത്യാസമോ ബുദ്ധിമുട്ടോ കാണിച്ചില്ല. അത് വല്ലാത്ത ഒരു അനുഭവമായിരുന്നു. അദ്ദേഹത്തോട് ഞാൻ റിഹേഴ്‌സലിൽ ഇത് വേണ്ടല്ലോ എന്ന് ചോദിച്ചതാണ്. പക്ഷേ നിങ്ങളുടെ ഫേസ് ശരിയായി കിട്ടണം അതുകൊണ്ട് നോക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ഒരു മനസ്സാണ് അദ്ദേഹത്തിന്. വിജയ് സാറിനൊപ്പം കുറച്ചു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചുദിവസത്തെ ഷൂട്ട് ആയിരുന്നു. പക്ഷേ ഞങ്ങൾ ഭയങ്കര ക്ലോസ് ആയി. എൻറെ അടുത്ത് വന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. ഞാൻ ഇങ്ങനെ ആയതിനെപ്പറ്റിയും പൊക്കക്കുറവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ച് ഒക്കെ അദ്ദേഹം ചോദിച്ചു. ബോഡിഗാർഡ് മലയാളത്തിലുള്ളത് അദ്ദേഹം ഒന്നിലധികം തവണ കണ്ടിരുന്നു. അതിലുടെ നമ്മളോട് ഉള്ള സ്നേഹം ആണ് പിന്നീട് ആ വേഷം എനിക്ക് തന്നെ തരണമെന്ന് സിദ്ദിഖ് സാറിനോട് അദ്ദേഹം പറഞ്ഞത്. ഞാൻ യുഎസിൽ ആയിരുന്ന സമയത്തായിരുന്നു ഇതിൻറെ ഷൂട്ട്. ഷോയ്ക്ക് കഴിഞ്ഞ് ഞാൻ വരുന്നതുവരെ അതിൻറെ ഷെഡ്യൂൾ തീർക്കാൻ അവർ കാത്തിരുന്നു.