മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് മഞ്ഞുമ്മൽ ബോയ്സ്….!!!
1 min read

മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് മഞ്ഞുമ്മൽ ബോയ്സ്….!!!

സമീപകാലത്ത് എങ്ങും ചർച്ചകൾക്ക് വഴിവച്ച സിനിമയാണ് മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ്. ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തിലെ ഹൈലൈറ്റ് ആയിരുന്നു കൊടൈക്കനാലിലെ ​ഗുണാ കേവ്.ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. കേരളത്തിൽ വൻ സ്വീകാര്യത ലഭിച്ച മഞ്ഞുമ്മൽ ബോയ്സിന് മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി വൻ വരവേൽപ്പാണ് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ചിത്രത്തിന്റെ പേര് എഴുതി ചേർക്കപ്പെട്ടുവെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. കഴിഞ്ഞ ഒരുവർഷത്തോളം അടുപ്പിച്ച് 2018 സിനിമ തലയെടുപ്പോടെ കയ്യടിക്കിയിരുന്ന റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് തകർത്തിരിക്കുന്നത്.

175 കോടിയാണ് 2018ന്റെ ക്ലോസിം​ഗ് കളക്ഷൻ. മഞ്ഞുമ്മൽ നേടിയിരിക്കുന്നത് 175-176 കോടി ആണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഔദ്യോ​ഗിക വിവരത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷരിപ്പോൾ. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, 21ദിവസം കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ​ഗ്രോസറായി മാറിയിരിക്കുന്നത്. പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവില്‍ ഉള്ള മികച്ച കളക്ഷന്‍ നേടിയ സിനിമകള്‍.

ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്. കേരളത്തിന് പുറമെ തമിഴ്നാട്ടില്‍ വന്‍ ജനപ്രീയത നേടിയ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 15 മിനിറ്റും ആയിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി വെര്‍ഷന്‍ റിലീസ് ചെയ്യുമെന്ന തരത്തില്‍ അനൗദ്യോഗിക വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.