“ആടുജീവിതത്തിലെ പൃഥ്വിയുടെ കോലം കണ്ട് കരഞ്ഞുപോയി”: മല്ലിക സുകുമാരൻ
1 min read

“ആടുജീവിതത്തിലെ പൃഥ്വിയുടെ കോലം കണ്ട് കരഞ്ഞുപോയി”: മല്ലിക സുകുമാരൻ

സിനിമ പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകൻ . മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ ആടു ജീവിതമാണ് ബ്ലെസ്സി അതേ പേരില്‍ സിനിമയാക്കി ഒരുക്കുന്നത് . സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ മേക്കോവറുകൾ കണ്ട് ഏവരും ഞെട്ടിയിരുന്നു. ശരീരത്തിലും രൂപത്തിലും ആരെയും വിസ്മയിപ്പിക്കുന്ന മാറ്റമാണ് പൃഥ്വിരാജ് നടത്തിയത്. ചിത്രത്തിലെ മകന്റെ മേക്കോവർ കണ്ട് ഞാൻ ഞെട്ടികരഞ്ഞു എന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു.

ബ്ലെസിയുടെയും പ്രിത്വിരാജിന്റെയും വലിയ സ്വപ്‌നമാണ് ആടുജീവതം.  ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മല്ലിക പറയുന്നു. ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച പ്രിത്വിവീന്റെ ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടികരഞ്ഞു പോയി. എന്നെ കാണിക്കാത്ത വേറെയും പടങ്ങളുണ്ടെന്നാണ് അപ്പോൾ രാജു പറഞ്ഞത്. ഏതാണ്ട് പത്തുമുപ്പത് കിലോയോളമാണ്
ആ ഒരൊറ്റ ചിത്രത്തിനു വേണ്ടി കുറച്ചത്.  ഏറ്റവും ഒടുവിൽ വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്.  നീട്ടി വളർത്തിയ താടിയും ഒക്കെയായി ആളാകെ മാറി .

തീരെ അവശാനായുള്ള ചിത്രങ്ങൾ ഒന്നും എന്നെ കാണിച്ചിട്ടില്ല. അതുവരെ കണ്ടത് പോലും സഹിച്ചില്ല. ഇനി ഇത്രയും ഭാരം താന്‍ ഒരു ചിത്രത്തിന് വേണ്ടിയും കുറക്കില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയും അവൻ കഷ്ടപ്പെട്ടിട്ടുണ്ട്. മറ്റാരും ഇതുപോലെ ചെയ്യില്ല. ആടുജീവിതം എന്ന സിനിമക്ക് വേണ്ടി ബ്ലെസി എത്രയോ വര്‍ഷങ്ങളായിട്ട് അധ്വാനിക്കുന്നതാണ്. അതിന് വേണ്ടി രാജുവും മനസ്സറിഞ്ഞു നിന്നു. അത്രയും വലിയൊരു ആഗ്രഹമായിരുന്നു അവർക്ക് ആടുജീവിതം. നോവൽ വായിച്ച എല്ലാവർക്കും ആ കഥ  സിനിമയായാല്‍ എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ ആകാംക്ഷയുണ്ട്. എനിക്കും അത് ഉണ്ട് എന്നതാണ് യാഥാർഥ്യം .

ഇപ്പോൾ തോന്നുന്നത് ചിത്രം എത്രയും പെട്ടെന്ന് ഒന്ന് റിലീസായാൽ മതിയായിരുന്നു എന്നാണ് . കഴിഞ്ഞ വർഷം ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പാക്കപ്പ് ആയിരുന്നു . സിനിമയുടെയും ആകെ ചിത്രീകരണത്തിനായി വേണ്ടിവന്നത് ഏകദേശം 160നു മുകളില്‍ ദിവസങ്ങളാണ്. നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ഈ ഒരൊറ്റ സിനിമ പൂർത്തിയാക്കിയത്.