ഭ്രമയുഗവും വല്ല്യേട്ടനും തമ്മിൽ ഒരു ‘നിറനാഴി പൊന്ന്’ ബന്ധം ; വീഡിയോ വൈറല്‍
1 min read

ഭ്രമയുഗവും വല്ല്യേട്ടനും തമ്മിൽ ഒരു ‘നിറനാഴി പൊന്ന്’ ബന്ധം ; വീഡിയോ വൈറല്‍

രാഹുൽ സദാശിവന്റെ സംവിധാനത്തിൽ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും സംയുക്തമായി നിർമ്മിച്ച മലയാളം ഹൊറർ-ത്രില്ലർ ‘ഭ്രമയുഗം’ തിയേറ്റർ റണ്ണിനു ശേഷം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. വിജയകരമായ തിയേറ്റർ പ്രദർശനത്തിന് ശേഷം സോണി ലിവിൽ എത്തുന്ന ചിത്രം പ്രേക്ഷകർക്ക് സമാനതകളില്ലാത്ത ഹോറർ ദൃശ്യാനുഭവം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. നെ​ഗറ്റീവ് ഷെയ്ഡുള്ള കൊടുമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം ഒടിടിയില്‍ ഇറങ്ങിയതില്‍ പിന്നെ നിരവധിയായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങുന്നത്. അതില്‍ ശ്രദ്ധേയമായ ഒരു വീഡിയോ ചിത്രത്തിലെ ചില രംഗങ്ങളും വല്ല്യേട്ടന്‍ എന്ന മമ്മൂട്ടി ചിത്രത്തിലെ ഗാനവും ചേര്‍ത്തുള്ള വീഡിയോയാണ്. സച്ചിന്‍ വടക്കേടത്ത് എന്ന യൂട്യൂബറാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.

മല്ലു വൈബ് പോസ്റ്റിംഗ് എന്ന ഗ്രൂപ്പില്‍ വന്ന വീഡിയോ ഇതിനകം വൈറലാണ്. വല്ല്യേട്ടന്‍ എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം നല്‍കി എംജി ശ്രീകുമാര്‍ പാടിയ ‘നിറനാഴി പൊന്നും’ എന്ന ഗാനവും ഭ്രമയുഗത്തിലെ രംഗങ്ങളും ചേര്‍ത്താണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പാട്ടിലെ പല വരികളും സിനിമയിലെ രംഗങ്ങളുമായി ചേരുന്നു എന്നതാണ് രസകരം. 2000 ത്തില്‍ ഇറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം ആയിരുന്നു വല്ല്യേട്ടന്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭനയായിരുന്നു നായിക. അമ്പലക്കര ഫിലിംസ് ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണ്. രഞ്ജിത്ത് ആയിരുന്നു രചന. നരസിംഹം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ് വീണ്ടും വലിയൊരു ഹിറ്റ് അടിച്ച പടം ആയിരുന്നു വല്ല്യേട്ടന്‍.

അതേസമയം രാഷ്ട്രീയ, ജാതി വ്യവസ്ഥകൾ മൂലം പാണൻ സമുദായം നേരിട്ട അടിച്ചമർത്തലുകളെ ഒരു നാടോടിക്കഥപോലെ ചിത്രം അവതരിപ്പിക്കുന്നു. കൊട്ടാരം പാണൻ തേവനായി അർജുൻ അശോകൻ, മനയിലെ പാചകക്കാരനായി സിദ്ധാർത്ഥ് ഭരതൻ, യക്ഷിയായി അമാൽഡ ലിസ്, തേവന്റെ സുഹൃത്ത് കോരനായി മണികണ്ഠൻ ആർ. ആചാരി എന്നിവരും ചിത്രത്തിന്റെ താരനിരയിൽ അണിനിരക്കുന്നു. മലയാളത്തില്‍ വളരെക്കാലത്തിനുശേഷം എത്തുന്ന മുഴുനീള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഭ്രമയുഗത്തിന്. ഇക്കാലഘട്ടത്തിലും അത്തരമൊരു ധീരമായ പരീക്ഷണം നടത്തി വിജയിപ്പിക്കാന്‍ സാധിച്ചു എന്നുള്ളത് പ്രശംസനീയമാണ്. ഒരു പുത്തന്‍ അനുഭവമാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ സമ്മാനിക്കുന്നത്.