യഥാർത്ഥ ക്രിസ്റ്റഫര്‍ വിസി സജ്ജനാര്‍ ഐപിഎസോ ?
1 min read

യഥാർത്ഥ ക്രിസ്റ്റഫര്‍ വിസി സജ്ജനാര്‍ ഐപിഎസോ ?

തിയേറ്ററിൽ ഒന്നടങ്കം ഹിറ്റായി മുന്നേറുകയാണ് മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ എന്ന ചിത്രം. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എന്ന കഥാപാത്രവും ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സ്ത്രീകളെ ബലാത്‌സംഗം ചെയ്ത് കൊല്ലുന്ന കുറ്റവാളികളെ നിറയൊഴിച്ച് കൊല്ലുന്ന ക്രിസ്റ്റഫർ  ഐ.പി.എസ്. എന്ന ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. സിനിമ തീയറ്ററിൽ കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഇതാണ് ഞങ്ങൾ ആഗ്രഹിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നും ചിന്തിപ്പിക്കാൻ വരെ മമ്മൂട്ടിക്ക് സാധിച്ചു. സിനിമ കണ്ടവരുടെ എല്ലാം മനസിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് എൻകൗണ്ടർ വഴി ബലാത്സംഗ കേസ് പ്രതികളെ ഒന്നടങ്കം നിറയൊഴിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മുഖമാവും നിറഞ്ഞത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത് ആ പോലീസ് ഉദ്യോഗസ്ഥന്റെ കൂടെ ക്രിസ്റ്റഫർ എന്ന സിനിമയുടെ  സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ നിൽക്കുന്ന ചിത്രം ആണ്. വി.സി. സജ്ജനാർ എന്ന തെലങ്കാനയിലെ പോലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. 2008-ൽ വാറങ്കലിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ പെൺകുട്ടികളെ മൂന്ന് പുരുഷന്മാർ ആക്രമിച്ചു. പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിനെതിരെ സ്വയരക്ഷയ്ക്കായി പ്രവർത്തിച്ച വാറങ്കൽ പോലീസ് ആ പ്രതികളെ വെടിവച്ചു. സംഭവ സമയത്ത് വാറങ്കൽ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു പ്രവർത്തിക്കുകയായിരുന്നു സജ്ജനാർ.

2019-ലെ ഹൈദരാബാദ് കൂട്ടബലാത്സംഗ-കൊലപാതക കേസിലെ പ്രതികളായ നാല് പേരെയും സൈബരാബാദ് പോലീസ് സ്വയരക്ഷയ്ക്ക് വെടി വെച്ചതാണെന്ന് അന്ന് സജ്ജനാർ പ്രഖ്യാപിച്ചു. ഇത് വലിയ ആഘോഷമായി തന്നെ ഏവരും ഏറ്റെടുത്തിരുന്നു. 2021 മാർച്ച് 11-ന് വി.സി. സജ്ജനാറിന് അഡിഷണൽ ഡിജിപിയായി സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു . 2021 ഓഗസ്റ്റ് 25-ന്, തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി പിന്നീട് സജ്ജനാറിനെ നിയമിച്ചു. സൈബരാബാദിലെ പോലീസ് കമ്മീഷണർ സ്ഥാനത്തിന് ശേഷമാണ്  ഈ ചുമതല സജ്ജനാർ ഏറ്റെടുത്തത്.