മമ്മൂട്ടി എതിർത്തു! ഷമ്മി തിലകനെ A.M.M.Aയിൽ നിന്ന് പുറത്താക്കണമെന്ന് ഭൂരിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ത്തത് മമ്മൂട്ടിയും മറ്റു ചിലരും മാത്രം
1 min read

മമ്മൂട്ടി എതിർത്തു! ഷമ്മി തിലകനെ A.M.M.Aയിൽ നിന്ന് പുറത്താക്കണമെന്ന് ഭൂരിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ത്തത് മമ്മൂട്ടിയും മറ്റു ചിലരും മാത്രം

താരസംഘടനയായ എഎംഎംഎയില്‍ നിന്ന് ഷമ്മി തിലകനെ പുറത്താക്കണമെന്ന് ഭൂരിപക്ഷം പേരും വാദിച്ചപ്പോള്‍ എതിര്‍ത്തത് മമ്മൂട്ടി, മനോജ് കെ. ജയന്‍, ലാല്‍, ജഗദീഷ് തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് ഷമ്മി തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കേണ്ട എന്ന നിലപാട് കൈക്കൊണ്ടത്. ഞായറാഴ്ച നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ഷമ്മി തിലകനെ പുറത്താക്കണ്ട എന്ന രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പുറത്താക്കല്‍ നടപടി ഒന്നുകൂടി ആലോചിച്ചു നടപ്പാക്കണമെന്നാണ് യോഗത്തില്‍ ജഗദീഷ് പറഞ്ഞത്. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് ജനറല്‍ ബോഡി യോഗം നടന്നത്.

അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് ഷമ്മി തിലകനെതിരെ നടപടി. കഴിഞ്ഞ തവണ നടന്ന ജനറല്‍ ബോഡി യോഗം ഫോണില്‍ പകര്‍ത്താന്‍ ശ്രമം നടത്തിയതിനെതിരെ അച്ചടക്ക സമിതിക്ക് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷമ്മി തിലകന്‍ വിശദീകരണം നല്‍കിയിരുന്നില്ല. നാല് തവണ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നല്‍കാതിരുന്നതിനാലാണ് നടപടിയുണ്ടായതെന്നും യോഗം വിശദീകരിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഷമ്മി തിലകന്‍ എത്തിയിരുന്നില്ല.

അതേസമയം, ഷമ്മി തിലകനെ നിലവില്‍ താരസംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടന്‍ സിദ്ദിഖ് അറിയിച്ചു. പക്ഷെ അദ്ദേഹത്തെ പുറത്താക്കണമെന്നാണ് യോഗത്തിലെ ഭൂരിപക്ഷം പേരുടേയും അഭിപ്രായമെന്നും അദ്ദേഹത്തോട് വിശദീകരണം ചോദിച്ച ശേഷമായിരിക്കും അന്തിമ തീരമാനമെന്നും സിദ്ദിഖ് പറഞ്ഞു. അതുപോലെ എഎംഎംഎയ്‌ക്കെതിരെ ഷമ്മി തിലകന്‍ സോഷ്യല്‍ മീഡിയയില്‍ കൂടി അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, സംഘടന മാഫിയ സംഘമാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.