”കടലിനെയും മമ്മൂട്ടിയെയും നോക്കി നിന്നാൽ ബോറടിക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്, രണ്ടും എനർജിയാണ്”; താരത്തെ വാനോളം പുകഴ്ത്തി മുകേഷ്
1 min read

”കടലിനെയും മമ്മൂട്ടിയെയും നോക്കി നിന്നാൽ ബോറടിക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്, രണ്ടും എനർജിയാണ്”; താരത്തെ വാനോളം പുകഴ്ത്തി മുകേഷ്

ന്നലെ സംസ്ഥാന സ്കൂൾ കലോത്സവം സമാപന വേദിയിൽ അതിഥിയായിരുന്നു നടൻ മമ്മൂട്ടി. നടനും കൊല്ലം ജില്ലയിലെ എംഎൽഎയുമായ മുകേഷ് ആയിരുന്നു അവതാരകൻ. മൈക്ക് കയ്യിൽ കിട്ടിയപ്പോൾ മുകേഷ് തന്റെ സഹപ്രവർത്തകനെക്കുറിച്ച് വാചാലനായി. ഒരുപാട് തിരക്കഥകൾ വായിക്കുകയും വേണ്ടെന്നു വെക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങൾ. എന്നാൽ നമ്മൾക്ക് പിടികിട്ടാത്തൊരു തിരക്കഥയുണ്ട്. ജീവിതത്തിന്റെ തിരക്കഥ എന്ന് പറഞ്ഞാണ് മുകേഷ് തുടങ്ങിയത്.

”42 വർഷങ്ങൾക്കുമുമ്പ് ഇവിടെ കൊല്ലത്ത് കാർത്തിക ഹോട്ടലിൽ അദ്ദേഹം താമസിച്ച് ബലൂൺ എന്ന ചിത്രത്തിൽ ഡോ. ബി.എ.രാജാകൃഷ്ണന്റെ ഫിയറ്റ് കാറിൽ എന്നെയുംകൂട്ടി പൂത്തൂരിലെ ഷൂട്ടിങ്‌ സ്ഥലത്തേക്കു പൊയ്ക്കൊണ്ടിരുന്നപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല, അദ്ദേഹം മഹാനടനായിട്ട് വരുമ്പോൾ ഞാനിവിടെ എം.എൽ.എ.യായിട്ട് അദ്ദേഹത്തെ ക്ഷണിക്കുമെന്ന്”- അടുത്ത നിമിഷം എന്തു നടക്കുമെന്നറിയാത്ത ജീവിത തിരക്കഥയെ നോക്കി അദ്‌ഭുതപ്പെടുകയാണ് മുകേഷ് ചെയ്തത്.

ഇതിനിടെ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ വളരെ മുൻപ് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാചകങ്ങളും മുകേഷ് ഓർത്തെടുത്തു. കടലിനെയും മമ്മൂട്ടിയെയും നോക്കിനിന്നാൽ ബോറടിക്കില്ലെന്ന് പണ്ട് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ടെന്നാണ് മുകേഷ് പറഞ്ഞത്. കടലിനും എനർജിയാണ്, മമ്മൂട്ടിക്കും എനർജിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”നായർ സാബിൽ അഭിനയിക്കാൻ ഞങ്ങൾ കാശ്മീർ പോയപ്പോൾ അദ്ദേഹം ഓഫീസറും ഞങ്ങൾ കമാൻഡോകളുമായിരുന്നു. രാവിലെ ഞങ്ങളെ പരേഡ് ചെയ്യിപ്പിക്കുകയും എക്സർസൈസ് ചെയ്യിപ്പിക്കുകയുമെല്ലാം ചെയ്യുമ്പോൾ അവിടത്തെ ശരിക്കുള്ള ഒരു ബ്രിഗേഡിയർ സ്വകാര്യം പറഞ്ഞു, “ഞങ്ങളുടെ റെജിമെന്റിൽ നിങ്ങളെപ്പോലെ സുമുഖനായ, എനർജറ്റിക്കായിട്ടുള്ള, ശബ്ദഗാംഭീര്യമുള്ള ഒരു ഓഫീസർ ഇല്ലെന്ന്. മലയാളിയെന്നനിലയിൽ, അദ്ദേഹത്തിന്റെ സഹപ്രവർത്തകനെന്നനിലയിൽ അഭിമാനംകൊണ്ട നിമിഷങ്ങളായിരുന്നു അത്”- മുകേഷ് ഓർത്തെടുത്തു.