1 min read

കാഴ്ച, കേൾവി പരിമിതർക്കും സിനിമ ആസ്വദിക്കണം; തിയേറ്ററുകളിൽ സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സർക്കാർ

കേൾവി-കാഴ്ച പരിമിതിയുള്ളവർക്ക് സിനിമാ തിയേറ്ററുകളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇവർക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്നാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്. ഇത് സംബന്ധിച്ച് ഫെബ്രുവരി എട്ടിനകം അഭിപ്രായങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരവും നൽകിയിട്ടുണ്ട്.

2025 ജനുവരി മുതൽ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനും ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനും അയക്കുന്ന ചിത്രങ്ങൾ ഈ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് നിർദേശത്തിലുണ്ട്. സംസ്ഥാന സർക്കാരുകൾ നൽകുന്ന അവാർഡുകൾ, സംസ്ഥാന ചലച്ചിത്രോത്സവങ്ങൾ എന്നിവയിലെ ചിത്രങ്ങൾക്ക് ഈ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണമെന്ന് സംസ്ഥാന സർക്കാരുകൾ നിബന്ധന രൂപപ്പെടുത്തണമെന്നും നിർദേശമുണ്ട്.

2016-ലെ റൈറ്റ്‌സ് ഓഫ് പേഴ്‌സൻസ് ആൻഡ് ഡിസബിലിറ്റീസ് ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചാണ് കേന്ദ്ര വാർത്താ വിതരണമന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുപ്രദർശനത്തിനായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ 72 മിനിറ്റിൽ കുറയാത്ത ദൈർഘ്യമുള്ള ഫീച്ചർ സിനിമകളുടെ പ്രദർശനങ്ങൾക്ക് ഈ വ്യവസ്ഥകൾ ബാധകമായിരിക്കും.