‘എനിക്കെന്‍റെ പിള്ളേരുണ്ടെടാ’: ആരാധകരോട് മോഹൻലാൽ, ഹൃദയം കൊണ്ട് ഏറ്റെടുത്ത് ആരാധകര്‍
1 min read

‘എനിക്കെന്‍റെ പിള്ളേരുണ്ടെടാ’: ആരാധകരോട് മോഹൻലാൽ, ഹൃദയം കൊണ്ട് ഏറ്റെടുത്ത് ആരാധകര്‍

ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്‍റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘‘എനിക്കെന്‍റെ പിള്ളേരുണ്ടെടാ’’…എന്ന മോഹൻലാലിന്‍റെ വാക്കുകൾ ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷ‌ന്‍റെ 25ാം വാർഷികച്ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മോഹൻലാൽ ഇത് പറഞ്ഞത്, ഹർഷാരവങ്ങളോടെയാണ് ആരാധകർ ഈ വാക്കുകളെ ഏറ്റെടുത്തത്.

‘‘തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം. ‘‘ഞാനുണ്ട് ഏട്ടാ കൂടെ’’ എന്ന് ഒരായിരം പേർ ഒന്നിച്ചുപറയുമ്പോൾ കിട്ടുന്ന ആഹ്ളാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ല എന്നു ഞാൻ വിശ്വസിക്കുന്നു. ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ എന്ന സൗഹൃദകൂട്ടായ്മയുടെ 25ാം വർഷമാണിത്. ഇന്നിവിടെ എന്‍റെ പ്രിയപ്പെട്ടവരുടെ നടുവിൽ നിൽക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും പകർന്നു നൽകുന്ന സ്നേഹം ഹൃദയത്തിൽ നിറയുമ്പോൾ എത്ര ധന്യമാണ് എന്‍റെ ജന്മം എന്ന് ഓർത്തുപോകുകയാണ്. നേരില്‍ കാണുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആവശ്യപ്പെടാറില്ല, സ്നേഹമില്ലാതെ മറ്റൊന്നും നിങ്ങൾ ആഗ്രഹിക്കുന്നുമില്ല. ഒരു നടനെന്ന നിലയിൽ ഇതിൽ കൂടുതൽ എന്താണ് എനിക്ക് വേണ്ടത്. കഴിഞ്ഞ 43 വർഷത്തിനിടെ മലയാളികളുടെ മനസിൽ പ്രിയപ്പെട്ട ഒരു സ്ഥാനം നേടാനായത് നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം കൊണ്ടും പ്രാർഥന കൊണ്ടും മാത്രമാണ്”, പ്രസംഗത്തിനിടയിൽ മോഹൻലാൽ പറഞ്ഞു.

”1984–85 കാലഘട്ടം. വില്ലനായി തുടങ്ങി വെളളിത്തിരയിൽ നായകനായി കുറേയെറെ ചിത്രങ്ങൾ ചെയ്ത് കാലുറപ്പിച്ച ഒരു കാലമാണത്. ശ്രീകൃഷ്ണപ്പരുന്ത്, അഴിയാത്ത ബന്ധങ്ങൾ, ഒന്നുമുതൽ പൂജ്യം വരെ തുടങ്ങിയ സിനിമകൾ ചെയ്ത ആ കാലത്താണ് തിരുവനന്തപ്പുരത്തെ രാജാജി നഗര്‍ നിവാസിയായ വിജയൻ, അദ്ദേഹം ഒരു ഓട്ടോഡ്രൈവറായിരുന്നു. സുരേന്ദ്രൻ, ജയൻ ആ സഹോദരങ്ങള്‍ ഇപ്പോൾ നമ്മോടൊപ്പമില്ല. സിഐടിയുവിലെ സുനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ തുടങ്ങി കുറച്ച് കൂട്ടുകാര്‍ ചേര്‍ന്നാണ് മോഹൻലാൽ ഫാൻസ് അസോസിഷേയൻ തുടങ്ങുന്നത്. തിരുവനന്തപുരത്ത് പലയിടങ്ങളിലും എന്നെ സ്നേഹിക്കുന്ന ചെറുതും വലുതുമായ പല യൂണിറ്റുകൾ തുടങ്ങുന്നു. ചുറ്റം പടരുന്ന സ്നേഹവലയമാണ് ഒരു സിനിമാ താരത്തിന്‍റെ ഏറ്റവും വലിയ സമ്പത്തെന്ന് ഞാൻ തിരിച്ചറിഞ്ഞു.

എന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് ഈ കൂട്ടായ്മകൾ പലതും തുടങ്ങിയത്. സ്നേഹിക്കാൻ എന്തിനാ ലാലേട്ടാ സമ്മതം എന്നാണ് അന്ന് അവർ എന്നോടുചോദിച്ചത്. ആ ചോദ്യത്തിന് മുന്നിൽ മറുത്തൊന്നും പറയാൻ എനിക്കു കഴിഞ്ഞില്ല. എന്‍റെ പേരിൽ മത്സരങ്ങളൊന്നും പാടില്ലെന്ന നിബന്ധന ഞാൻ പങ്കുവച്ചു. അതിനെ തുടർന്നാണ് എല്ലാ യൂണിറ്റുകളും ചേർന്ന് 1998 സെപ്റ്റംബർ രണ്ടിന് ചാക്ക കെയർ ഹോമിൽ വച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫയർ അസോസിയേഷന്‍ ആരംഭിച്ചത്. അത് ഉദ്ഘാടനം ചെയ്തത് പ്രിയപ്പെട്ട മമ്മൂക്കയാണ്. ഞാൻ ഇച്ചാക്ക എന്നു വിളിക്കുന്ന മമ്മൂട്ടിക്ക. എന്‍റെ സഹോദര തുല്യനായ ഇച്ചാക്കയോടുള്ള സ്നേഹം ഈ അവസരത്തിൽ പ്രത്യേകമായി ഞാൻ എടുത്തു പറയുന്നു.

വർഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഞങ്ങൾ തമ്മിൽ. എന്‍റെ സിനിമായാത്രയിൽ എപ്പോഴും എന്‍റെ കൂടെ അദ്ദേഹം ഉണ്ട്. ഒന്നിച്ചു നിൽക്കുമ്പോൾ ഒന്നിച്ചു വളരാൻ കഴിയുന്നതാണ് സ്നേഹബന്ധത്തിന്‍റെ ശക്തി. അദ്ദേഹം തുടങ്ങിവച്ച ഈ പ്രസ്ഥാനം 25 കഴിഞ്ഞിട്ടും വളരെ നന്നായിപ്പോകുന്നു എന്നത് അദ്ദേഹത്തിന്‍റെ ഗുരുത്വമാണ്. ഇന്ന് േകരളത്തിലെ പതിനാല് ജില്ലകളിലും എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരുടെ ഈ കൂട്ടായ്മ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനവുമായി മുന്നോട്ടുപോകുന്നു എന്നത് വ്യക്തിപരമായി സന്തോഷം നൽകുന്നു. നിങ്ങൾ നീട്ടുന്ന ഓരോ സഹായഹസ്തത്തിലും എന്‍റെ സ്നേഹത്തിന്‍റെ ചൂടുണ്ട്. ഇരുട്ടിൽ നിന്നും തിരശീലയിലേക്ക് വീഴുന്ന വെളിച്ചമാണ് സിനിമ. ആ സിനിമയുടെ ഭാഗമായ എനിക്ക്, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നിങ്ങൾ കൈപിടിച്ചുയർത്തുന്ന ജീവിതങ്ങളുടെയും ഒരുഭാഗമാകാൻ കഴിയുന്നത് ഭാഗ്യമായി കഴിയുന്നു.

വിമൽ കുമാർ ഈ സംഘടനയെ 25 വര്‍ഷം മുന്നിൽ നിന്ന് നയിച്ച ആളാണ്. ആരോഗ്യ പ്രശ്നം കാരണം അദ്ദേഹത്തിന് ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല. അവർ എടുത്ത പ്രയത്നങ്ങൾ വിലമതിക്കാനാകാത്തതാണ്. ഈ സൗഹൃദം എന്നും ശക്തിയായി തന്നെ മുന്നോട്ടുപോകും. രാജീവ്, സാജൻ, ബിനു,വർക്കി കോട്ടയം, ഷിബിൻ, രാജൻ മലപ്പുറം തുടങ്ങി എല്ലാവരെയും ഈ അവസരത്തിൽ ഓർക്കുന്നു. പല സംവിധായകരും മറ്റു സുഹൃത്തുക്കളും ഇതിലെ അംഗങ്ങളും രക്ഷാധികാരികളുമാണ്.

സിനിമയ്ക്കുപരിയായി എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഒട്ടേറെ സഹോദരങ്ങൾക്ക് കൈത്താങ്ങും തണലുമായി മാറാൻ നിങ്ങൾക്കു കഴിയട്ടെ. അതിന്‍റെ ഒരു ഭാഗമാകാൻ എനിക്കും സാധിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. എവിടെ ഇരുന്നാലും നിങ്ങളുടെ ലാലേട്ടനായി ഞാനുണ്ടാകും. ഞാൻ നേരത്തെ പറഞ്ഞതുപോലെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ ചുറ്റും നിങ്ങളുള്ളപ്പോൾ എനിക്കു വേറെന്താ വേണ്ടെ’’–മോഹൻലാൽ പറഞ്ഞിരിക്കുകയാണ്.