ആടുതോമയും ചാക്കോ മാഷും ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തുന്നു ; റീമാസ്റ്ററിങ് പതിപ്പിന്റെ അപ്‌ഡേറ്റ് പങ്കുവെച്ച് ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍സ്
1 min read

ആടുതോമയും ചാക്കോ മാഷും ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തുന്നു ; റീമാസ്റ്ററിങ് പതിപ്പിന്റെ അപ്‌ഡേറ്റ് പങ്കുവെച്ച് ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍സ്

ലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ട്. അന്നും ഇന്നും ആടു തോമയ്ക്ക് ആരാധകരുണ്ട്. സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. മലയാളികള്‍ ഏറെക്കാലമായി കേള്‍ക്കുന്നതാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം തിയറ്ററില്‍ പുതിയ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുമെന്ന്. അതു സംബന്ധിച്ചുള്ള അപ്‌ഡേഷനുകള്‍ ഇടക്കാലത്ത് പുറത്തുവരികയും ചെയ്തിരുന്നു. സ്ഫടികം സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്കായി ആടുതോമയും ചാക്കോ മാഷും റെയ്ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ഫോര്‍ കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ തിയറ്ററിലെത്തുമെന്ന് ഭദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ 24 -ാം വാര്‍ഷികത്തില്‍ അറിയിച്ചത്. അതു സ്ഫടികത്തിന്റെ രണ്ടാം ഭാഗമല്ലെന്നും ചിത്രം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുത്തന്‍ ഫേര്‍മാറ്റിലെത്തിക്കുകയാണെന്നും ഭദ്രന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ റീമാസ്റ്ററിങ് പതിപ്പിന്റെ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍ സംഘം. പുതിയ സാങ്കേതിക മികവില്‍ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ‘ഭദ്രന്‍ സാറിനോടൊപ്പം. മുഴുവന്‍ മലയാളികള്‍ക്കുമൊപ്പം ഞങ്ങളും കാത്തിരിക്കുന്നു. ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനില്‍ കാണാന്‍! ബിഗ് സ്‌ക്രീനില്‍ ഫോര്‍കെ ഡോള്‍ബി അറ്റ്മോസ് റീമാസ്റ്റേര്‍ഡ് പതിപ്പുമായി ആടുതോമ വീണ്ടും വരുന്നു. കാത്തിരിക്കുക!’, എന്നാണ് ഓള്‍ഡ് മങ്ക്‌സ് ഡിസൈനിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. കുറിപ്പിനൊപ്പം ഭദ്രനൊപ്പമുള്ള ഓള്‍ഡ് മങ്ക്‌സ് സംഘത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചിരുന്നത്.

തോമസ് ചാക്കോ അഥവാ ആടുതോമ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ കളം നിറഞ്ഞ് അഭിനയിച്ച സിനിമയാണ് സ്ഫടികം. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് മോഹന്‍ലാലിനായിരുന്നു ലഭിച്ചത്. ചാക്കോമാഷ് എന്ന തിലകന്റെ കഥാപാത്രവും ആര്‍ക്കും തന്നെ മറക്കാനാവില്ല. പൊന്നമ്മയെന്ന കഥാപാത്രമായി കെപിഎസി ലളിതയും തുളസിയായി ഉര്‍വശിയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം കൂടിയാണ് ഇത്. നെടുമുടി വേണു, രാജന്‍ പി ദേവ്, ശങ്കരാടി, ബഹുദൂര്‍, ചിപ്പി, അശോകന്‍, മണിയന്‍പിള്ള, കരമന , സ്ഫടികം ജോര്‍ജ്, എന്‍ എഫ് വര്‍ഗ്ഗീസ്, ശ്രീരാമന്‍, ഇന്ദ്രന്‍സ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1995- ല്‍ ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍ മോഹന്‍ നിര്‍മ്മിച്ച് ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം 200 ദിവസത്തിലേറെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.