‘പ്രമോഷന്‍ പോരെന്ന് ചിലര്‍ ആവലാതിപ്പെട്ടു, പക്ഷേ മമ്മൂക്ക….’; പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് 
1 min read

‘പ്രമോഷന്‍ പോരെന്ന് ചിലര്‍ ആവലാതിപ്പെട്ടു, പക്ഷേ മമ്മൂക്ക….’; പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് 

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. വലിയ ഹൈപ്പില്ലാതെയായിരുന്നു റിലീസ്. എന്നാല്‍ റിലീസിന് കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷന്‍ മികച്ചതായിരുന്നു. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുന്ന സിനിമകളാണ് അടുത്ത കാലത്തായി മലയാളത്തില്‍ ഉണ്ടാകുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റി നേടി പ്രദര്‍ശനം തുടരുകയാണ്. ഈ അവസരത്തില്‍ മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് ‘കണ്ണൂര്‍ സ്‌ക്വാഡി’നെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

സിനിമയിലെ ഏത് മാറ്റവും മലയാളത്തില്‍ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും മമ്മൂട്ടി ആണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ് ‘ എന്ന് റോബര്‍ട്ട് കുറിക്കുന്നു. പ്രേക്ഷകന്റെ നാവാണ് ഇന്ന് ഏറ്റവും വലിയ പ്രമോഷന്‍ ഉപകരണം. സിനിമ കണ്ടിറങ്ങുന്നവരുടെ നാവില്‍ നിന്ന് നാവിലേക്കും ഫോണില്‍ നിന്ന് ഫോണിലേക്കും ഒരു സിനിമയുടെ അഭിപ്രായം പടരാന്‍ റിലീസ് ദിവസം ഉച്ചവരെയുള്ള സമയം മാത്രം മതി. അത്തരമൊരു അഭിപ്രായം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു പബ്ലിസിറ്റിയിലും കാര്യമില്ലെന്നും റോബര്‍ട്ട് പറയുന്നു.

റോബര്‍ട്ട് കുര്യാക്കോസിന്റെ വാക്കുകള്‍

സിനിമയിലെ ഏത് മാറ്റവും മലയാളത്തില്‍ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും നമ്മുടെ മമ്മുക്കയാണെന്ന് മനസ്സിലാക്കിത്തരുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ് ‘. ലക്ഷങ്ങള്‍ ചെലവിട്ടുള്ള കൂറ്റന്‍ കട്ട് ഔട്ടുകളും തിയേറ്ററുകള്‍ ഇളക്കി മറിക്കുന്ന ആരാധകരുടെ ഉത്സവമായ ‘FDFS’ഉം എന്നും സിനിമയുടെ ആകര്‍ഷകഘടകങ്ങള്‍ തന്നെ ആയിരുന്നു. എന്നാല്‍ കാലം മാറി, കാര്യങ്ങള്‍ മാറി.. കമ്മ്യൂണിക്കേഷന്‍ വേറെ ലെവലായി. പ്രേക്ഷകന്റെ ചിന്താ ശേഷിയും വാസനയും മാറി. അത് ആദ്യം തിരിച്ചറിഞ്ഞതും പതിവ്പോലെ തന്നെ മമ്മൂക്ക തന്നെ. വാരിക്കോരി പരസ്യം ചെയ്തതുകൊണ്ടോ ഹോര്‍ഡിങ്ങുകള്‍ വെച്ചതുകൊണ്ടോ ഇപ്പോള്‍ സിനിമകള്‍ തീയറ്ററില്‍ വിജയിക്കില്ല. അത്തരം കാടിളക്കിയുള്ള പ്രചാരണതന്ത്രങ്ങളല്ല വിജയങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് സമീപകാലത്തുള്ള ചില ചിത്രങ്ങളുടെ വലിയ വിജയങ്ങള്‍ കാണിച്ചുതരുന്നുണ്ട്. ബോക്സ് ഓഫീസ് വലിയ ഹിറ്റുകളായി മാറിയ ഭീഷ്മ, റോഷാക്ക്, RDX തുടങ്ങിയ ചിത്രങ്ങള്‍ക്കൊന്നും ഇത്തരം സോ കോള്‍ഡ് പ്രമോഷന്റെ അകമ്പടിയുണ്ടായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് മമ്മൂട്ടികമ്പനി ‘സിനിമവരുന്നേ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് നടക്കാതിരുന്നത്. പ്രേക്ഷകന്റെ നാവാണ് ഇന്ന് ഏറ്റവും വലിയ പ്രമോഷന്‍ ഉപകരണം. സിനിമ കണ്ടിറങ്ങുന്നവരുടെ നാവില്‍ നിന്ന് നാവിലേക്കും ഫോണില്‍ നിന്ന് ഫോണിലേക്കും ഒരു സിനിമയുടെ അഭിപ്രായം പടരാന്‍ റിലീസ് ദിവസം ഉച്ചവരെയുള്ള സമയം മാത്രം മതി. അത്തരമൊരു അഭിപ്രായം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു പബ്ലിസിറ്റിയിലും കാര്യമില്ല. കണ്ടന്റിന്റെ ശക്തിയില്‍ വിശ്വസിക്കുന്നവര്‍ പ്രേക്ഷകനെയും വിശ്വസിക്കും. അതാണ് മമ്മൂട്ടി കമ്പനിയും ചെയ്തത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ രണ്ടേ രണ്ട് സ്റ്റില്‍ ആണ് റിലീസിന് മുന്‍പ് പുറത്ത് വന്നിരുന്നത്. സിനിമയിലെ മറ്റു ഘടകങ്ങളൊന്നും ഒരു മനുഷ്യനും ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആ ഒളിപ്പിച്ചുവയ്ക്കലിന്റെ ഫലമാണ് ഇപ്പോള്‍ തീയറ്ററില്‍ നിന്ന് വിട്ടിറങ്ങുന്നവരുടെ നാവിലൂടെയും സ്മാര്‍ട്ട് ഫോണിലൂടെയും നാടെങ്ങും നിറയുന്നത്. പ്രൊമോഷന്‍ പോരാ എന്ന് ചിലര്‍ ആവലാതിപ്പെട്ടു. ഹൈപ്പില്ലന്ന് മറ്റു ചിലര്‍ നിലവിളിച്ചു. പക്ഷേ മമ്മൂക്കയും മമ്മൂട്ടി കമ്പനിയുമായിരുന്നു ശരി എന്നതിന് ആ മഹാവിജയത്തേക്കാള്‍ വലിയ തെളിവ് വേണോ രണ്ടാഴ്ച മുന്‍പ് പ്രൊമോഷന്‍ പോരാപറഞ്ഞുകൊണ്ടുള്ള ചില കോണുകളില്‍ നിന്നുള്ള പ്രചാരണം അതിരുവിടുന്നു എന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിച്ചതിന്റെ അര്‍ത്ഥം ഇപ്പോള്‍ തിയേറ്ററിലെ ബുക്കിങ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് എനിക്ക് പൂര്‍ണ്ണമായും മനസ്സിലായത്. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ 450 ‘ FDFS’ എങ്കിലും സിനിമലോകം കണ്ടിട്ടുണ്ട്.. ആ മനുഷ്യനെ സിനിമ റിലീസ് ചെയ്യാന്‍ പഠിപ്പിക്കുന്നവര്‍ക്കും നമോവാകം.