അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ്; ‘ആടുജീവിതം’ ഡിസംബറിലോ ?
1 min read

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ്; ‘ആടുജീവിതം’ ഡിസംബറിലോ ?

ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ റിലീസിന് വേണ്ടിയാണ് പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത്. ബെന്യാമിന്‍ എന്ന നോവലിസ്റ്റിന്റെ ഏറ്റവും പ്രശസ്തിയാര്‍ന്ന നോവലാണ് ആടുജീവിതം. 43 അധ്യായങ്ങളാണ് നോവലിലുള്ളത്. ആടുജീവിതം എന്ന നോവല്‍ ഒരു കെട്ട് കഥയല്ല നജീബ് എന്ന ചെറുപ്പക്കാരന്‍ ഏകദേശം മൂന്നര വര്‍ഷം സൗദി അറേബിയയില്‍ അനുഭവിച്ച നരക യാതനയുടെ കഥയാണ് ആടുജീവിതം. ഈ നോവല്‍ വായിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഈ കഥ സിനിമ ആകുമ്പോള്‍ നജീബ് എന്ന ചെറുപ്പകാരനായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ആടുജീവിതത്തിന് വേണ്ടി പലതവണ പൃഥ്വിരാജ് ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്നു. ആടുജീവിതത്തിന്റേതായി പുറത്തുവന്ന സ്റ്റില്‍സും വീഡിയോയും അത് വെളിവാക്കുന്നുണ്ട്.

മലയാള സിനിമയില്‍ മറ്റൊരു വലിയ അധ്യായം കുറിക്കാന്‍ ഒരുങ്ങുന്ന ആടുജീവിതം എന്ന് റിലീസ് ചെയ്യും എന്നറിയാനായി കാത്തിരിക്കുകയാണ് കേരളക്കര. ഈ അവസരത്തില്‍ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബ്ലെസി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ആടുജീവിതം ക്രിസ്മസിന് റിലീസ് ചെയ്യുമോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന്, ‘ആടുജീവിതത്തെ കുറിച്ച് എന്തെങ്കിലും പറയാന്‍ ആയിട്ടില്ല. ചിത്രത്തിന്റെ അണിയറ കാര്യങ്ങള്‍ നന്നു കൊണ്ടിരിക്കയാണ്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. എല്ലാം ഫൈനലില്‍ എത്തിയ ശേഷം നിങ്ങളെ അറിയിക്കുന്നതായിരിക്കും’, എന്നാണ് ബ്ലെസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഒരുപക്ഷേ സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് ആരാധക വിലയിരുത്തലുകള്‍. 2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു ആടുജീവിതം ആരംഭിച്ചത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ ഷെഡ്യൂള്‍ പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ വെച്ചായിരുന്നു.

2022 മാര്‍ച്ച് 16-ന് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ ചിത്രീകരണത്തിന്റെ രണ്ടാംഘട്ടം തുടങ്ങി. മാര്‍ച്ച് 31-ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് നിര്‍ത്തിവെച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24-ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്‍പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലുമാണ് ചിത്രീകരണം നടന്നത്. ജൂണ്‍ പതിനാറിന് പൃഥ്വി തിരികെ നാട്ടിലെത്തി. ശേഷം 2022 ജൂലൈയില്‍ ആണ് ചിത്രത്തിന് പാക്കപ്പ് ആയത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന് സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കെ എസ് സുനില്‍ ആണ്.