‘ഭാവിയിലെ പൃഥ്വിരാജാണ് അനുമോഹന്‍, അതാവും… ഉറപ്പാണ്’; സംവിധായകന്‍ സമദ് മങ്കട
1 min read

‘ഭാവിയിലെ പൃഥ്വിരാജാണ് അനുമോഹന്‍, അതാവും… ഉറപ്പാണ്’; സംവിധായകന്‍ സമദ് മങ്കട

താരകുടുംബത്തില്‍ നിന്നും സിനിമാരംഗത്തെത്തിയ അനുമോഹന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ്. അതുല്യ നടന്‍ കൊട്ടരക്കര ശ്രീധരന്‍നായരുടെ ചെറുമകനും സായ് കുമാറിന്റെ അനന്തരവനും നടി ശോഭ മോഹന്റെ മകനുമാണ് അനു മോഹന്‍. ചേട്ടന്‍ വിനു മോഹന്‍ മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളില്‍ ഒരാളാണ്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സുജിത്ത് ആണ് അനു മോഹന്‍ എന്ന നടന് കയ്യടി നേടിക്കൊടുത്തത്. അടുത്തിടെ പുറത്തിറങ്ങിയ ലളിതം സുന്ദരം, 21 ഗ്രാംസ്, ട്വല്‍ത്ത് മാന്‍, കൊത്ത് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ നടന്‍ എത്തിയിരുന്നു. ചിത്രങ്ങളിലെ അനുവിന്റെ പ്രകടനത്തിന് കയ്യടിയും നേടിയിരുന്നു.

അനു മോഹന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് നടന്‍ കടന്നു പോകുന്നത്. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചായിരുന്നു അനു തന്റെ അഭിനയജീവിതം ആരംഭിച്ചത്. ഇപ്പോഴിതാ താരത്തെക്കുറിച്ച് സംവിധായകന്‍ സമദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അനു മോഹനെ നായകനാക്കി 2020ല്‍ സമദ് സംവിധാനം ചെയ്ത ചിത്രമാണ് കാറ്റ് കടല്‍ അതിരുകള്‍. അഭയാര്‍ത്ഥി പ്രശ്‌നങ്ങളെപറ്റി സംസാരിച്ച സിനിമയുടെ വിശേഷങ്ങള്‍ക്കിടയിലാണ് അനു മോഹനെക്കുറിച്ചും അദ്ദേഹം പറയുന്നത്. ഭാവിയിലെ പൃഥ്വിരാജാണ് അനു മോഹനെന്നും അത് ഉറപ്പായും ആവുമെന്നും അദ്ദേഹം പറയുന്നു.

‘കാറ്റ് കടല്‍ അതിരുകള്‍ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ എനിക്ക് വളരെ പ്രസക്തമായി തോന്നി. തൃശൂരുള്ള ശരത്തും സജി മോനും കൂടിയാണ് അതിന്റെ തിരക്കഥ എഴുതിയത്. ടിബറ്റന്‍, റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത സിനിമയാണത്. ആ സ്‌ക്രിപ്റ്റിന് ഒരു സാമൂഹിക പ്രസക്തിയുണ്ടെന്ന് മനസിലാവുകയും അങ്ങനെ ചെയ്യാമെന്ന് കരുതുകയുമായിരുന്നു. കൊമേഴ്ഷ്യലായ താരങ്ങള്‍ക്ക് പുറകെ പോയാല്‍ സമയം എടുക്കും എന്നത് കൊണ്ട് അനു മോഹനെയാണ് ഞാന്‍ കാസ്റ്റ് ചെയ്തത്. അനു ഇപ്പോള്‍ എല്ലാ പടങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ്. ഈ സിനിമയ്ക്ക് മുമ്പും ചെറിയ ചില പടങ്ങള്‍ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അയ്യപ്പനും കോശിയുമൊക്കെ ചെയ്യുന്നത്. അനു മോഹന്‍ നല്ല നടനാണ്. ഭാവിയിലെ പൃഥ്വിരാജാണ് അനു മോഹന്‍, അതാവും. ഉറപ്പാണെന്നും സമദ് കൂട്ടിച്ചേര്‍ത്തു.

ലിയോണ ലിഷോയിയും ചിത്രത്തിലുണ്ടായിരുന്നു. അതൊരു നല്ല സബ്ജക്ടായിരുന്നു. ഒരു വര്‍ഷത്തോളമെടുത്തു ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍. മൈസൂര്‍, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, സിക്കിം, യു.പി എന്നി സ്ഥലങ്ങളില്‍ പോയിട്ടാണ് സിനിമ ചെയ്തതത്. ആ പടം നന്നായി ചെയ്തുവെന്നും പക്ഷേ കൊവിഡിന്റെ പ്രശ്‌നം വന്നതു കൊണ്ട് വേണ്ടത്ര നല്ല രീതിയില്‍ റിലീസ് ചെയ്യാനോ ശ്രദ്ധിക്കാനോ കഴിഞ്ഞില്ലെന്നും സമദ് വ്യക്തമാക്കുന്നു.