നായകനായ കാലത്ത് രജനികാന്ത് വാങ്ങിയിരുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും
1 min read

നായകനായ കാലത്ത് രജനികാന്ത് വാങ്ങിയിരുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും

തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറാണ് രജനീകാന്ത്. ഇനിയൊരിക്കലും രജനീകാന്തിനെ പോലൊരു താരമുണ്ടാകില്ലെന്നുറപ്പാണ്. ജന്മം കൊണ്ട് തമിഴനല്ലെന്നും കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി തമിഴന്റെ വികാരവും വിചാരവും രജനീയോട് ചേര്‍ന്നു കിടക്കുന്നതാണ്. ജയിലര്‍ നേടിയ വമ്പന്‍ വിജയത്തിന്റെ തിളക്കത്തിലാണ് രജനീകാന്ത് ഇപ്പോള്‍. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെയാണ് ജയിലറിലൂടെ രജനീകാന്ത് വന്‍ വിജയം നേടിയത്. ബസ് കണ്ടറായിരുന്നു അഭിനേതാവും മുമ്പ് രജനി. പിന്നീട് അദ്ദേഹം അഭിനയം പഠിക്കാന്‍ പോയതിനെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വില്ലനായി കരിയര്‍ ആരംഭിച്ച രജനീകാന്ത് തന്റെ പകരം വെക്കാനില്ലാത്ത സ്റ്റൈലിലൂടെ തമിഴകത്തിന്റെ സ്റ്റൈല്‍ മന്നനായി മാറുകയായിരുന്നു. തമിഴില്‍ മാത്രമല്ല ബോളിവുഡിലും വിജയം നേടാന്‍ രജനീകാന്തിന് സാധിച്ചിരുന്നു.

സിനിമയിലെത്തി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കാനൊരുങ്ങുമ്പോഴും തമിഴ് സിനിമാപ്രേമികളുടെ സ്നേഹാദരങ്ങളോടെയുള്ള തലൈവര്‍ എന്ന വിളിക്കോ അദ്ദേഹത്തിന്‍റെ സിനിമകള്‍ നേടുന്ന കളക്ഷനോ കുറവൊന്നുമില്ല. താരമൂല്യവും ബോക്സ് ഓഫീസ് വിജയത്തിലെ വര്‍ധനവുമനുസരിച്ച് ഇക്കാലയളവില്‍ രജനികാന്തിന്‍റെ പ്രതിഫലത്തിലും വലിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തെത്തി വന്‍ വിജയം നേടിയ ജയിലറില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലം 110 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രം നേടിയ വന്‍ വിജയത്തെത്തുടര്‍ന്ന് നിര്‍മ്മാതാവ് കലാനിധി മാരന്‍ മറ്റൊരു 100 കോടി കൂടി അദ്ദേഹത്തിന് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതേസമയം കരിയറിന്‍റെ തുടക്കകാലത്ത് തന്‍റെ താരമൂല്യത്തെക്കുറിച്ച് വലിയ ധാരണയുള്ള ആളായിരുന്നില്ല രജനികാന്ത്.

കമല്‍ ഹാസന്‍ നായകനായ അപൂര്‍വ്വ സഹോദരങ്ങളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച രജനികാന്ത് ആദ്യകാലത്ത് മറ്റ് നായകന്മാരോടൊപ്പമാണ് ബിഗ് സ്ക്രീനില്‍ എത്തിയത്. 1977 ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം ചിലകമ്മാ ചെപ്പിണ്ടിയിലൂടെയാണ് നായകനായുള്ള രജനിയുടെ അരങ്ങേറ്റം. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത മലയാള ചിത്രം അടിമകളുടെ റീമേക്ക് ആയിരുന്നു ഇത്. 78 ന്‍റെ പകുതിയോടെ രജനിയെ നായകനാക്കിയും ചിത്രങ്ങള്‍ എത്തിത്തുടങ്ങി. അവയില്‍ മിക്കതും സാമ്പത്തിക വിജയങ്ങളുമായിരുന്നു. എന്നാല്‍ ഒരു നവാഗതന്‍ എന്ന നിലയില്‍ മറ്റ് പല പ്രശസ്തരെയും പോലെ പരമാവധി ചിത്രങ്ങളില്‍ അഭിനയിക്കുക എന്നതായിരുന്നു രജനിയുടെയും ലക്ഷ്യം. പ്രതിഫലക്കാര്യം അദ്ദേഹം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ആ സമയത്ത് 30,000 രൂപയാണ് ഒരു ചിത്രത്തിന് അദ്ദേഹം വാങ്ങിയിരുന്നത്. തമിഴിലെ പ്രമുഖ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ പഞ്ചു അരുണാചലമാണ് രജനിയെ ഇക്കാര്യത്തില്‍ തിരുത്തിയത്.

രജനി തന്നെ പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്- “സിംഗപ്പൂരും മലേഷ്യയും ലൊക്കേഷന്‍ ഉണ്ടായിരുന്ന ഒരു ചിത്രത്തിലേക്ക് എന്നെ വിളിക്കുമ്പോള്‍ പഞ്ചു സാറിനോട് ഞാന്‍ പറഞ്ഞു. ഞാന്‍ 30,000 രൂപയാണ് ഒരു സിനിമയ്ക്ക് നിലവില്‍ വാങ്ങുന്നത്. ഇത് വിദേശത്ത് ചിത്രീകരിക്കുന്ന സിനിമ ആയതിനാല്‍ അതില്‍ കൂടുതല്‍ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ആശ്ചര്യത്തോടെയായിരുന്നു പഞ്ചു സാറിന്‍റെ പ്രതികരണം. നീ എന്നേക്കാള്‍ മോശമാണ് ഈ കാര്യത്തില്‍. വെറും 30,000 രൂപയാണോ ഒരു സിനിമയ്ക്ക് വാങ്ങുന്നത്? നിന്‍റെ സിനിമ ബോക്സ് ഓഫീസില്‍ ഉണ്ടാക്കുന്ന ബിസിനസ് എത്രയാണെന്ന് അറിയാമോ? വിതരണക്കാരും തിയറ്ററുകാരും നിന്‍റെ സിനിമയ്ക്കുവേണ്ടി മത്സരിക്കുകയാണെന്ന് അറിയാമോ? ഇതൊന്നും നിനക്ക് പറഞ്ഞുതരാന്‍ ആരുമില്ലേ”?, പഞ്ചു അരുണാചലം രജനികാന്തിനോട് പറഞ്ഞു.

വെറും വാക്ക് മാത്രമായിരുന്നില്ല അത്. രജനികാന്തിന്‍റെ പ്രതിഫലം കാര്യമായി കൂടിയ അടുത്ത ചിത്രം പഞ്ചു അരുണാചലം തിരക്കഥാകൃത്തായ 1978 ചിത്രം പ്രിയ ആയിരുന്നു. 1.10 ലക്ഷമാണ് പ്രിയയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിന് രജനികാന്തിന് ലഭിച്ചത്. ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തത് എസ് പി മുത്തുരാമന്‍ ആയിരുന്നു.