“തിയേറ്റർ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാൻ പറ്റില്ല ” ; വാലിബൻ സിനിമയെ കുറിച്ച് മോഹൻലാൽ
1 min read

“തിയേറ്റർ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാൻ പറ്റില്ല ” ; വാലിബൻ സിനിമയെ കുറിച്ച് മോഹൻലാൽ

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഈ വര്‍ഷം മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും വാലിബന്‍ തന്നെ. മോഹന്‍ലാലും ലിജോ ജോസും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നത്. വാലിബന്റെ ഓരോ അപ്‌ഡേറ്റിനും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം തരംഗമായിരുന്നു. വാലിബന്റെ പ്രമേയം എന്തായിരിക്കും എന്നത് സംബന്ധിച്ച് ഒരു സൂചനയും ഇതുവരെ പുറത്തുവന്നിട്ടില്ല. ചിത്രം ജനുവരി 25ന് തിയറ്ററിൽ എത്താനിരിക്കെ വാലിബനെ കുറിച്ച് തുറന്ന് പറയുകയാണ് മോഹൻലാൽ. പ്രമോഷൻ പ്രസ്മീറ്റിനിടെ ആണ് മോഹൻലാലിന്റെ പ്രതികരണം.

“ഇങ്ങനെയൊരു ജോണറിലൊരു സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിട്ടില്ല എന്നാണ് ഞാൻ വിശ്വാസിക്കുന്നത്. ഒരു കാലമോ ദേശമോ ഒന്നുമില്ലാത്ത സിനിമയാണിത്.‌ ഒരു കഥ പറയുമ്പോൾ നമുക്ക് എന്തൊക്കെ വേണമോ അതെല്ലാം വാലിബനിലും ഉണ്ട്. അതിൽ പ്രേമമുണ്ട്, വിരഹമുണ്ട്, ദുഃഖവും സന്തോഷവും പ്രതികാരവും അസൂയയും ഉണ്ട്. ഒരു മനുഷ്യന്റെ വികാരങ്ങൾ എല്ലാം ഉള്ളൊരു സിനിമയാണ്. അതിനെ എങ്ങനെ പ്ലേസ് ചെയ്തിരിക്കുന്നു എന്നുള്ളതാണ്. നമ്മൾ സാധാരണ കാണാത്ത ഒരു ടെറൈനിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് കേരളത്തിൽ നടന്ന കഥയാണോന്ന് ചോദിച്ചാൽ അല്ല. എവിടെ നടന്നതാണ് എന്ന് നമുക്ക് പറയാൻ പറ്റില്ല. ഇന്ത്യയിൽ എവിടെയോ ഒരു സ്ഥലത്ത്. എത്ര കാലം പഴമുള്ളതാണെന്ന് പറയാൻ പറ്റില്ല. അതാണ് കാലവും ദേശവും ഇല്ലെന്ന് പറഞ്ഞത്. സിനിമയിലെ കോസ്റ്റ്യൂം ആയാലും ഭാഷ ആയാലും ഗാനങ്ങളും സംഗീതവും ആയാലും ആ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. കഥ പറയുന്നൊരു രീതിയാണത്. വലിയൊരു ക്യാൻവാസിൽ ഏറ്റവും മനോഹരമായി ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയെന്നാണ് ഞാൻ പറയുന്നത്. ഒരു സിനിമ നന്നാകണമെങ്കിൽ എല്ലാവരും നന്നായി അഭിനയിക്കണം. മറ്റ് ഫാക്ടറുകളും നന്നായിരിക്കണം. അതിലുപരി അതിനൊരു ഭാഗ്യവും ഉണ്ടായിരിക്കണം. ആ ഭാഗ്യത്തിന് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നതന്നും അദ്ദേഹം പറയുന്നു.

ഒരു നടൻ എന്ന നിലയിൽ വളരെയധികം സംതൃപ്തി തരുന്നൊരു സിനിമയാണ്. പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന അവസരങ്ങളിൽ അവിടുത്തെ ആൾക്കാർ പറഞ്ഞ കാര്യങ്ങളാണ് ഞാൻ പറയുന്നത്. അവരാരും ഇത്തരത്തിലൊരു സിനിമ കണ്ടിട്ടില്ല. എന്നോട് കഥ പറയുന്ന സമയത്ത് അതിലേക്ക് എടുത്ത് ചാടിയതും അതുകൊണ്ടാണ്. ലിജോയെ വർഷങ്ങളായി അറിയാവുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടതാണ്. മുൻപ് പല സിനിമകളെയും കുറിച്ച് ചർച്ച ചെയ്തതാണ്. ചിന്തിച്ചതിനെക്കാൾ വലിയ ക്യാൻവാസിൽ ചിത്രം കൊണ്ടു പോകേണ്ടി വന്നു. 25ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്. ഭാഗ്യമുണ്ടാകട്ടെ. അതാണ് ഇനി സിനിമയ്ക്ക് വേണ്ടത്”, എന്ന് മോഹൻലാൽ വ്യക്തമാക്കുന്നു.

ഇൻട്രോ സീനിൽ തിയറ്റർ വിറയ്ക്കുമോ എന്ന ചോദ്യത്തിന്, “തിയറ്റർ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാൻ പറ്റില്ല. കുഴപ്പമില്ല എന്ന് തോന്നുന്നു. അതൊരു പ്രെസന്റ് ചെയ്യുന്ന രീതി ആണല്ലോ. ഒരു സിനിമയിൽ ആ ആളെ കാത്തിരിക്കുമ്പോൾ അയാളെ പ്രെസന്റ് ചെയ്യുന്ന ത്രില്ലാണ്. അതൊരു സ്കിൽ ആണ്. ആ സ്കിൽ വാലിബനിൽ ഉണ്ടായിരിക്കാം. ഇനി കണ്ടിട്ടേ പറയാൻ പറ്റൂ. ഇനി വിറച്ചില്ലെന്ന് പറഞ്ഞ് എന്നോട് പറയരുത്”, എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.