”മമ്മൂട്ടിച്ചിത്രം ടർബോയ്ക്ക് പേര് ലഭിച്ചത് മറ്റൊരു ചിത്രത്തിൽ നിന്ന്”; മിഥുൻ മാന്വൽ തോമസിന്റെ വെളിപ്പെടുത്തൽ
1 min read

”മമ്മൂട്ടിച്ചിത്രം ടർബോയ്ക്ക് പേര് ലഭിച്ചത് മറ്റൊരു ചിത്രത്തിൽ നിന്ന്”; മിഥുൻ മാന്വൽ തോമസിന്റെ വെളിപ്പെടുത്തൽ

മ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. മിഥുൻ മാന്വൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന് വേണ്ടി പ്രേക്ഷകർ അതീവ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ എങ്ങനെയാണ് ചിത്രം ആരംഭിച്ചത് എന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസ്.

പല ത്രെഡുകളും സംസാരിച്ച ശേഷമാണ് ഇപ്പോഴുള്ള കഥ ഓക്കെ ആവുന്നത് എന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്. മുൻപ് മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചിരുന്ന മറ്റൊരു ചിത്രത്തിന്റെ പേരായ ടർബോ ഈ കഥയിലേക്ക് എടുക്കുകയായിരുന്നുവെന്നും മിഥുൻ മാനുവൽ തോമസ് പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

“എനിക്ക് മമ്മൂക്കയോടുള്ള സൗഹൃദത്തേക്കാൾ കൂടുതൽ പരിചയവും അടുപ്പവും പടങ്ങൾ വർക്ക് ചെയ്‌തതും വൈശാഖേട്ടനൊപ്പമാണ്. എനിക്ക് വൈശാഖേട്ടനെ അത്ര പരിചയമില്ലായിരുന്നു. വൈശാഖേട്ടനും എഡിറ്റർ ഷമീർ മുഹമ്മദും നല്ല ഫ്രണ്ട്സ് ആണ്. ഷമീർ എന്നോട് വൈശാഖിന് ഒരു കഥ കൊടുക്കുമോ എന്ന് ചോദിച്ചു. എനിക്ക് വൈശാഖനെ അറിയില്ല എന്ന് പറഞ്ഞപ്പോൾ ‘നീ നാളെ പോയി പരിചയപ്പെട്’ എന്ന് പറഞ്ഞു.

പരിചയപ്പെട്ടപ്പോൾ ആളെ എനിക്ക് നല്ല ഇഷ്ടമായി. വൈശാഖേട്ടൻ എന്നോട് ‘മോനെ കഥയുണ്ടോ’ എന്ന് ചോദിച്ചു. നോക്കാം ആലോചിക്കാം എന്നൊക്കെ പറഞ്ഞു. ഞാൻ പല ത്രെഡുകളും പുള്ളിയുമായിട്ട് പറഞ്ഞു പുള്ളിയുടെ മനസിലുള്ളത് എന്നോടും പറഞ്ഞു. ഒന്നും അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. അപ്പോൾ ഞാൻ മുൻപ് ആലോചിച്ചിരുന്ന ഒരു കഥയുടെ രൂപം ഞാൻ പുള്ളിയോട് പറഞ്ഞു.

ഇത് അന്നൗൻസ് ചെയ്യാൻ ഗ്യാപ്പ് കിട്ടിയില്ല അല്ലെങ്കിൽ ചെയ്യുമായിരുന്നു. ആ കഥ വൈശാഖേട്ടൻ്റെ അടുത്ത് പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കര ഇഷ്‌ടപ്പെട്ടു. അപ്പോഴേ ഞങ്ങൾ അതിൻ്റെ ബോഡി ഉണ്ടാക്കി പൂനെയ്ക്ക് പോയി. കണ്ണൂർ സ്ക്വാഡ് ലൊക്കേഷനിൽ വെച്ച് മമ്മൂക്കയോട് കഥ പറഞ്ഞു. കഥക്കായി നല്ലൊരു പേര് വേണം. ഞാനിട്ട പേര് കുറച്ച് ലൈറ്റ് ഹാർട്ടഡ് ആയിരുന്നു. എന്തായാലും നമ്മൾ ഇതൊരു വലിയ ആക്ഷൻ കോമഡി ആയിട്ട് ചെയ്യാൻ പോകുന്നു. പേര് വേണമെന്ന് പറഞ്ഞപ്പോൾ മുൻപ് ഞാൻ ഒരു പടം അനൗൺസ് ചെയ്‌തിരുന്നു. അതിൻ്റെ ആദ്യത്തെ വേർഡ് അടിപൊളിയാണ് ടർബോ എന്ന്.

അതും ഇങ്ങോട്ട് എടുത്താലോ എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും വർക്കായി. അങ്ങനെയാണ് ടർബോ വരുന്നത്. അന്ന് അനൗൺസ് ചെയ്‌ത സിനിമയുടെ ടർബോ ഇങ്ങോട്ട് എടുത്തു. ആ കഥ അവിടെത്തന്നെ കിടപ്പുണ്ട്. ഇത് വേറൊരു ഫ്രഷ് കഥയാണ്. അങ്ങനെയാണ് മമ്മൂക്കയിലേക്ക് എത്തുന്നത്. വൈശാഖേട്ടന് വഴിയാണ് ടർബോ ഓപ്പറേറ്റഡ് ആവുന്നത്.”- മിഥുൻ മാന്വൽ തോമസ് വ്യക്തമാക്കി.