അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! ; വാലിബനെ കുറിച്ച് മഞ്ജു വാര്യർ
1 min read

അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! ; വാലിബനെ കുറിച്ച് മഞ്ജു വാര്യർ

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതായിരുന്നു മലൈക്കോട്ടൈ വാലിബന്‍റെ യുഎസ്‍പി. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പുലര്‍ച്ചെ 6.30 ന് നടന്ന ഫാന്‍സ് ഷോകള്‍ക്ക് ശേഷം ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന തരത്തില്‍ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു . ഇപ്പോഴിതാ ഇപ്പോഴിതാ ചിത്രം തന്നില്‍ ഉളവാക്കിയ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.

മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യര്‍

 

സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമ്മവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയ്‍ലര്‍ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. ചതിയൻമാരായ മല്ലൻമാരും കുബുദ്ധിക്കാരായ മന്ത്രിമാരും ചോരക്കൊതിയൻമാരായ രാജാക്കൻമാരും ക്രൂരരായ പടയാളികളും ഒപ്പം നല്ലവരായ ജനങ്ങളും നർത്തകരും മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു. കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറ കൊട്ടുന്ന, പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽജെപി സിനിമയാണ്. ഇതിനു മുൻപ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അത് വാലിബനിലും തുടരുന്നു. മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്.