‘ബാലചന്ദ്രന്‍ ഒരു പ്രതീകമാണ്, നന്മയുടെ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ ഒരടയാളം’; മമ്മൂട്ടി ചിത്രം കയ്യൊപ്പിനെക്കുറിച്ച് കുറിപ്പ്
1 min read

‘ബാലചന്ദ്രന്‍ ഒരു പ്രതീകമാണ്, നന്മയുടെ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ ഒരടയാളം’; മമ്മൂട്ടി ചിത്രം കയ്യൊപ്പിനെക്കുറിച്ച് കുറിപ്പ്

പ്രശസ്ത മലയാളസാഹിത്യകാരനായ അംബികാസുതന്‍ മാങ്ങാട് എഴുതി 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് കയ്യൊപ്പ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം നിര്‍മ്മിച്ചതും രഞ്ജിത്ത് തന്നെയാണ്. ഖുശ്ബു, മുകേഷ്, നീന കുറുപ്പ്, ജാഫര്‍ ഇടുക്കി, മാമുക്കോയ, അനൂപ് മേനോന്‍, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മമ്മൂട്ടി അഭിനയിച്ച മികച്ച സിനിമയാണ് കയ്യൊപ്പ്. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. കയ്യൊപ്പിന്റെ കഥ കേട്ട മമ്മൂട്ടി താന്‍ ഈ സിനിമ ചെയ്യാമെന്നും എത്ര ദിവസം ഡേറ്റ് വേണമെന്നും രഞ്ജിത്തിനോട് ചോദിക്കുകയും, നിങ്ങള്‍ക്ക് തരാന്‍ പൈസയില്ലെന്നും വേറെ ആരെ കൊണ്ടെങ്കിലും ഈ സിനിമ ഞാന്‍ ചെയ്തോളാം എന്ന് രഞ്ജിത്ത് മമ്മൂട്ടിയോട് മറുപടി പറഞ്ഞെന്നും എന്നാല്‍, പൈസയല്ലല്ലോ എത്ര ദിവസത്തെ ഡേറ്റ് വേണം എന്ന് മാത്രമല്ലേ ഞാന്‍ ചോദിച്ചത് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഒടുവില്‍ മമ്മൂട്ടി പ്രതിഫലം വാങ്ങാതെ കയ്യൊപ്പിലും അഭിനയിക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ വായിക്കാം.


കുറിപ്പിന്റെ പൂര്‍ണരൂപം

ബാലചന്ദ്രന്‍ ഒരു പ്രതീകമാണ്. നന്മയുടെ , സ്‌നേഹത്തിന്റെ,കാരുണ്യത്തിന്റെ ഒരടയാളം. അതിനുമപ്പുറം പലര്‍ക്കും എത്തി പിടിക്കാന്‍ കഴിയാത്ത മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച ഒരു വ്യക്തി. അയാളെ പോലുള്ളവര്‍ ഈ നാടിന് ആവശ്യമാണ്. ഒരായിരം ആമിനമാര്‍ ഇവിടെ ഇനിയും ഉണ്ടാകുമ്പോള്‍ അവിടെ ബാലചന്ദ്രനെ പോലെ കുറച്ചു പേര്‍ എങ്കിലും വേണമെന്ന് ആഗ്രഹിക്കാം. എത്ര മനോഹരമായിട്ടായാണ് രഞ്ജിത്ത് കൈയ്യൊപ്പ് സൃഷ്ടിച്ചത്. ബാലചന്ദ്രന്റെ നോവുകളും നൊമ്പരങ്ങളുമൊക്കെ കാഴ്ചക്കാരന്റെ ഉള്ളില്‍ വിങ്ങല്‍ അവശേഷിപ്പിച്ചാണ് കടന്നു പോയത്. ബാലചന്ദ്രന്റെ നോവല്‍ ശിവദാസന്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കാണും. നിറയെ അഭിനന്ദങ്ങളും പുരസ്‌കാരങ്ങളും നിറയെ പതിപ്പുകളും ഇറങ്ങിയിട്ടുണ്ടാകും.അയാളുടെ കടയൊക്കെ മെച്ചപ്പെട്ടു കാണും.

പദ്മ പിന്നീട് മഹാബലിപുരത്തേക്ക് പോകാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ തന്നെ അയാള്‍ ഇല്ലാതെ അവള്‍ക്കു എങ്ങനെ ആ യാത്ര തുടങ്ങാന്‍ സാധിക്കും. ആമിന ഇപ്പോള്‍ വലിയ കുട്ടിയായി കാണും.മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മാനവികത പുലരുന്ന ഒരു നല്ല കാലം ഇന്നും സ്വപ്നങ്ങളില്‍ മാത്രമാകുമ്പോള്‍ കൈയ്യൊപ്പ് എന്ന സിനിമ മുന്നോട്ട് വെച്ച ആശയം പ്രസക്തമാണ്. രഞ്ജിത്ത് എന്ന കലാകാരന് ഒരു ബിഗ് സല്യൂട്ട്.അംബികാ സുതന്‍ മാങ്ങാട് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് (ചിലയിടത്ത് വായിച്ചിട്ടുണ്ട് ഈ ചിത്രത്തിന്റെ രചനയും രഞ്ജിത്ത് തന്നെയായിരുന്നെന്ന്,വാസ്തവം അറിയില്ല) ഇതിന്റെ ഛായാഗ്രാഹകന്‍ മനോജ് പിള്ള ആയിരുന്നു. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് മനോജ് ഇതിലൂടെ സ്വന്തമാക്കി. ബീന പോള്‍ എഡിറ്റിംഗും വിദ്യാസാഗര്‍ സംഗീതവും നിര്‍വ്വഹിച്ചു. പഴയ ഹിന്ദി ചിത്രമായ സുജാതയിലെ ഒരു ഗാനമാണ് ഗായത്രിയുടെ ശബ്ദത്തില്‍ വിദ്യാസാഗര്‍ വീണ്ടും അവതരിപ്പിച്ചത്. ഏറെ പ്രശംസ ലഭിച്ചിട്ടും തീയേറ്ററില്‍ വലിയ പരാജയമായിരുന്നു ഈ അതി മനോഹര ചിത്രം.