‘തന്തക്ക് പിറന്ന നായകന്‍മാരെ മാത്രം കണ്ടുശീലിച്ച മലയാളം സിനിമയില്‍ നല്ല അമ്മയ്ക്ക് പിറന്നര്‍ വന്നു ചരിത്രമെഴുതി’; ബിഗ് ബിയുടെ അറിയാകഥകള്‍ അമല്‍ നീരദ് വെളിപ്പെടുത്തുന്നു
1 min read

‘തന്തക്ക് പിറന്ന നായകന്‍മാരെ മാത്രം കണ്ടുശീലിച്ച മലയാളം സിനിമയില്‍ നല്ല അമ്മയ്ക്ക് പിറന്നര്‍ വന്നു ചരിത്രമെഴുതി’; ബിഗ് ബിയുടെ അറിയാകഥകള്‍ അമല്‍ നീരദ് വെളിപ്പെടുത്തുന്നു

മ്മൂട്ടിയുടെ എല്ലാക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ് ബിഗ്ബി. അതിഗംഭീരമായി ചിത്രീകരിക്കുകയും മാസ്സ് മമ്മൂട്ടിയെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയും ചെയ്തത് കൊണ്ടാണ് അതിന്റെ രണ്ടാം ഭഗത്തിന് വേണ്ടി ഇത്രയേറെ കട്ട വെയ്റ്റിംഗ് ഉണ്ടായത്. അങ്ങേയറ്റം ആകാംക്ഷയോടെയാണ് എല്ലാവരും ഭീഷ്മപര്‍വ്വം എന്ന സിനിമയ്ക്കായി കാത്തിരുന്നത്. മലയാള സിനിമ അന്ന് വരെ കണ്ട് കയ്യടിച്ചിരുന്ന പല ക്‌ളീഷേകളെയും പൊളച്ചെഴുതിയ സിനിമ കൂടിയായിരുന്നു ബിഗ്ബി എന്ന് പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ അമല്‍ നീരദ്. ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാതിരുന്ന സിനിമയായിരുന്നു ബിഗ്ബി എന്നാണ് അദ്ദേഹം പറയുന്നത്. നല്ല ധൈര്യവും അറിവില്ലായ്മയുമായിരുന്നു അന്നത്തെ കൈമുതല്‍. എന്തൊക്കെ കാര്യങ്ങള്‍ ഒരു സിനിമയില്‍ നിന്ന് ഒഴിവാക്കണം എന്ന നല്ല ധാരണ അന്ന അന്നുണ്ടായിരുന്നു എന്നും അമല്‍ നീരദ് പറയുന്നു. വിഷ്വലില്‍ നിന്ന് തുടങ്ങി ഡയലോഗുകളില്‍ വരെ വലിയ മാറ്റത്തിനാണ് ബിഗ് ബിയിലൂടെ താന്‍ ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സ്ഥിരം സൂപ്പര്‍സ്റ്റാര്‍ സിനിമകളില്‍ ഉണ്ടായിരുന്ന എല്ലാ ഘടകങ്ങളും അന്ന് ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. സൂപ്പര്‍ സിക്‌സ്ടീന്‍ ക്യാമറയില്‍ ഫിലിമില്‍ ഷൂട്ട് ചെയ്ത ചിത്രമായിരുന്നു ബിഗ് ബി. വളരെ ചെറിയ കാമറയാണിത്. ടോപ്പ് ആങ്കിള്‍ എടുക്കാന്‍ വേണ്ടി താന്‍ ക്യാമറ പൊക്കിപ്പിടിച്ച് നടന്നിട്ടുണ്ടെന്നും സംവിധായകന്‍ അമല്‍ നീരദ് പറയുന്നു. മെയ്ക്കിങില്‍ വ്യത്യസ്തത വേണമെന്ന വാശിയായിരുന്നു ഇതിന് പിന്നില്‍. അത് വിജയം കാണുകയും ചെയ്തു. പുതിയ രീതിയില്‍ മമ്മൂട്ടിയുടെ ലുക്കില്‍ മാസ്സ് എലമെന്റ് നന്നായി കൊണ്ടുവരാന്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് സാധിച്ചു. നായകന്‍ നിന്ന് വമ്പന്‍ ഡയലോഗുകള്‍ കാണാതെ പറയുന്ന രീതി മലയാള സിനിമയ്ക്ക് അക്കാലത്ത് വളരെ സുപരിചിതമായിരുന്നു. നായകന്മാര്‍ക്ക് മാസ്സ് കാണിക്കാനുള്ള എളുപ്പവഴി ഇത്തരത്തിലുള്ള ഡലോഗുകളായിരുന്നു. മമ്മൂട്ടി തന്നെ നിരവധി സിനികളില്‍ ഇത്തരം ഡയലോഗുകള്‍ പറഞ്ഞിട്ടുണ്ട്. കിങ്ങ് സിനിമയിലെ വാണി വിശ്വനാഥിനോട് പറയുന്ന ഡയലോഗ്, വല്ല്യേട്ടന്‍ സിനിമയിലെ മിമിക്രിക്കാരുടെ ഇഷ്ട ഡയലോഗ് എല്ലാം ഇത്തരത്തിലുള്ളതാണ്. പക്ഷേ, നായകന്മാര്‍ ഒരുപാട് സംസാരിക്കരുത് എന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ് അമല്‍ നീരദ് പറയുന്നത്.

നായകനും വില്ലനും കണ്ടുമുട്ടുമ്പോള്‍ കുടുംബ ചരിത്രം പറയുന്ന ഒരു സീന്‍ പണ്ട് മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്തതായിരുന്നു. തറവാട്ട് മഹിമയും അപ്പൂപ്പന്റെ ചരിത്രവുമെല്ലാം കൂട്ടിയിണക്കിയതാവും ഡയലോഗുകള്‍. തന്തക്ക് പിറന്നവന്‍ എന്ന ഡയലോഗാണ് മറ്റൊന്ന്. നായക കഥാപാത്രങ്ങള്‍ വില്ലനോട് ഈ ഡയലോഗ് പറയുന്നത് ഒരു സ്ഥിരം പരിപാടിയായിരുന്നു. പക്ഷേ, ബിഗ് ബിയില്‍ ‘ബുദ്ധിയുള്ള അമ്മ വളര്‍ത്തിയത’് എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ ഒറ്റ ഡയലോഗില്‍ അതുവരെ മലയാള സിനിമാ ലോകം കൊണ്ട് നടന്ന നായകന്‍ ഇമേജില്‍ ഒരുപാട് മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ട്.