മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് ചിത്രം വരുന്നു ; ടൈറ്റില്‍ ലോഞ്ച് ചെയ്ത് പൃഥ്വിരാജ്, ഫഹദ്
1 min read

മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് ചിത്രം വരുന്നു ; ടൈറ്റില്‍ ലോഞ്ച് ചെയ്ത് പൃഥ്വിരാജ്, ഫഹദ്

രാധകരെ ആകാംക്ഷയില്‍ ആഴ്ത്തി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് സെവിധാനം ചെയ്യുന്ന പുതിയ ചിത്രം എത്തുന്നു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഒരു പുതിയ പോസ്റ്റര്‍ പങ്കുവക്കുകയും അതില്‍ ഫഹദ് ഫാസിലിന്റേയും പൃഥ്വിരാജ് സുകുമാരന്റേയും ചിത്രങ്ങളും ഉണ്ടായിരുന്നു. പൃഥ്വിരാജും ഫഹദും ഒന്നിയ്ക്കുന്ന ഒരു സിനിമ ജൂഡ് സംവിധാനം ചെയ്യുകയാണോ എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്ററിന് താഴെ വന്നത്. ഇപ്പോഴിതാ സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായി ജൂഡ് എത്തിയിരിക്കുകയാണ്. കേരളം 2018 ല്‍ നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു.

2018 എവരിവണ്‍ ഈസ് എ ഹീറോ എന്നാണ് സിനിമയുടെ പേര്. മുല്ലപ്പെരിയാര്‍ ഡാം ചിത്രീകരിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്ററിലെ ടൈറ്റില്‍. പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ പേര് പുറത്തുവിട്ടത്. ചിത്രത്തില്‍ വന്‍ താരനിരതന്നെ അഭിനയിക്കുന്നുണ്ട്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ എന്നിവരുടെ പേരുകളും പോസ്റ്ററില്‍ ഉണ്ട്. ജൂഡ് ആന്റണി ജോസഫ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്. ഒരു കുറിപ്പോടെ ജൂഡ് ആന്റണിയും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2018 October 16ന് ഞാന്‍ ഒരു സിനിമ അനൌണ്‍സ് ചെയ്തിരുന്നു. ജാതിമതപാര്‍ട്ടിഭേദമെന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെക്കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു, മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് impossible എന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ Akhil P Dharmajan, എന്റെ അനിയന്‍ അവന്‍ മാത്രം എന്നെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു. കാലം കടന്ന് പോയി, കോവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്വപ്നം വെറുതെ വിടാന്‍ മനസനുവദിച്ചില്ല. മിക്കരാത്രികളിലും ചിന്തകള്‍, ചിലപ്പോ നിരാശ. കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍.

കാണുന്നവരുടെ മുഖത്ത് പുച്ഛം കണ്ടു തുടങ്ങി. ചിലര്‍ മുഖത്ത് നോക്കി ആ സിനിമ ഉപേക്ഷിച്ചല്ലേ, നന്നായി എന്ന് വരെ പറഞ്ഞു. ചേര്‍ത്ത് നിര്‍ത്തിയത് കുടുംബം മാത്രം. അതിനിടെ സാറാസ് സംഭവിച്ചു. അതൊരു ഊര്‍ജമായിരുന്നു. വീണ്ടും ഞാന്‍ കച്ച കെട്ടിയിറങ്ങി. ആന്റോ ചേട്ടന്‍ എന്ന വലിയ മനുഷ്യന്‍ കൂടെ കട്ടക്ക് നിന്നു. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഒരു ചേട്ടനെപ്പോലെ താങ്ങിനിര്‍ത്തി. പിന്നെ വേണു സര്‍ ഒരു ദൈവദൂതനെപ്പോലെ അവതരിച്ചു. കലയും സമ്പത്തും എളിമയും മനുഷ്വത്വവും ദൈവം ഒരുമിച്ച് കൊടുത്തിട്ടുള്ള ദൈവത്തിന്റെ ദൂതന്‍.

ഞാന്‍ ഓര്‍ക്കുന്നു, വേണു സര്‍ ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്തവണ സന്തോഷം കൊണ്ട്. ചങ്കും വിരിച്ച് ഒരു art director Mohandas, എന്റെ മണിചേട്ടന്‍, Akhil George എന്ന സഹോദരതുല്യനും പ്രതിഭയുമായ cameraman , Editor Chaman എന്നിങ്ങനെ ഒരുഗ്രന്‍ ടീമിനെ തന്നെ കിട്ടി.(പോസ്റ്റ് നീളും എന്നോര്‍ത്താണ് എല്ലാവരുടെയും പേരുകള്‍ എഴുതാത്തത്). ഇന്നീ നിമിഷം ഞാന്‍ മനസ് നിറഞ്ഞാണ് നില്‍ക്കുന്നത്.

ചങ്കില്‍ തൊട്ട് ഞാന്‍ പറയുന്നു, ഞങ്ങളുടെ ശരീരവും മനസും എല്ലാം കഴിഞ്ഞ 6 മാസത്തെ ഷൂട്ടിങിന് വേണ്ടി കൊടുത്തിട്ടുണ്ട്. ഇത് ഒരു ഊര്‍ജമാണ്. നമ്മളുടെ സ്വപ്നങ്ങളുടെ പിറകെ പോകുക, No matter what, or how people tell you, just chase your dreams and this entire unniverse will make it happen for you. Kavya Films ഇന്ന് മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണ്. നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും തരുന്ന വലിയൊരു ശക്തി. വേണു സാറും, ആന്റോ ചേട്ടനും പത്മകുമാര്‍ സാറും ചേര്‍ന്നവതരിപ്പിക്കുന്നു.