‘ഷൂട്ടിനിടെ പൃഥ്വി തളർന്ന് വീണു’ : ആ‌ടുജീവിതത്തിൽ പൃഥ്വിരാജിന്‍റെ ഡെഡിക്കേഷന്‍
1 min read

‘ഷൂട്ടിനിടെ പൃഥ്വി തളർന്ന് വീണു’ : ആ‌ടുജീവിതത്തിൽ പൃഥ്വിരാജിന്‍റെ ഡെഡിക്കേഷന്‍

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ ഷെഡ്യൂള്‍ പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ വെച്ചായിരുന്നു.

ആടുജീവിതം എന്ന നോവൽ എങ്ങനെയാകും ബിഗ് സ്ക്രീൽ എത്തുക എന്ന കാത്തിരിപ്പാണ്. സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകളും ശരീരത്തിലെ മാറ്റങ്ങളും വൻ ചർച്ചയായിരുന്നു. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെയും താടി വളര്‍ത്തിയതിന്റെയും കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തില്‍ പൃഥ്വി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി.

 

“ഒന്ന് രണ്ട് സീനൊക്കെ ഷൂട്ട് ചെയ്യുമ്പോൾ പൃഥ്വിരാജ് തളർന്ന് വീണിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല നമുക്ക് വീണ്ടും ചെയ്യാമെന്നാണ് പുള്ളി പറയുന്നത്. പക്ഷേ വേണ്ടാന്ന് പറ‍ഞ്ഞ് പാക്കപ്പായിട്ടുണ്ട്. മരിഭൂമിയിലെ മണിലിൽ കൂടി നമുക്ക് നേരെ പോലെ നടക്കാൻ പറ്റില്ല. അങ്ങനത്തെ സാഹചര്യത്തിലാണ് ഈ ശരീരവും വച്ച് പൃഥ്വിരാജ് ഓടുകയും സ്പീഡിൽ നടക്കുകയുമൊക്കെ ചെയ്യുന്നത്. സ്വാഭാവികമായും ക്ഷീണിക്കും. ഡോക്ടറും കാര്യങ്ങളും നമുക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എന്നാൽ പോലും നമുക്ക് ടെൻഷൻ ആവും. കാരണം കൊവിഡ് ടൈം കൂടിയാണ്. എന്തും സംഭവിക്കാം. ആരോഗ്യമുള്ളവർക്ക് പോലും പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ളോഹ പോലത്തൊരു വസ്ത്രമാണ് പൃഥ്വിയുടേത്. അതിട്ട് ഒന്ന് നടക്കാൻ പോലും പറ്റില്ല. തുകൽ ചെരുപ്പാണ്. അതിന്റെ കൂടെ നീട്ടി വളർത്തിയ മുടിയും താടിയും. മുറിവിന്റെ മാർക്ക്, എക്സ്ട്ര ഒരു ഫുൾ പല്ലുണ്ട്. എല്ലാ വിരലുകളിലും നഖങ്ങളും ഉണ്ട്. അതുകൊണ്ട് മൊബൈൽ ഒന്നും നോക്കാനാകില്ല. ആകെ ചെയ്യാൻ പറ്റുന്നത് ലിക്വിഡ് പോലുള്ള ഭക്ഷണം സ്ട്രോയിൽ കഴിക്കുക എന്നതാണ്”, എന്ന് രഞ്ജിത്ത് പറയുന്നു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നജീബ് എന്ന കഥാപാത്രത്തെ കുറിച്ചും രഞ്ജിത്ത് അമ്പാടി സംസാരിച്ചു. “നജീബിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ യഥാർത്ഥ നജീബ് എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചാണ് ഞങ്ങൾ ചിന്തിച്ചത്. രണ്ട് മൂന്ന് വർഷത്തോളം ലുക്ക് തന്നെ നമ്മൾ ചെയ്തു നോക്കിയിട്ടുണ്ട്. എന്നിട്ടാണ് ഫൈനൽ ചെയ്തത്. ഖുബൂസ് ഒക്കെ നിലത്ത് തീ കൂട്ടി അതിലിട്ട് വേകിച്ച് കഴിക്കുന്നുണ്ട്. ശരിക്ക് ഞങ്ങളും അങ്ങനെ തന്നെ ചെയ്തു. അങ്ങനെ തന്നെ പൃഥ്വി അത് കഴിച്ചിട്ടും ഉണ്ട്. ഒസ്കർ കിട്ടണമെന്നൊക്കെ ആഗ്രഹമുണ്ട്. കാരണം അത്രത്തോളം സിനിമയ്ക്ക് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്. അങ്ങനെ ഒരു സിനിമ നമുക്ക് ചെയ്യാൻ പറ്റുമോന്ന് പോലും അറിയില്ല. ഈ സിനിമ ഞാൻ ചെയ്യുന്നത് മകളോ മകളുടെ മക്കളോ അതായത് പേരക്കുട്ടികളോ കാണുമ്പോൾ ഈ പടത്തിലെ എന്റെ ഒരു സ്റ്റിൽ എന്റെ വീട്ടിൽ ഉണ്ടാകും എന്നാണ് പൃഥ്വിരാജ് ബ്ലെസി സാറിനോട് പറഞ്ഞത്. പൃഥ്വിരാജിന്റെ ഡെഡിക്കേഷൻ ആണ് ആടുജീവിതത്തിന്റെ നട്ടെല്ല്. മെലിഞ്ഞുള്ള സ്വീക്വൻസുകൾ എ‌ടുക്കുമ്പോൾ, പൃഥ്വിക്ക് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്”, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.