‘ശക്തമായ പ്രേമയത്തെ അതിശക്തമായി അവതരിപ്പിച്ചിരിക്കുന്ന വാത്തി’; മികച്ച പ്രതികരണങ്ങള്‍ നേടി ധനുഷ് ചിത്രം മുന്നേറുന്നു
1 min read

‘ശക്തമായ പ്രേമയത്തെ അതിശക്തമായി അവതരിപ്പിച്ചിരിക്കുന്ന വാത്തി’; മികച്ച പ്രതികരണങ്ങള്‍ നേടി ധനുഷ് ചിത്രം മുന്നേറുന്നു

തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്‌നാടിന് പുറമെ ആഗോള ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 51 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രമാണ്. വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

വാത്തിയെ കുറേ പ്രമോട്ട് ചെയ്തു….
എഴുതേണ്ടത് എഴുതിയില്ല….
വാത്തി ഒരു തട്ടുപൊളിപ്പന്‍ ചിത്രമല്ല…. എന്നാല്‍ പാട്ടും ഫൈറ്റും റൊമാന്‍സുമൊക്കെയടങ്ങുന്ന ഒരു കംപ്ലീറ്റ് പാക്കേജുമാണ്….
ഈ ചിത്രം കൈകാര്യം ചെയ്ത ഒരു വിഷയമുണ്ട്…. വിദ്യാഭ്യാസ കച്ചവടം എന്നത്…. നരസിംഹറാവു സര്‍ക്കാര്‍ ലിബറലൈസേഷന്‍ കൊണ്ടു വരുന്നതോടെ ഇന്ത്യയില്‍ അവസരങ്ങളും വളരുന്നു…. അതോടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം ഒരു ആവശ്യകതയായി മാറുന്നു….
അതോടെ വിദ്യാഭ്യാസ കച്ചവടവും ആരംഭിക്കുന്നു….
നമ്മുടെയൊക്കെ കണ്‍മുന്നിലൂടെ കടന്നു പോയ മാറ്റമാണ്…. ഈ ചിത്രം അതോര്‍മ്മിപ്പിക്കുന്നു എന്ന് മാത്രം….
സമുദ്രക്കനി അവതരിപ്പിച്ച തിരുപ്പതി എന്ന കഥാപാത്രമാണ് വില്ലന്‍…. പക്ഷേ അതൊരൊറ്റ വില്ലനല്ല…. അതൊരു സിസ്റ്റമാണ്…. നാളെ ആ പേര് മാറി മറ്റൊരു പേര് വരും എന്നുറപ്പുള്ള ഒരു നെഗറ്റീവ് സിസ്റ്റം….
ആ സിസ്റ്റത്തെ ഒറ്റയ്‌ക്കൊരു നായകന് അടിച്ച് തോല്‍പ്പിച്ച് മാസ്സായി നടന്ന് പോകാന്‍ സാധിക്കില്ല…. ആ സിസ്റ്റം ആയിരം കാലുകളും കൈകളുമായി തഴച്ച് വളരുക തന്നെ ചെയ്യും….
ഇവിടെ നായകന് ചെയ്യാന്‍ കഴിയുന്നത് മരുഭൂമിയിലെ ഒയാസിസ് പോലെ ചില നീരുറവകളെ സൃഷ്ടിക്കുക എന്നത് മാത്രമാണ്….
അയാള്‍ ചെയ്യുന്നതും അത് മാത്രമാണ്…. ഇന്ന് എഞ്ചിനീയറിംഗിന് വാങ്ങുന്ന ഫീസ് നാളെ എല്‍.കെ.ജി ക്ലാസ്സില്‍ വാങ്ങും എന്ന തിരിച്ചറിവില്‍ ചെറുതെങ്കിലും നന്മയുടേതായ ഒരു സിസ്റ്റത്തെ ക്രിയേറ്റ് ചെയ്യുക….
കഥ കുറേയൊക്കെ പ്രെഡിക്റ്റബിളാണ്…. പക്ഷേ വളരെ ക്യൂട്ടായി എടുത്തിട്ടുണ്ട്….
തമിഴ്-തെലുങ്ക് പശ്ചാത്തലത്തില്‍ കഥ പറഞ്ഞതിന്റേതായ അതിഭാവുകത്വം വൈകാരിക രംഗങ്ങളിലുള്ളത് ചില സ്ഥലത്ത് കല്ലുകടിയാണ്….
പക്ഷേ സച്ചി പറഞ്ഞത് പോലെ രാമന്‍ വില്ലൊടിക്കണം, രാവണനെ ജയിക്കണം, എല്ലാം ശുഭമാകണം…. അങ്ങനൊരു ക്ലൈമാക്‌സ് തീയറ്റര്‍ വിടുംബോള്‍ ഒരു ചെറുചിരിയായി കൂടെയുണ്ടാകും….
ചെറിയ സിനിമയാണ്…. നല്ല സിനിമയാണ്….