‘വിജയ് ബാബു കേരളത്തിന്റെ ജോണി ഡെപ്’; രാഹുല്‍ ഈശ്വര്‍
1 min read

‘വിജയ് ബാബു കേരളത്തിന്റെ ജോണി ഡെപ്’; രാഹുല്‍ ഈശ്വര്‍

കേരളത്തിന്റെ ജോണി ഡെപ്പായി മാറിയിരിക്കുകയാണ് വിജയ് ബാബുവെന്ന് രാഹുല്‍ ഈശ്വര്‍. ഫേക്ക് മീ ടൂവിനെതിരെ പോരാടിയ ജോണി ഡെപ്പിനെ പോലെയാണ് വിജയ് ബാബു ഇവിടെ പുരുഷന്‍മാര്‍ക്ക് വേണ്ടി പോരാടുന്നതെന്നും, തനിക്ക് പറയാന്‍ ഏറെ അഭിമാനമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഫേക്ക് മീ ടൂ, ഫാള്‍സ് മീ ടൂവിനെതിരെ പോരാടി പാശ്ചാത്യ ലോകത്ത് വിജയിച്ച ജോണി ഡെപ്പിനെ പോലെ നിശബ്ദനായി നമ്മുടെ നാട്ടില്‍ നിന്നും പോരാടുന്നത് ഓരോ പുരുഷനും വേണ്ടിയാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. അതായത്, ജോണി ഡെപ്പായി മാറി കേരളത്തിലെയും നമ്മുടെ നാട്ടിലെയും വ്യാജ മീ ടുവിന് ഒരു തടയിടാന്‍ ശ്രീ വിജയ് ബാബുവിന് കഴിഞ്ഞെന്നും, അതിന് അദ്ദേഹം അഭിനന്ദിനമര്‍ഹിക്കുന്നുവെന്നുമാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

ഈ നാട്ടിലെ ഓരോ സ്ത്രീകളും ഓര്‍ക്കണം നിങ്ങളുടെ മകന്‍, അച്ഛന്‍, സഹോദരന്‍, സുഹൃത്ത് എന്നിവരെല്ലാം ജയിലില്‍ നിന്ന് ഒരു വ്യാജ പരാതി അകലെയാണ് എന്ന്. രാഹുല്‍ പറഞ്ഞു. അതുപോലെ, സിദ്ദിഖ് ഇന്നെടുത്തത് ആര്‍ജവമുള്ള നിലപാടാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മാധ്യമങ്ങളുടെയും ലെഫ്റ്റ് ലിബറല്‍ ഫെമിനിസ്റ്റുകളുടെയും സമ്മര്‍ദ്ദം കൊണ്ട് ദിലീപിനെതിരെ സ്വീകരിച്ച നടപടി തെറ്റായി എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. എ.എം.എം.എ പോലെ ഒരു സംഘടന മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് നല്‍കിയ സേവനങ്ങള്‍ കാണാതെ കണ്ണടച്ചിരുട്ടാക്കരുത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതേസമയം, ലൈംഗിക പീഡന കേസില്‍ പ്രതിയായ വിജയ് ബാബുവും കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത എ.എം.എം.എയുടെ ജനറല്‍ ബോഡി യോഗത്തിനെത്തിയിരുന്നു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ യോഗം നടന്നത്. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനത്തിന് മുമ്പ് എടുത്ത് ചാടി നടപടിയെടുക്കില്ലെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. അതുപോലെ, വിജയ് ബാബു വെറും കുറ്റാരോപിതന്‍ മാത്രമാണ്. മുന്‍കൂര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ആളെ എന്തടിസ്ഥാനത്തിലാണ് പുറത്താക്കിയതെന്ന് ചോദിച്ചാല്‍ എന്ത് പറയാനാണെന്ന് സിദ്ധിഖ് പറഞ്ഞു.