‘ചിലര്‍ക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യം തന്നെയാണ് ‘; യേശുദാസിനെക്കുറിച്ച് മോഹന്‍ലാല്‍
1 min read

‘ചിലര്‍ക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യം തന്നെയാണ് ‘; യേശുദാസിനെക്കുറിച്ച് മോഹന്‍ലാല്‍

ലയാളികളുടെ പ്രിയ ഗായകനാണ് യേശുദാസ്. തലമുറ വ്യത്യാസമില്ലാതെ അദ്ദേഹത്ത ആരാധിക്കുന്നവര്‍ നിരവധിയാണ്. അദ്ദേഹത്തത്തിന്റെ പാട്ടു കേള്‍ക്കാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. മലയാളത്തിന് പുറമെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് ഗാനമാലപിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കൂടുതലും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ആണ്. മലയാളത്തിന്റെ ബിഗ് എമ്മുകളെന്നറിയപ്പെടുന്ന മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കെല്ലാം തന്നെ യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്.

ഇപ്പോഴിതാ യേശുദാസിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്. ചിലര്‍ക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യം തന്നെയാണെന്നും ദാസേട്ടന്റെ കാലഘട്ടത്തില്‍ നമ്മള്‍ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ അഭിമാനം തന്നെയാണെന്നും മോഹന്‍ലാല്‍ പറയുന്നു. യേശുദാസിന്റെ പുതിയ ഓണപ്പാട്ട് ആല്‍ബം പ്രകാശനം ചെയ്ത് സംസാരിക്കവെ ആണ് അദ്ദേഹത്തെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകള്‍ക്ക് ചുണ്ടനക്കാന്‍ പറ്റി എന്നതാണ് എന്റെ ഭാഗ്യമാണെന്നും താരം പറയുന്നു.

അദ്ദേഹം പാടുന്നു എന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. എന്നെ അദ്ദേഹം വിളിച്ചിരുന്നു. എന്നോട് ഇങ്ങനെ ഒരു കാര്യം പറഞ്ഞു. അത് എന്റെ ഒരു വലിയ അംഗീകാരമായി ഞാന്‍ കാണുന്നു. ചിലര്‍ക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അദ്ദേഹം ഉള്ള സമയം നമ്മള്‍ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ അഭിമാനം തന്നെയാണ്. എന്റെ ഭാഗ്യം എന്നുപറയുന്നത്, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകള്‍ക്ക് ചുണ്ടനക്കാന്‍ പറ്റി എന്നതാണ്. അതില്‍ ഒരുപാട് നാഷണല്‍, സ്റ്റേറ്റ് അവാര്‍ഡ് പാട്ടുകള്‍ ഉണ്ട്. എന്റെ സിനിമകളും രവീന്ദ്രന്‍ മാഷിന്റെ സംഗീതവും ദാസേട്ടന്റെ പാട്ടും വലിയ ഒരു കോമ്പിനേഷനായിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരുപാട് ഗാനങ്ങള്‍ ഉണ്ടായി. ഏതാണ്ട് അഞ്ച് തലമുറയായി ദസേട്ടന്റെ പാട്ട് കേള്‍ക്കുന്നവരാണ് ഇവിടെ ഉള്ളതെന്നും മോഹന്‍ലാല്‍ പറയുന്നു. വളരെ കാലത്തിന് ശേഷം മലയാള സിനിമയെ ഇവിടേയ്ക്ക് കൊണ്ടുവന്നത് ഒരുപക്ഷെ ദാസേട്ടന്റെ സംഗീത കമ്പനിയായ തരംഗിണി മ്യൂസിക് കമ്പനിയാണ്. പാട്ടുകളിലൂടെ ഒരുപാട് പേര്‍ക്ക് വെളിപാടുണ്ടാക്കി. ഒരുകാലത്ത് മലയാളികള്‍ക്ക് ഓണക്കാലത്തിന്റെ വരവെന്ന് പറഞ്ഞാല്‍ തരംഗിണിയില്‍ നിന്ന് കിട്ടുന്ന പാട്ടുകളായിരുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.