‘റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല’ ; റിവ്യൂ ബോംബിംഗ് വിവാദങ്ങളില്‍ പ്രതികരിച്ച് മമ്മൂട്ടി
1 min read

‘റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല’ ; റിവ്യൂ ബോംബിംഗ് വിവാദങ്ങളില്‍ പ്രതികരിച്ച് മമ്മൂട്ടി

റിവ്യൂ ബോംബിങ്ങിന്റെ ‘ പ്രതികൂല ഫലങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ ചൂണ്ടിക്കാണിച്ച് തീയേറ്റര്‍ സമുച്ചയങ്ങള്‍ക്കുള്ളില്‍ സിനിമാ റിവ്യൂ സമ്പൂര്‍ണമായി നിരോധിക്കണമെന്ന് കേരളത്തിലെ പ്രമുഖ ഫിലിം അസോസിയേഷനുകള്‍ ശക്തമായ ആഹ്വാനം നല്‍കിയിരുന്നു. നിരവധി മലയാള സിനിമകളെ പ്രതികൂലമായി ബാധിക്കുന്ന ‘റിവ്യൂ ബോംബിംഗ്’ സമ്പ്രദായത്തെക്കുറിച്ച് സിനിമാ സംഘടനകള്‍ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ റിവ്യൂ ബോംബിഗ് വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്നും പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.

‘സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്’. എന്നാല്‍ റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു.

റിലീസ് ദിവസം തന്നെ സിനിമാ റിവ്യൂ നടത്തുന്ന യുട്യൂബര്‍മാര്‍ക്കെതിരെ അടുത്തിടെ സിനിമാമേഖലയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച കേസില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. റിവ്യൂ മലയാള സിനിമയെ തകര്‍ക്കുന്നുണ്ടോ എന്ന വിഷയത്തിലെ സജീവ ചര്‍ച്ചകളും ഇതേത്തുടര്‍ന്ന് നടന്നിരുന്നു. അതിനുശേഷം തിയറ്ററുകളിലെത്തിയ ദിലീപ് ചിത്രം ബാന്ദ്രയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളായ അജിത്ത് വിനായക ഫിലിംസ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. ഏഴ് യുട്യൂബര്‍മാരുടെ പേരുകള്‍ സഹിതമാണ് ഹര്‍ജി.

അതേസമയം മമ്മൂട്ടിയുടെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കാതല്‍. കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് കാതലെന്നും എന്നാല്‍ പറയുന്ന കഥയില്‍ വ്യത്യാസമുണ്ടെന്നും മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഷര്‍ട്ടും മുണ്ടും ധരിച്ച് അതിസാധാരണമായ ഗെറ്റപ്പിലാണ് എത്തുന്നത്. ജ്യോതിക നായികയാവുന്ന ചിത്രത്തിന്റെ പ്രഖ്യാപനം അവരുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആയിരുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. നവംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും. അതേസമയം ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ച ചിത്രത്തിന്റെ പ്രദര്‍ശനം ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്‌ഐയില്‍ നടക്കും. ഈ മാസം 20 മുതല്‍ 28 വരെയാണ് ഗോവ ചലച്ചിത്രമേള. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ?ഗത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.