‘മമ്മൂസ് ആണ് എന്റെ മോനായി ആദ്യം അഭിനയിച്ചത്, സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല, ശുദ്ധനാണ്’; കവിയൂര്‍ പൊന്നമ്മ
1 min read

‘മമ്മൂസ് ആണ് എന്റെ മോനായി ആദ്യം അഭിനയിച്ചത്, സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല, ശുദ്ധനാണ്’; കവിയൂര്‍ പൊന്നമ്മ

ലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കവിയൂര്‍ പൊന്നമ്മ. കരിയറില്‍ ചെയ്ത മിക്ക വേഷങ്ങളും നന്‍മ നിറഞ്ഞ അമ്മ കഥാപാത്രങ്ങള്‍ ആയിരുന്നു. മലയാളത്തിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയിലെ അമ്മ വേഷം ചെയ്തിരുന്നത് കവിയൂര്‍ പൊന്നമ്മ ആയിരുന്നു. വര്‍ഷങ്ങളായി സിനിമയിലുളള കവിയൂര്‍ പൊന്നമ്മ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു. നടന്‍ മോഹന്‍ലാലിന്റെ സിനിമകളില്‍ ചെയ്ത അമ്മ വേഷം ഏറെ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മ എന്ന കോബോ അമ്മ-മകന്‍ എന്ന ലേബലായി സിനിമാ ലോകത്ത് മാറുകയും ചെയ്തു. 1950-60 കാലഘട്ടത്തില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി തുടര്‍ന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. പ്രേംനസീറിന്റെ അമ്മ വേഷങ്ങളില്‍ അടക്കം കവിയൂര്‍ പൊന്നമ്മ മലയാളത്തില്‍ അഭിനയിച്ചിരുന്നു.

മുമ്പൊരിക്കല്‍ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ വെച്ചാണ് മമ്മൂട്ടിയെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. ശുദ്ധ മനസ്സുള്ളയാളാണ് മമ്മൂട്ടിയെന്നും മമ്മൂക്കയ്ക്ക് സ്‌നേഹം കാണിക്കാന്‍ അറിയില്ല പക്ഷേ ആള് പാവമാണെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. ‘മമ്മൂസ് ആണ് എന്റെ മോനായി ആദ്യം അഭിനയിച്ചത്. രണ്ട്‌പേരും തമ്മില്‍ എനിക്ക് വ്യത്യാസമൊന്നുമില്ല. ഒരിക്കല്‍ പല്ലാവൂര്‍ ദേവനാരായണന്റെ സെറ്റില്‍ വണ്ടി വന്നു. കേറിക്കേ എന്ന് പറഞ്ഞു. ഞാന്‍ കയറി ഇരുന്നു. ഒറ്റപ്പാലത്ത് മുഴുവന്‍ ഒന്ന് കറങ്ങി തിരിച്ചു കൊണ്ടാക്കി. സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല. ഇത്തിരി പ്രകടിപ്പിക്കണം. നടന്‍ സത്യന്റെ വേറൊരു പതിപ്പാണ്. എന്റെ മനസ് നിറയെ സ്‌നേഹമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. അതറിഞ്ഞ് കൂട. പാവം, ശുദ്ധനാണ്. എങ്ങനെയാണ് സ്‌നേഹം കാണിക്കേണ്ടതെന്നൊന്നും അറിയില്ല. അത് പറഞ്ഞാല്‍ നിങ്ങള്‍ ചുമ്മാതിരിക്ക് എന്ന് പറയും,’ കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കി.

അതേസമയം മമ്മൂട്ടിയുടെ സുകൃതം എന്ന ചിത്രത്തിലെ തന്റെ വേഷം ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് കവിയൂര്‍ പൊന്നമ്മ മറ്റൊരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അന്ന് അത്തരം വേഷങ്ങള്‍ ഇനി ചെയ്യരുതെന്ന് പറഞ്ഞ് എനിക്ക് കത്ത് വരെ എഴുതി ചിലര്‍. എനിക്ക് ഒരു അമ്മ ഇമേജ് ഉണ്ട്, അതില്‍ നിന്ന് പുറത്ത് കടക്കുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ല. ഓപ്പോള്‍ എന്ന സിനിമയില്‍ അഭിനയിച്ച കഥാപാത്രവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല, എന്നെ വാല്‍സല്യനിധിയായ അമ്മയെ കാണാനാണ് പ്രേക്ഷകര്‍ക്ക് താല്‍പര്യം, കവിയൂര്‍ പൊന്നമ്മ പറഞ്ഞിരുന്നു. സിനിമകള്‍ക്ക് പുറമെ ടിവി സീരിയലുകളിലും പരസ്യങ്ങളിലും അവര്‍ അഭിനയിച്ചിരുന്നു. ഇടയ്ക്ക് പിന്നണി ഗായികയായും തിളങ്ങുകയുണ്ടായി നടി. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കവിയൂര്‍ പൊന്നമ്മയ്ക്ക് ലഭിച്ചിരുന്നു.