‘ഗ്യാങ്സ്റ്റര്‍’ ആദ്യദിനം നേടിയത് എത്രയെന്ന് വെളിപ്പെടുത്തി നിർമാതാവ്
1 min read

‘ഗ്യാങ്സ്റ്റര്‍’ ആദ്യദിനം നേടിയത് എത്രയെന്ന് വെളിപ്പെടുത്തി നിർമാതാവ്

ചില താരങ്ങളും സംവിധായകരും ഒരുമിക്കുമ്പോള്‍ സിനിമകള്‍ക്ക് ലഭിക്കുന്ന വലിയ ഹൈപ്പ് ഉണ്ട്. എന്നാല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാനാവാതെ പോകുന്ന അവയില്‍ ചിലത് വലിയ പരാജയങ്ങളിലേക്ക് വീണുപോകാറുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ പരാജയ ചിത്രങ്ങളിലൊന്നാണ് ‘ഗ്യാംങ്സ്റ്റര്‍’. 2014ല്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം തിയേറ്ററില്‍ ഫ്ളോപ്പ് ആയിരുന്നു. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളില്‍ തരംഗം തീര്‍ത്ത ചിത്രം ആദ്യദിന അഭിപ്രായങ്ങളില്‍ തന്നെ തിയറ്ററുകളില്‍ വീണു. എങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാന്‍ ആഷിഖ് അബുവിന് താല്‍പര്യമുണ്ട്. അതിനെ കുറിച്ച് 2019ല്‍ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ സംസാരിച്ചിരുന്നു.

ചിത്രീകരണ സമയത്ത് തിരക്കഥ പൂര്‍ത്തിയാവാതിരുന്ന ചിത്രമാണ് ഗ്യാങ്സ്റ്ററെന്നും ആ സിനിമ ഇപ്പോള്‍ ടിവിയില്‍ വരുമ്പോള്‍ ആളുകള്‍ അംഗീകരിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ സന്തോഷ് ടി കുരുവിള അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷനെക്കുറിച്ചും വ്യക്തമാക്കുകയാണ് അദ്ദേഹം. സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.

നേരിടേണ്ടിവന്ന ഡീഗ്രേഡിംഗ് കൊണ്ടാണോ ഗ്യാങ്സ്റ്റര്‍ പരാജയപ്പെട്ടതെന്ന ചോദ്യത്തിന് അങ്ങനെയല്ലെന്ന് പറയുന്നു സന്തോഷ് കുരുവിള. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ- ‘ഗ്യാങ്സ്റ്റര്‍ ഞങ്ങളുടെ കൈയില്‍ നിന്ന് വിട്ടുപോയ സിനിമയാണ്. ആ സിനിമയുടെ പ്രിവ്യൂ ചെന്നൈയില്‍ കണ്ടിട്ട് ഞാന്‍ ഫ്‌ലൈറ്റില്‍ കൊച്ചിയില്‍ എത്തി. നേരെ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലേക്കാണ് ഞാന്‍ പോയത്. എങ്ങനെയുണ്ട് ചേട്ടാ സിനിമ എന്ന് പുള്ളി ചോദിച്ചു. കൈവിട്ടുപോയി, പോരാ എന്ന് ഞാന്‍ പറഞ്ഞു. ആ സിനിമ ഡീഗ്രേഡ് ചെയ്യപ്പെട്ടതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറയാനാവില്ല. ഒന്നാമത്തെ ദിവസം മലയാളത്തില്‍ (അന്ന്) ഏറ്റവുമധികം കളക്ഷന്‍ വന്ന സിനിമയാണ് അത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 82- 84 ലക്ഷം രൂപ കളക്ഷന്‍ വന്ന സിനിമയാണ് അത്’, സന്തോഷ് കുരുവിള പറയുന്നു.

‘അവസാനത്തെ സ്റ്റണ്ട് ഒക്കെ നമുക്ക് അനിമേഷനില്‍ എടുക്കേണ്ടി വന്നു. കാരണം നടന്‍ ശേഖറിന് ആ രംഗങ്ങളുമായി ഒത്തിരി ദിവസം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. പൊടിയൊക്കെയുള്ള ഒരു മുറിയില്‍ ആയിരുന്നു അതിന്റെ ചിത്രീകരണം. ശേഖര്‍ റെഡിയായി വരുമ്പോഴേക്ക് മമ്മൂക്ക ക്ഷീണിച്ചു.”

”അതുകൊണ്ട് അനിമേഷനിലേക്ക് പോവേണ്ടി വന്നതാണ്. തുടക്കത്തിലെ ടൈറ്റിലിന് ശേഷമുള്ള അനിമേഷന്‍ പ്രാധാന്യത്തോടെ ചെയ്തതായിരുന്നു. റിലീസ് സമയത്ത് ബാലരമയൊക്കെ പോലെ ഒരു ചിത്രകഥാ പുസ്തകമായി ഇറക്കാന്‍ ആലോചിച്ചിരുന്നു. അവസാനത്തെ സ്റ്റണ്ട് സീന്‍ അമിനേഷന്‍ ആയത് ജനത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല’ എന്നും അദ്ദേഹം പറയുന്നു.

 

ചിത്രത്തിന് ഒരു രണ്ടാം ഭാഗം എടുക്കാന്‍ ആഷിക് അബുവിനുള്ള താല്‍പര്യത്തെക്കുറിച്ചും സന്തോഷ് കുരുവിള നേരത്തെ പറഞ്ഞിരുന്നു- ‘ഗ്യാങ്സ്റ്റര്‍ 2 എന്നൊരു സിനിമ എടുത്താല്‍ കൊള്ളാണെന്ന് ആഷിക്കിന് താല്‍പര്യമുണ്ട്. ചിലപ്പോള്‍ അത് വരാം. ഇടയ്ക്ക് രണ്ട് മൂന്ന് പ്രാവശ്യം പ്ലാന്‍ ചെയ്തതാണ്. ഗ്യാങ്സ്റ്ററില്‍ എന്തെങ്കിലും പാളിച്ച വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തി ചെയ്യുക എന്ന ലക്ഷ്യവുമായി’, സന്തോഷ് ടി കുരുവിള പറഞ്ഞിരുന്നു.