“മോഹൻലാലിനെക്കാൾ 1000 മടങ്ങ് അധിക്ഷേപം മമ്മൂട്ടി ഏറ്റുവാങ്ങി” ; ‘അമ്മ’ സംഘടനക്കെതിരെ AIYF പ്രസിഡൻ്റ്
1 min read

“മോഹൻലാലിനെക്കാൾ 1000 മടങ്ങ് അധിക്ഷേപം മമ്മൂട്ടി ഏറ്റുവാങ്ങി” ; ‘അമ്മ’ സംഘടനക്കെതിരെ AIYF പ്രസിഡൻ്റ്

സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ‘അമ്മ’ സംഘടന നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു നടപടി. ഈ പശ്ചാത്തലത്തിലാണ് എൻ അരുൺ പ്രതികരണവുമായി എത്തിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

കുറിപ്പിൻ്റെ പൂർണരൂപം 

 

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ A.M.M.A ഭാരവാഹികളോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുവാനാന്ന് ഈ കുറിപ്പ് ഇവിടെ ചേർക്കുന്നത്.

സംഘടനയുടെ ജനറൽ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് യൂട്യൂബർ #ചെകുത്താൻ അജു അലക്സിതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തു.

A.M.M.Aയുടെ പ്രസിഡൻ്റ് #മോഹൻലാലിനെ അധിക്ഷേപിച്ചതിൻ്റെ പേരിലാണ് A.M.M.A നിയമ നടപടികൾ സ്വീകരിച്ചത് .

ചെകുത്താൻ ഉപയോഗിച്ച വാക്കുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടു തന്നെ A.M.M.A യോട് ചോദിക്കട്ടെ.

നിങ്ങളുടെ സംഘടനയുടെ സ്ഥാപക നേതൃത്വത്തിൻ്റെ ഭാഗമായിരുന്ന ഇന്നും സംഘടനയുടെ സജീവാംഗമായ #മമ്മൂട്ടി എന്ന ലോകമറിയുന്ന നടൻ രണ്ടു മാസമായി സോഷ്യൽ മീടിയയിൽ ക്രൂരമായ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്.

മതതീവ്രവാദിയായി വരെ ആ കലാകാരനെ ചില തൽപ്പരകക്ഷികൾ സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കുന്നു.

മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ , സിനിമയുടെ ഭാഗങ്ങൾ, ചിത്രങ്ങൾ എന്തു തന്നെ സോഷ്യൽ മീഡിയയിൽ വന്നാലും അതിനു താഴെ ബോധപൂർവ്വം തയ്യാറാക്കി ഒരു അജണ്ട നടപ്പിലാക്കും വിധമുള്ള കമൻ്റുകൾ കാണാം. അത് ഇപ്പോഴും തുടരുന്നു…

തൻ്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച മമ്മൂട്ടിയെന്ന നടനു വേണ്ടി അദ്ദേഹം സജീവാംഗമായ ഏകസംഘടന ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ്.

യൂട്യൂബർ ചെകുത്താനിൽ നിന്നും മോഹൻലാലിനുണ്ടായ തിൽ നിന്നും ആയിരക്കണക്കിനു മടങ്ങ് അധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്.

#മമ്മൂട്ടിയെ മതത്തിൻ്റെ പേരു വരെ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുമ്പോൾ A.M.M.A പുലർത്തിയ മൗനം സംശയകരവും പ്രതിഷേധാർഹവുമാണ്.

ഈ ഘട്ടത്തിൽ അത് ശക്തമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്തുന്നു.