‘പുസ്തകമെഴുതാനുള്ള പണത്തിന് വേണ്ടി പ്രണവ് ആ സിനിമയിൽ അസിസ്റ്റന്‍റ്  ഡയറക്ടറാകാൻ എത്തി’: ജീത്തു ജോസഫ്
1 min read

‘പുസ്തകമെഴുതാനുള്ള പണത്തിന് വേണ്ടി പ്രണവ് ആ സിനിമയിൽ അസിസ്റ്റന്‍റ്  ഡയറക്ടറാകാൻ എത്തി’: ജീത്തു ജോസഫ്

മലയാളികള്‍ മോഹൻലാലിന്‍റേതു പോലെ അദ്ദേഹത്തിന്‍റെ മകൻ പ്രണവ് മോഹൻലാലിന്‍റെ സിനിമകളും ഏറെ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. അഭിനയത്തിന് പുറമെ യാത്രകളും എഴുത്തുകളും ഇഷ്ടമേഖലയാക്കിയയാളാണ് പ്രണവ്. ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രണവ് ജീത്തു ജോസഫിന്‍റെ ലൈഫ് ഓഫ് ജോസുട്ടി എന്ന ചിത്രത്തിൽ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ആ സമയത്ത് പ്രണവ് പറഞ്ഞൊരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. “ഒരുപാട് സിനിമകൾ ചെയ്യണമെന്നെന്നൊന്നും പ്രണവിന് ആഗ്രഹമില്ല. പക്ഷേ ചെയ്യുന്നത് വൃത്തിയായി ചെയ്യണമെന്നുണ്ട്. ആദി ചെയ്യുന്ന സമയത്താണെങ്കിലും ഗിറ്റാർ വായിക്കുന്ന സമയത്ത് മ്യൂസിക് ഡയറക്‌ടറിൻ്റെ കൂടെ വന്നിരുന്ന് അത് വായിച്ചു പഠിച്ചു. പെർഫെക്ഷന് വേണ്ടി എഫർട്ട് ഇടുന്ന ആളാണ്. ഒരു ബുക്ക് എഴുതാൻ ആഗ്രഹമുണ്ടെന്ന് ഇടക്ക് പറഞ്ഞിരുന്നു. ലൈഫ് ഓഫ് ജോസൂട്ടി ഷൂട്ട് ചെയ്യുന്ന സമയത്ത് അതിൽ അസിസ്റ്റന്‍റ് ഡയറക്ടറാകാൻ പ്രണവ് എത്തി. എനിക്ക് ഒരു ബുക്ക് എഴുതണം അതിന് കുറച്ച് പൈസ വേണമെന്നാണ് എന്നോട് പറഞ്ഞത്. ലാൽ സാറിനോട് ചോദിക്കാൻ മേലെയെന്ന് ഞാൻ ചോദിച്ചു. അങ്ങനെയല്ല, എനിക്ക് എൻ്റേതായ രീതിയിൽ അധ്വാനിച്ച് പൈസ ഉണ്ടാക്കണമെന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് അദ്ദേഹത്തോട് ഭയങ്കര ബഹുമാനം തോന്നി” , ജീത്തുവിന്‍റെ വാക്കുകള്‍.

മോഹൻലാലും ജീത്തു ജോസഫും ഒരുമിച്ച ‘നേര്’ സിനിമയുടെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖങ്ങളിലാണ് ജീത്തു ഇത് പറഞ്ഞിരിക്കുന്നത്. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഈ മാസം 21നാണ് സിനിമയുടെ റിലീസ്.