”മരങ്ങൾക്ക് പിറകിലാണ് വസ്ത്രം മാറിയിരുന്നത്, ടോയ്ലറ്റ് ഉണ്ടായിരുന്നില്ല”; തുടക്കത്തിൽ നേരിട്ട ലിം​ഗവിവേചനം ചൂണ്ടിക്കാട്ടി ദിയ മിർസ
1 min read

”മരങ്ങൾക്ക് പിറകിലാണ് വസ്ത്രം മാറിയിരുന്നത്, ടോയ്ലറ്റ് ഉണ്ടായിരുന്നില്ല”; തുടക്കത്തിൽ നേരിട്ട ലിം​ഗവിവേചനം ചൂണ്ടിക്കാട്ടി ദിയ മിർസ

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന ദിയാ മിർസ താൻ നേരിട്ട മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ്. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിന് ശേഷമാണ് ദിയ ചലച്ചിത്രരം​ഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. 2001-ൽ രഹ്നാ ഹേ തേരേ ദിൽ മേം എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

താൻ സിനിമാജീവിതം തുടങ്ങിയ സമയത്ത് സ്ത്രീകൾക്ക് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾപോലും ചില സെറ്റുകളിൽ നിന്നും ലഭിച്ചില്ലെന്ന് പറയുകയാണ് ദിയ. ബിബിസി ഹിന്ദിക്ക് നൽകിയഅഭിമുഖത്തിലാണ് ദിയ മനസ് തുറന്നത്. വസ്ത്രം മാറാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ ഉള്ള സൗകര്യങ്ങൾ പോലും നൽകാത്ത സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്ന് അവർ പറഞ്ഞു.

ഔട്ട്ഡോർ ഷൂട്ടിങ്ങിന്റെ സമയത്ത് ടോയ്ലെറ്റ് എന്നത് ആഡംബരമായിരുന്നെന്നും ദിയ ചൂണ്ടിക്കാട്ടി. വളരെ കുറച്ച് സ്ത്രീകള്‍ മാത്രമായിരുന്നു അന്ന് സെറ്റില്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ ധാരാളം പ്രതിസന്ധികളുണ്ടായിരുന്നു. വേര്‍തിരിവ് കാണിച്ചിരുന്നു. അവർ ലഭ്യമാക്കിയ സൗകര്യങ്ങളില്‍ അത് കാണാമായിരുന്നു. ചെറിയ വാനിറ്റി വാനായിരുന്നു ലഭിച്ചിരുന്നതെന്നും ദിയ ഓർമിച്ചു.

‘‘പാട്ട് ചിത്രീകരിക്കാന്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ടോയ്‌ലറ്റ് പോലുമുണ്ടാകില്ല. മരങ്ങള്‍ക്കോ പാറകള്‍ക്കോ പുറകില്‍ പോകേണ്ടി വരും. വലിയ ഷീറ്റ് വച്ച് മൂന്ന് പേര്‍ചേർന്ന് മറച്ചു പിടിക്കേണ്ടി വന്നിരുന്നു. ഞങ്ങൾക്ക് വസ്ത്രം മാറാൻ പോലും ഇടമില്ലായിരുന്നു. സ്വകാര്യതയും വൃത്തിയും ഇല്ലായിരുന്നു. പുരുഷന്മാര്‍ വരാന്‍ വൈകിയാല്‍ പോലും ആരും ഒന്നും പറയില്ല. പക്ഷേ സ്ത്രീകള്‍ കാരണം ചെറുതായി വൈകിയാല്‍ പോലും ഞങ്ങളെ അണ്‍പ്രൊഫഷണല്‍ ആക്കിക്കളയുമായിരുന്നു. പല സ്ത്രീ അഭിനേതാക്കളും നടൻമാർ വൈകിയെത്തുന്നതിനെക്കുറിച്ചും ശുചിത്വം, സ്വകാര്യത പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ചും സിനിമ സെറ്റിൽ പറഞ്ഞിട്ടുണ്ട്.” ദിയാ മിർസ പറഞ്ഞു.

ധക് ധക് എന്ന ചിത്രമാണ് ദിയ അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയത്. ഷാരൂഖ് ഖാൻ നായകനാവുന്ന ഡങ്കിയാണ് ഇനി പുറത്തുവരാനുള്ളത്. കാഫിര്‍, മൈന്‍ഡ് ദ മല്‍ഹോത്രാസ്, മെയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങിയ സീരിസുകളിലൂടെ ഓ.ടി.ടിയിലും ദിയാ മിർസ സാന്നിധ്യമറിയിച്ചിട്ടുണ്ട്.