“പൃഥ്വിരാജ് നായരായതുകൊണ്ട്  ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും എവിടെയും കേട്ടില്ല” : ഹരീഷ് പേരടി രംഗത്ത്
1 min read

“പൃഥ്വിരാജ് നായരായതുകൊണ്ട് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും എവിടെയും കേട്ടില്ല” : ഹരീഷ് പേരടി രംഗത്ത്

സമൂഹ മാധ്യങ്ങളിൽ വ്യത്യസ്ത വിഷയങ്ങളിൽ തൻ്റെ അഭിപ്രായം യാതൊരു വിധ മറയുമില്ലാതെ വെട്ടി തുറന്നു പറയുന്ന വ്യക്തിയാണ് നടൻ ഹരീഷ് പേരടി. ജനാധിപത്യത്തിൻ്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾക്ക് നേരേ ശക്തമായ വിമർശനം ഉയർത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. വിമർശനം ഉന്നയിക്കുന്നത് മലയാള സിനിമയിലെ ഒരു സൂപ്പർ താരത്തിന് നേരേ എന്തുകൊണ്ട് നിങ്ങൾ ക്യാമറ ചലിപ്പിക്കുവാനും, ചോദ്യങ്ങൾ ചോദിക്കുവാനും തയ്യാറാകുന്നില്ലെന്ന് ചോദിച്ചു കൊണ്ടാണ്.  തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

വിനായകൻ ദളിതനായതുകൊണ്ട് അയാളെ അപമാനിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയുമായി ബന്ധപ്പെട്ട്, മാധ്യമങ്ങള്‍ പൃഥ്വിരാജിനെതിരെ ചോദിച്ചില്ലെന്ന് നടന്‍ ഹരീഷ് പേരടി കുറ്റപ്പെടുത്തി . പൃഥിരാജ് വാടകയ്ക്ക് കൊടുത്ത ഒരു ഫ്‌ളാറ്റില്‍നിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്‌തെന്നും എന്നാല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ മുന്നിലിരുന്നപ്പോള്‍ നായരായ പൃഥ്വിരാജിനോട് ഇതിനെ പറ്റി ഒരു ചോദ്യവും മാധ്യമങ്ങൾ ചോദിക്കുന്നത് നമ്മളാരും കേട്ടില്ലല്ലോ എന്നും ഹരീഷ് പേരടി ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ

എല്ലാം വാർത്തകൾ ആണ്..വാർത്തകൾ കേൾക്കുന്നതുകൊണ്ട് പറയുകയാണ്…പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്ലാറ്റിൽനിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്യുന്നു…പോലീസ് പൃഥിവിനോട് അയാളെ പറ്റി ചോദിക്കൂമ്പോൾ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല…ഒരു ഏജൻസി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന് …നടിയെ ആക്രമിച്ച കേസിൽ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പൾസർ സുനിയെ എനിക്ക് അറിയില്ലാ എന്ന്..വിനായകൻ സ്ത്രി സമൂഹത്തെ മുഴുവൻ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വിത്യാസം അതേപടി നിലനിർത്തികൊണ്ടുതന്നെ ചോദിക്കട്ടെ..ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട,നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങൾ പത്രക്കാരുടെ മുന്നിലിരുന്നപ്പോൾ നാവ് പണയം കൊടുത്ത നിങ്ങൾക്ക് ഉണ്ടായില്ലല്ലോ..

ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം..വിനായകനോട് എന്തും ആവാം..കാരണം അവൻ കറുത്തവനാണ്..ദളിതനാണ്…പൃഥിരാജ് വെളുത്തവനാണ്..നായരാണ്..സൂപ്പർസ്റ്റാറാണ്..പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്…അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തിൽ പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാൻ ആഗ്രഹമുണ്ട്..പോലീസിന്റെ വിശദികരണവും കേൾക്കാൻ ആഗ്രഹമുണ്ട്…കാരണം ഞങ്ങൾ ജനഗണമന ചൊല്ലുന്നവരാണല്ലോ…ജയഹേ…ജയഹേ…ജയഹേ…

ഹരീഷ് പേരടിയുടെ പോസ്റ്റ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. നിരവധി പേരാണ് അദ്ദേഹത്തിൻ്റെ പോസ്റ്റിനു താഴെ പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ചും, വിയോജിച്ചും രംഗത്തെത്തിയിരിക്കുന്നത്. താരം പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നും, അതേസമയം ഇതൊക്കെ കേവലം തോന്നലുകളുടെ പുറത്ത് മാത്രം പറയുന്നതായി കണ്ടാൽ മതിയെന്നും ഉൾപ്പടെയുള്ള കമെന്റുകളുണ്ട്.