‘ നടിമാര്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ ഒട്ടും അതിശയമില്ല, കേരളത്തില്‍ ഇതൊരു നിത്യസംഭവമാണ്’ ; ലൈംഗികാതിക്രമത്തില്‍ കുറിപ്പുമായി മുരളി തുമ്മാരുകുടി
1 min read

‘ നടിമാര്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ ഒട്ടും അതിശയമില്ല, കേരളത്തില്‍ ഇതൊരു നിത്യസംഭവമാണ്’ ; ലൈംഗികാതിക്രമത്തില്‍ കുറിപ്പുമായി മുരളി തുമ്മാരുകുടി

കോഴിക്കോട് മാളില്‍ നടിന്മാരായ സാനിയ ഇയ്യപ്പനും, ഗ്രേസി ആന്റണിക്കും നേരെ നടന്ന ലൈംഗികാതിക്രമത്തിനെതിരെ പ്രതികരണവുമായി മുരളി തുമ്മാരുകുടി രംഗത്ത്. നടിമാര്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമം തന്നെ സങ്കടപ്പെടുത്തുന്നുണ്ടെന്നും, എന്നാല്‍ തന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ലെന്നും കേരളത്തില്‍ ഇതൊരു നിത്യസംഭവമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഓരോ ദിവസവും സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നുകയറ്റം കേരളത്തില്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനമുള്ള തിരുവനന്തപുരം എന്നോ, സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ എന്നോ, നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറമെന്നോ ഉള്ള ഒരു മാറ്റവുമില്ലെന്നും തുമ്മാരുകുടി പറയുന്നു. ഒരു മാളില്‍ വച്ച് ഒരു പെണ്‍കുട്ടിയെ, അത് സിനിമാ നടിയോ മറ്റാരോ ആകട്ടെ, കയറിപ്പിച്ചാല്‍ അത് ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്നത് നൈമിഷികമായ ഒരു സുഖമോ സംതൃപ്തിയോ ആയിരിക്കണം. പിറ്റേന്ന് അവര്‍ അത് ഓര്‍ക്കുക കൂടിയില്ല. പക്ഷെ ഇത്തരത്തിലുള്ള കടന്നു കയറ്റത്തിന് വിധേയമാകുന്ന സ്ത്രീകള്‍ക്ക് അത് നീണ്ടു നില്‍ക്കുന്ന ട്രോമ ആണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു റിലീസിനൊരുങ്ങുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കായി നടിന്മാരായ സാനിയ ഇയ്യപ്പനും, ഗ്രേസ് ആന്റണിയും കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തിയത്. തിരക്കുള്ള ആള്‍ക്കൂട്ടത്തിനിടയിലായിരുന്നു യുവാവിന്റെ ലൈംഗികാതിക്രമം. അപ്പോള്‍ സാനിയ തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ മുഖത്ത് അടിക്കുകയും ചെയ്തിരുന്നു. നിവിന്‍ പോളി ഉള്‍പ്പടെയുള്ള താരങ്ങളെ കാണാന്‍ നിരവധി ആളുകളാണ് മാളില്‍ എത്തിയത്. അതിനിടയിലായിരുന്നു യുവാവിന്റെ ലൈംഗികാതിക്രമം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മാറാത്ത അസുഖമുള്ള നാട് …

ആദ്യമൊക്കെ ഇത്തരം കമന്റുകള്‍ എന്നെ ഏറെ അലോസരപ്പെടുത്തുമായിരുന്നു. പിന്നീടാണ് ഒരു കാര്യം ഞാന്‍ മനസ്സിലാക്കിയത്. കേരളത്തില്‍ ഈ വിഷയം എത്ര രൂക്ഷമാണെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം പുരുഷന്മാര്‍ക്കും അറിയില്ല. കാരണം അവര്‍ അത് അനുഭവിക്കുന്നില്ല, അനുഭവിക്കുന്നവര്‍ അവരോടത് പറയുന്നുമില്ല. കാരണം വീട്ടിലെ പുരുഷന്മാരോട് ഇക്കാര്യം തുറന്നു പറഞ്ഞത് കൊണ്ട് വിഷയത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല എന്ന് നമ്മുടെ സ്ത്രീകള്‍ക്ക് അറിയാം. പോരാത്തതിന് ‘തിരക്കുള്ളിടത്ത് പോയിട്ടല്ലേ’ ”ഇത്രയും വൈകി വന്നിട്ടല്ലേ’ ‘ഇത്രയും നേരത്തെ പോകണോ’ എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ തീര്‍ച്ചയായും ഉണ്ടാകും. ഇപ്പോള്‍ തന്നെ ഉള്ള പരിമിതമായ സ്വാതന്ത്ര്യം കൂടി അത് ഇല്ലാതാക്കും. പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ വൈകീട്ട് ഏഴുമണിയാകുന്‌പോള്‍ ഹോസ്റ്റലുകളുടെ ഗേറ്റടക്കുന്ന നാടല്ലേ !. അപ്പോള്‍ ഇക്കാര്യം പറയുന്നത് സ്ത്രീകള്‍ക്ക് നഷ്ടക്കച്ചവടം ആണ്. അതുകൊണ്ടാണ് ഈ വിഷയത്തിന്റെ വ്യാപ്തി ആളുകള്‍ അറിയാത്തത്. അതുകൊണ്ടാണ് ‘എന്റെ വീട്ടില്‍ ആര്‍ക്കും ഇത് സംഭവിക്കുന്നില്ല’ എന്ന മട്ടില്‍ ഇവര്‍ മേനി പറയുന്നത്. ഇവരോട് വേണ്ടത് ദേഷ്യമല്ല, സഹതാപം ആണ്.

ആണുങ്ങള്‍ക്ക് പൊതുവെ അറിയാത്ത മറ്റൊരു കാര്യവും ഉണ്ട്. ഒരു മാളില്‍ വച്ച് ഒരു പെണ്‍കുട്ടിയെ, അത് സിനിമാ നടിയോ മറ്റാരോ ആകട്ടെ, കയറിപ്പിച്ചാല്‍ അത് ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്നത് നൈമിഷികമായ ഒരു സുഖമോ സംതൃപ്തിയോ ആയിരിക്കണം. പിറ്റേന്ന് അവര്‍ അത് ഓര്‍ക്കുക കൂടിയില്ല. പക്ഷെ ഇത്തരത്തിലുള്ള കടന്നു കയറ്റത്തിന് വിധേയമാകുന്ന സ്ത്രീകള്‍ക്ക് അത് നീണ്ടു നില്‍ക്കുന്ന ട്രോമ ആണ്. ഇത്തരം ഒരു കാര്യം സംഭവിച്ചതിലുള്ള അറപ്പ്, അപ്പോള്‍ ഉണ്ടായ ഭയം, പ്രതികരിക്കാന്‍ സാധിക്കാത്തതില്‍ ഉള്ള രോഷം ഇതൊക്കെ ദിവസങ്ങളോളം മനസ്സിനെ അലട്ടും. പിന്നീട് ആ സ്ഥലത്ത് പോകാന്‍ തന്നെ മടിക്കും, തിരക്കുള്ള സ്ഥലങ്ങളെ പേടിയാകും. ഇതൊക്കെ ആള്‍ക്കൂട്ടത്തിനിടയില്‍ കയറി ഒരു നിമിഷാര്‍ത്ഥം എന്തോ ചെയ്തിട്ട് വീട്ടില്‍ പോകുന്ന ക്രിമിനലുകള്‍ അറിയുന്നുണ്ടോ, ചിന്തിക്കുന്നുണ്ടോ? ഇങ്ങനെ എന്തെങ്കിലും ചെയ്താല്‍ ‘ഒന്ന് പ്രതികരിച്ചു കൂടേ?’ എന്ന് ആളുകള്‍ പൊതുവെ ചോദിക്കാറുണ്ട്. കാര്യം അത്ര സിംപിള്‍ അല്ല. ഒന്നാമത് അപ്രതീക്ഷിതമായിട്ടാണ് ഇത് സംഭവിക്കുന്നത്, ആ ഷോക്കില്‍ നിന്നും മോചനം കിട്ടുന്‌പോഴേക്കും കുറ്റം ചെയ്ത ആള്‍ മുങ്ങിയിട്ടുണ്ടാകും. അപ്പോള്‍ ഒച്ച വച്ചിട്ടും കാര്യമില്ല. ഒരു ബസിലൊക്കെയാണ് സംഭവിക്കുന്നതെങ്കില്‍ ഒച്ച വച്ചാല്‍ പോലും ചുറ്റുമുള്ളവര്‍ പൊതുവെ ‘ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ’ എന്നുള്ള മട്ടിലാണ് പ്രതികരിക്കുന്നത്. ‘ഒരു പൊതുഗതാഗതം ആകുന്‌പോള്‍ ഇങ്ങനെ ഉണ്ടാകും, പറ്റാത്തവര്‍ സ്വന്തം വാഹനത്തില്‍ പോകണം’ എന്നൊക്കെ പച്ചക്ക് പറയുന്നവരും ഉണ്ട്. എവിടെയെങ്കിലും വച്ച് പ്രതികരിച്ചാല്‍ സ്വന്തം വീട്ടില്‍ ഉള്ളവര്‍, സ്ത്രീകള്‍ ഉള്‍പ്പടെ, എന്തിനാണ് സീന്‍ ഉണ്ടാക്കിയത്, ഇതൊന്നും മാറാന്‍ പോകുന്നില്ല എന്ന് പറയുന്നതും കേട്ടിട്ടുണ്ട്. വീട്ടിലെ പുരുഷന്മാര്‍ ആകട്ടെ സ്വന്തം സ്ത്രീകളെ സംരക്ഷിക്കാന്‍ അവരുടെ സഞ്ചാര സ്വാതന്ത്ര്യം പരമാവധി ചുരുക്കാന്‍ എപ്പോഴും തയ്യാറാണ് (ഇനി ഞാന്‍ ഉള്ളപ്പോള്‍ മാത്രം ടൗണില്‍ പോയാല്‍ മതി, അടുത്തുള്ള കോളേജില്‍ പഠിച്ചാല്‍ മതി എന്നിങ്ങനെ!).

സ്ത്രീകള്‍ പക്ഷെ അവര്‍ക്ക് ആവുന്ന തരത്തില്‍ പ്രതികരിക്കുന്നുണ്ട്. പ്രത്യക്ഷമായി പ്രതികരിക്കുന്നതേ നമ്മള്‍ കാണുന്നുള്ളൂ. പക്ഷെ അത് മാത്രമല്ല സംഭവിക്കുന്നത്. നല്ലത്. സാധിക്കുന്ന സ്ത്രീകള്‍ പൊതുഗതാഗതത്തില്‍ നിന്നും ടു വീലറിലേക്കോ മറ്റു വാഹനങ്ങളിലേക്കോ മാറുന്നുണ്ട്. അവസരം ഉള്ള സ്ത്രീകള്‍ കേരളം വിട്ടു പോകുന്നുണ്ട്. അങ്ങനെ പുറത്തു പോകുന്നവര്‍ തിരിച്ചു വരാന്‍ ഒരു താല്പര്യവും കാണിക്കുന്നില്ല, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഉള്ള സ്ത്രീകള്‍ അവരുടെ കുട്ടികള്‍ കേരളത്തില്‍ വളരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്, അതിന് ശ്രമിക്കുന്നുമുണ്ട്. പക്ഷെ ഇതൊക്കെ ആരെങ്കിലും കാണുന്നുണ്ടോ, ശ്രദ്ധിക്കുന്നുണ്ടോ? എന്തുകൊണ്ടാണ് പതിറ്റാണ്ടുകളായിട്ടും, നൂറ്റാണ്ടു മാറിയിട്ടും, മിലേനിയല്‍ ജനറേഷന്‍ വന്നിട്ടും ഇക്കാര്യത്തില്‍ കേരളം നിന്ന നിലയില്‍ നില്‍ക്കുന്നത്? എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ആയിരക്കണക്കിന് സംഭവങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ടായിട്ടും ഒരു വര്‍ഷത്തില്‍ നൂറ് പേരെങ്കിലും ഈ വിഷയത്തില്‍ ജയിലില്‍ പോകാത്തത്? എന്തുകൊണ്ടാണ് സിനിമ താരങ്ങളുടെ വിവാഹമോചനം പോലും അന്തിച്ചര്‍ച്ചയാകുന്ന നാട്ടില്‍ ഈ വിഷയത്തില്‍ അന്തിച്ചര്‍ച്ചകള്‍ വരാത്തത്? എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയ, യുവജന, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഇതൊരു വിഷയമായി ഏറ്റെടുക്കാത്തത്? എന്തുകൊണ്ടാണ് നമ്മുടെ കോളേജുകളില്‍ ഇതിനെതിരെ ബോധവല്‍ക്കരണം ഉണ്ടാകാത്തത്? എന്തുകൊണ്ടാണ് കുപ്പിക്കും അപ്പിക്കും ആപ്പുള്ള നാട്ടില്‍ കേരളത്തില്‍ എവിടെയാണ് ഏറ്റവും കൂടുതല്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ നടക്കുന്നത് എന്നത് എളുപ്പത്തില്‍ ക്രൗഡ് സോഴ്‌സിങ്ങ് വഴി കണ്ടുപിടിക്കാന്‍ പറ്റുന്ന ഒരു ആപ്പ് പോലും ഉണ്ടാകാത്തത്? ഏറെ നാളായി എഴുതുന്നു. മുകളില്‍ ഉള്ളവരൊന്നും മാറുമെന്ന് എനിക്ക് പ്രതീക്ഷയൊന്നുമില്ല. പക്ഷെ ഒരു കോടതി ഉത്തരവ് കൊണ്ട് കേരളത്തില്‍ പൊതു ഇടങ്ങളിലെ പുകവലി ഇല്ലാതാക്കിയ നാടാണ് കേരളം. നമ്മുടെ കോടതികള്‍ വിചാരിച്ചാല്‍ ഈ വിഷയത്തില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് എന്റെ പ്രതീക്ഷ. ആഗ്രഹവും. മുരളി തുമ്മാരുകുടി കമന്റിടുന്‌പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.

1. ഇത് കേരളത്തിലെ മാത്രം കാര്യമല്ല. ശരിയായിരിക്കാം. പക്ഷെ മറ്റുള്ള സ്ഥലങ്ങളില്‍ സംഭവിക്കുന്നു എന്നതുകൊണ്ട് ഇവിടെ സംഭവിക്കുന്നത് ഇല്ലാതാകുന്നില്ല, ശരിയാകുന്നില്ല. 2. സ്ത്രീകള്‍ മാത്രമല്ല ആണ്‍കുട്ടികളും ചിലപ്പോഴെങ്കിലും പുരുഷന്മാരും ഇത്തരത്തിലുള്ള കടന്നു കൈയേറ്റങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ശരിയാണ്. 3. വീടിന് പുറത്ത് നമുക്കറിയാത്തവര്‍ മാത്രമല്ല വീടിനകത്തും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആണ്‍കുട്ടികളെയും സ്ത്രീകളേയും പീഡിപ്പിക്കുന്നുണ്ട്. ശരിയാണ്. അതും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ഇതിന് മുന്‍പ് എഴുതിയിട്ടുണ്ട്. ഇനിയും എഴുതും.