‘ഭ്രമയുഗം കാണാൻ പോകുന്നവരോട് ഒരു അപേക്ഷയുണ്ട്’: മമ്മൂട്ടി പറയുന്നു
1 min read

‘ഭ്രമയുഗം കാണാൻ പോകുന്നവരോട് ഒരു അപേക്ഷയുണ്ട്’: മമ്മൂട്ടി പറയുന്നു

പ്രേക്ഷകരെ ഭീതിയുടെ മുൾമുനയില്‍ നിർത്താൻ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ എത്തുന്നു. ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.അബുദാബി അൽ വഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി അടക്കം ഭ്രമയുഗത്തിലെ താരങ്ങള്‍ അണിയറക്കാര്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു. ഈ ചടങ്ങില്‍ മമ്മൂട്ടി സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.


ഭ്രമയുഗം കാണാൻ പോകുവരോട് ഒരു അപേക്ഷയുണ്ട് എന്ന രീതിയിലാണ് മമ്മൂട്ടി ഈ കാര്യം പറഞ്ഞത്. “ട്രെയിലർ കാണുബോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷെ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ് ഇത്. സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം. എങ്കില്‍ മാത്രമേ സിനിമ ആസ്വദിക്കാന്‍ പറ്റൂ. യാതൊരു മുന്‍വിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങള്‍ ആദ്യമേ ആലോചിക്കരുത്. ശുദ്ധമായ മനസോടെ വന്ന് സിനിമ കാണൂ.ഇത് പുതുതലമുറയുടെ പുത്തന്‍ അനുഭവം ആയിരിക്കും. 18ാം നൂറ്റാണ്ടിന്‍റെ അവസാനം നടക്കുന്ന കഥയാണ് ഇത്. ഈ സിനിമ കാണും മുന്‍പ് ഒന്നും ചിന്തിക്കരുത് ആലോചിക്കരുത്” – മമ്മൂട്ടി പറഞ്ഞു.

ടീസറിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചിരുന്നത്.ട്രെയിലര്‍ അതിനൊത്ത് ഉയര്‍ന്നത് തന്നെയാണ് എന്നാണ് തെളിയിക്കുന്നത്. 2.38 മിനുട്ടാണ് ട്രെയിലര്‍ ഉള്ളത്. ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.