ഒരു മുടിത്തുമ്പിലുണ്ട്, വിരൽപാടിലുണ്ട് തെളിവുകൾ! എൻ​ഗേജിം​ഗ് ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ‘അന്വേഷിപ്പിന്‍ കണ്ടെത്തും’, റിവ്യൂ വായിക്കാം
1 min read

ഒരു മുടിത്തുമ്പിലുണ്ട്, വിരൽപാടിലുണ്ട് തെളിവുകൾ! എൻ​ഗേജിം​ഗ് ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ‘അന്വേഷിപ്പിന്‍ കണ്ടെത്തും’, റിവ്യൂ വായിക്കാം

ഇപ്പോഴത്തെ കാലത്തേതുപോലെ ടെക്നോളജി അത്ര വികസിക്കാത്ത കാലത്ത് എങ്ങനെയായിരിക്കും പ്രമാദമായ കൊലപാതക കേസുകളൊക്കെ പോലീസ് കണ്ടുപിടിച്ചിട്ടുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു മുടിത്തുമ്പിൽ നിന്ന്, വിരൽ പാടിൽ നിന്ന്, വളപ്പൊട്ടിൽ നിന്ന്, കത്തിൽ നിന്ന്, ചോരപ്പാടിൽ നിന്ന്, കൈയക്ഷരത്തിൽ നിന്നൊക്കെയുള്ള തെളിവുകള്‍ ക്രൈം ചെയ്ത പ്രതിയിലേക്ക് എത്തിക്കുന്നതായിരിക്കുമോ? ഇതൊക്കെ വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചിരിക്കുകയാണ് ടൊവിനോ തോമസ് – ഡാർവിൻ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’.

പുതുമ നിറഞ്ഞ രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പിരീഡ് സിനിമയായിട്ടുകൂടി സ്ഥിരം കണ്ടു പഴകിയ പോലീസ് സ്റ്റോറികളില്‍ നിന്നും ഏറെ വിഭിന്നമായാണ് ഇൻവെസ്റ്റിഗേഷൻ ഡ്രാമ ഴോണറിൽ ‘അന്വേഷിപ്പിൽ കണ്ടെത്തും’ ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം വരെ പ്രേക്ഷകരെ എൻ​ഗേജ് ചെയ്യിക്കുന്ന ചിത്രം ടൊവിനോയുടെ കരിയർ ബെസ്റ്റ് തന്നെയാണ്.

ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമായ എസ് ഐ ആനന്ദ് നാരായണനെ ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത്. ആനന്ദിന് ഒപ്പമുള്ള പോലീസുകാരായ സുകുവായി പ്രമോദ് വെളിയനാടും സേനനായി വിനീത് തട്ടിലും കബീറായി രാഹുൽ രാജഗോപാലുമാണ് അഭിനയിച്ചിരിക്കുന്നത്. എസ്ഐ ആയി ആനന്ദിന് ആദ്യത്തെ പോസ്റ്റിങ് ചിങ്ങവനം പോലീസ് സ്റ്റേഷനിലേക്കാണ്. ഒരുദിവസം സ്റ്റേഷനിലേക്ക് മാത്തച്ചൻ എന്നൊരാളെത്തുന്നു. അയാളുടെ മകളായ ലൗലി മിസിങ്ങാണ് എന്ന് കാണിച്ച് ഒരു പരാതി കൊടുക്കുകയാണ്. കേസന്വേഷണത്തിനിടയിൽ ലൗലി കൊല്ലപ്പെട്ടതായി ആനന്ദും സംഘവും കണ്ടെത്തുന്നതും തുടർ സംഭവ വികാസങ്ങളുമൊക്കെയാണ് സിനിമയുടെ ആദ്യ പകുതി. വെട്ടുക്കിളി പ്രകാശ് ആണ് മാത്തച്ചൻ എന്ന കഥാപാത്രമായി എത്തിയിരിക്കുന്നത്. മകളെ കാണാതായ ഒരച്ഛന്‍റെ വേദനയുടെ ആഴം പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് വെട്ടുക്കിളി പ്രകാശ്. ആനന്ദ് നാരായണന്‍റെ നേതൃത്വത്തിലുള്ള കേസന്വേഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ത്രില്ലിങ്ങും എൻഗേജിങ്ങുമായ കാഴ്ചാനുഭവം സമ്മാനിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ തികച്ചും വേറിട്ടൊരു കഥയും ക്ലൈമാക്സും ആണെന്നതും ഒരു പുതുമയാണ്.

ഒട്ടും അമാനുഷികതയില്ലാത്ത പോലീസ് സ്റ്റോറിയാണ് ചിത്രം. മുൻപ് ടൊവിനോ അവതരിപ്പിച്ചിട്ടുള്ള പോലീസ് വേഷങ്ങളുടെ ചെറിയൊരു സാമ്യത പോലും ഇല്ലാത്ത രീതിയിൽ ഇതിലെ വേഷം ടൊവിനോ മനോഹരമാക്കിയിട്ടുണ്ട്. ഓരോ നോക്കിലും വാക്കിലും നടപ്പിലും ഇരുപ്പിലും വരെ അക്ഷരാര്‍ത്ഥത്തിൽ എസ്ഐ ആനന്ദായി ടൊവിനോ മാറിയിട്ടുണ്ട്. മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി വളരെ സട്ടിലായി ആനന്ദിനെ അവതരിപ്പിച്ചിട്ടുണ്ട് ടൊവിനോ. കൂടാതെ കോട്ടയം നസീർ, മധുപാൽ, ബാബുരാജ്, സിദ്ധിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, സാദിഖ്, അസീസ് നെടുമങ്ങാട്, ശ്രീജിത് രവി, ബാലാജി ശർമ്മ, പ്രേംപ്രകാശ്, നന്ദു, അർത്ഥന ബിനു, അശ്വതി മനോഹരൻ, രമ്യ സുവി, അനഘ മായ രവി തുടങ്ങിയവരുടേയും പ്രകടനം ഏറെ മികച്ചുനിൽക്കുന്നതായിരുന്നു.

ജിനു വി എബ്രാഹാം ഒരുക്കിയിരിക്കുന്ന തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്.

അതിസൂക്ഷ്മമായി കൃത്യതയോടെ ഒരുക്കിയിരിക്കുന്ന തിരക്കഥ കൊണ്ടു തന്നെ സിനിമയിൽ വന്നുപോകുന്ന വലുതും ചെറുതുമായ ഓരോ കഥാപാത്രങ്ങള്‍ക്കും വ്യക്തമായ ഐഡന്‍റിറ്റി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളിൽ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ റിയലിസ്റ്റിക്കായും ഒപ്പം കുറച്ച് സിനിമാറ്റിക്കായ രീതിയിലും സ്ക്രീനിലെത്തിക്കുന്നതിൽ തിരക്കഥ ഏറെ വിജയിച്ചിട്ടുണ്ട്. ഓരോ നിമിഷവും ഉദ്വേഗജനകമായ രീതിയിലാണ് സിനിമ മുന്നോട്ടുപോകുന്നത്. മതത്തിന്‍റെ രാഷ്ട്രീയവും ദുരഭിമാനക്കൊലയുമൊക്കെ സിനിമയിൽ വിഷയമാക്കിയിട്ടുണ്ട്.

ആദ്യ സംവിധാന സംരംഭമായിട്ടുകൂടി ഡാർവിൻ കുര്യാക്കോസ് എന്ന സംവിധായകന്‍റേത് കൈയ്യടക്കമുള്ള മേക്കിങ്ങാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമ എന്ന ഴോണറിനോട് നീതി പുലർത്തിക്കൊണ്ട് ചിത്രത്തെ ഏറെ മികവുറ്റതായി അവതരിപ്പിച്ചിട്ടുണ്ട്. അക്കാലത്തെ ഭൂപ്രകൃതി, വേഷവിധാനം, വാഹനങ്ങള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങി പിരീഡ് സിനിമ എടുക്കുമ്പോഴുള്ള എല്ലാ വെല്ലുവിളികളേയും അസാധാരണമായ മേക്കിങ് കൊണ്ട് ഡാർവിനും സംഘവും മറികടന്നിട്ടുണ്ട്. വിന്‍റേജ് കളർടോണോടുകൂടിയുള്ള ദൃശ്യങ്ങള്‍ ഒരുക്കിയ ഗൗതം ശങ്കറിന്‍റെ ക്യാമറയും സന്തോഷ് നാരായണന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ദിലീപ് നാഥിന്‍റെ ആർട്ടും സൈജു ശ്രീധറിന്‍റെ എഡിറ്റിംഗും എല്ലാം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്നു നിൽക്കുന്നതാണ്. ഓരോ കേസുകളും അന്വേഷിച്ച് തെളിയിച്ച് അതിൽ വിജയം കാണുന്ന പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും വ്യത്യസ്തമായി അയാളുടെ വികാര വിചാരങ്ങളിലേക്കും, വൈകാരിക തലങ്ങളിലേക്കും, അയാള്‍ നേരിടുന്ന അവ​ഗണനകളിലേക്കും പിരിമുറുക്കങ്ങളിലേക്കുമെല്ലാം സിനിമ പോകുന്നുണ്ട് എന്നത് ഏറെ പുതുമയായാണ് അനുഭവപ്പെട്ടത്.