ശ്രീദേവി മർഡർ കേസിന് പിന്നാലെ ആനന്ദ് നാരായണനും സംഘവും: ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് തിയേറ്ററുകളിൽ
1 min read

ശ്രീദേവി മർഡർ കേസിന് പിന്നാലെ ആനന്ദ് നാരായണനും സംഘവും: ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് തിയേറ്ററുകളിൽ

ശ്രീദേവി കൊലപാതക കേസ് അന്വേഷിക്കാൻ എസ്ഐ ആനന്ദ് നാരായണനും സംഘവും എത്തുന്നു. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തിറങ്ങിയ റിലീസ് അനൗൺസ്‍മെൻറ് പോസ്റ്റർ ഏറെ ശ്രദ്ധ നേടുകയാണ്. ടൊവിനോയ്ക്ക് പുറമെ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ എന്നിവരാണ് പോസ്റ്ററിലുള്ളത്.

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഉൾപ്പടെ ഒരു മലയാള സിനിമയുടെ സംഗീതം പൂർണ്ണമായും നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ചിത്രത്തിൻറെ ഫസ്റ്റ് ഗ്ലാൻസ് ഏറെ ദുരൂഹവും നിഗൂഢവുമായൊരു പോലീസ് സ്റ്റോറിയാണ് ചിത്രമെന്ന സൂചന നൽകുന്നതായിരുന്നു.

മീശ പിരിയോ, മാസ് ഗെറ്റപ്പോ ഒന്നുമില്ലാതെ തികച്ചും സാധാരണക്കാരനായൊരു റിയൽ പോലീസുകാരൻറെ ലുക്കിലാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന എസ്.ഐ ആനന്ദിനെ കാണിച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ് കുറ്റാന്വേഷണ പശ്ചാത്തലത്തിലെത്തുന്ന സിനിമയുടെ പോസ്റ്റർ. പ്രഖ്യാപന സമയം മുതൽ വലിയ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’.

‘കൽക്കി’ക്കും ‘എസ്ര’യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്. ടൊവിനോയെ നായകനാക്കി തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ നിർമ്മാണത്തിൽ ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോൾവിനും ഡാർവിനും ഇരട്ട സഹോദരന്മാരാണ്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള അണിയറപ്രവർത്തകരുടേയും മറ്റും ചിത്രങ്ങളും വീഡിയോയും ഉൾക്കൊള്ളിച്ച് പുറത്തിറക്കിയിരുന്ന ഷെഡ്യൂൾ പാക്കപ്പ് വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം മാർച്ച് അഞ്ചിനാണ് കോട്ടത്ത് ആരംഭിച്ചിരുന്നത്. സിനിമയുടെ സ്വിച്ചോൺ കർമ്മം കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വെച്ച് നിരവധി താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു നടന്നിരുന്നത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായിട്ടുണ്ട്.

വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ളതാണെന്നാണ് വിവരം. എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. ഇരുവരും പുതുമുഖങ്ങളാണ്.

ഈ ചിത്രത്തിനു വേണ്ടി വലിയ ബഡ്ജറ്റിൽ ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. ‘തങ്കം’ എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്.