”കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്, എന്റെ കഥാപാത്രം ഭാര്യയുടെ പ്രഫഷനുമായി എത്രത്തോളം ചേർന്ന് നിൽക്കുന്നുവെന്ന് സിനിമ കണ്ടാൽ മനസിലാവും”; ജ​ഗദീഷ്
1 min read

”കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്, എന്റെ കഥാപാത്രം ഭാര്യയുടെ പ്രഫഷനുമായി എത്രത്തോളം ചേർന്ന് നിൽക്കുന്നുവെന്ന് സിനിമ കണ്ടാൽ മനസിലാവും”; ജ​ഗദീഷ്

നപ്രിയ വേഷങ്ങൾ ചെയ്ത് മലയാളികളെ കരയിപ്പിക്കുകയും അതിലേറെ ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള നടനാണ് ജ​ഗദീഷ്. ഒരു കാലത്ത് ജ​ഗദീഷ് ഇല്ലാത്ത തമാശപ്പടങ്ങൾ കുറവായിരുന്നു മലയാള സിനിമാലോകത്ത്. എന്നാലിപ്പോൾ താൻ ഇതുവരെ ചെയ്തിരുന്ന വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് അദ്ദേഹം സ്ക്രീനിന് മുന്നിലെത്തുന്നത്. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തം.

പുരുഷപ്രേതം, കാപ്പ, ഫാലിമി, നേര്, ഗരുഡൻ തുടങ്ങീ ചിത്രങ്ങളിലെല്ലാം ഗംഭീര പ്രകടനമായിരുന്നു ജ​ഗദീഷ് കാഴ്ചവെച്ചത്. നേരിലെ അനശ്വര രാജന്റെ അച്ഛൻ കഥാപാത്രം ജ​ഗദീഷ് വളരെ മികവോടെ പ്രേക്ഷകർക്ക് മുൻപിലെത്തിച്ചു. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘എബ്രഹാം ഓസ്‍ലർ’ എന്ന ചിത്രത്തിലും ജഗദീഷ് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ഫോറൻസിക് സർജൻ ആയാണ് ജഗദീഷ് എത്തുന്നത് എന്ന സൂചനയാണ് ഓസ്ലറിന്റെ ട്രെയ്ലറിൽ നിന്നും നമുക്ക് കിട്ടുന്നത്. ജഗദീഷിന്റെ ഭാര്യ രമയും ഒരു ഫോറൻസിക് സർജൻ ആയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു അവർ ലോകത്തോട് വിടപറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും ഭാര്യ രമയെ കുറിച്ചും സംസാരിക്കുകയാണ് നടൻ. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് തന്റെ ഭാര്യ രമയാണെന്ന് ജഗദീഷ് പറയുന്നു.

കൂടാതെ രമ പോയതിനുശേഷം ജീവിതത്തോടുള്ള ത്രില്ലൊക്കെ നഷ്ടപ്പെട്ടുവെന്നും ജഗദീഷ് അൽപം വേദനയോടെ പറയുന്നുണ്ട്. “കൂടുതൽ എനിക്ക് കഥാപരമായി പറയാൻ പറ്റില്ല. അല്ലാതെ എനിക്ക് ഒരു ഇമോഷൻ വെച്ചിട്ട് സംസാരിക്കാൻ പറ്റും. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്. റെക്കോർഡ് നമ്പറാണ്. ഇരുപത്തിനായിരത്തിൽപരം പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ട്. അതിലെ ഇമോഷൻസ് ഭീകരമാണ്.

സാധാരണ സർജൻമാരെ പോലെയല്ല ഇവർ ഇത് ചെയ്യുന്നു… ഇതിൽ സത്യം എന്താണെന്ന്‌ വേർതിരിക്കുന്നു. ഇതിൽ ചില കാര്യങ്ങൾ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. കാരണം പ്രെഗ്നന്റ് ലേഡീസ് ആക്സിഡന്റലി മരിക്കുമ്പോൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വയറിലുള്ള കുട്ടിയുമുണ്ടാവും. അതിന്റെ ഇമോഷൻസ് വൈകുന്നേരം വന്നിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്.

ഫോറൻസിക് സർജൻസ് ആഹാരം കഴിക്കുന്നത് മോർച്ചറിയുടെ തൊട്ട് അടുത്ത മുറിയിലിരുന്നാണ്. എനിക്ക് അതിനകത്തോട്ട് കടക്കാൻ തന്നെ പേടിയാണ്. എന്റെ കുട്ടികൾ നേരത്തെ സ്‌കൂൾ വിട്ടുവരുമ്പോൾ രമയുടെ ഫോറൻസിക് സർജൻസിനായുള്ള റൂമിൽ പോയി റിലാക്സ് ചെയ്യും. പക്ഷെ എനിക്കത് പറ്റില്ല. അതിനകത്ത് ഇരിക്കാൻ എനിക്ക് മടിയാണ്. എന്റെ ഈ സിനിമയിലെ കഥാപാത്രത്തിനും അതിന്റെതായ ഇമോഷൻസുണ്ട്.

അത് എന്താണെന്ന് മനസ്സിലാകണമെങ്കിൽ സിനിമ കാണണം. എന്റെ ക്യാരക്ടറുമായിട്ട് എന്റെ ഭാര്യയുടെ പ്രൊഫഷൻ എത്രത്തോളം ചേർന്നിരിക്കുന്നുവെന്ന് സിനിമ കാണുമ്പോഴേ നിങ്ങൾക്ക് മനസിലാവു. ജീവിച്ചിരുന്നെങ്കിൽ എന്റെ ഈ മാറ്റം കണ്ടിട്ട് ഏറ്റവും അധികം സന്തോഷിക്കുമായിരുന്നത് രമയാണ്. അതിൽ എനിക്ക് യാതൊരു സംശയവുമില്ല. ഞാൻ ഇപ്പോൾ ചെയ്യുന്ന പോലെയുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്ത് കാണാനായിരുന്നു രമ ആഗ്രഹിച്ചിരുന്നത്- ജ​ഗദീഷ് വ്യക്തമാക്കി.