‘വാലിബനെ’ തട്ടി വീണോ ‘ഓസ്‍ലര്‍’? ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്
1 min read

‘വാലിബനെ’ തട്ടി വീണോ ‘ഓസ്‍ലര്‍’? ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

മലൈക്കോട്ടൈ വാലിബന്‍ എത്തുന്നതിന് മുന്‍പ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച സൃഷ്ടിച്ച ചിത്രമായിരുന്നു ജയറാം ടൈറ്റില്‍ കഥാപാത്രമായെത്തിയ അബ്രഹാം ഓസ്‍ലര്‍. ഒരു മെഡിക്കല്‍ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ എത്തിയത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസാണ്. മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ഓസ്‍ലര്‍ കാണാൻ കാത്തിരുന്ന ആരാധകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. മികച്ച ഇൻട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തില് ലഭിച്ചത് എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മുഖമായി ചിത്രത്തില്‍ ജയറാം എത്തുമ്പോള്‍ ഛായാഗ്രാഹണം തേനി ഈശ്വറാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയ സംഖ്യ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആദ്യ ഷോകള്‍ക്ക് ഇപ്പുറം ഭേദപ്പെട്ട അഭിപ്രായം നേടിയ ചിത്രം 16 ദിവസം കൊണ്ട് 36.65 കോടി നേടിയതായാണ് കണക്കുകള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ആകെ കളക്ഷനാണ് ഇത്. ചിത്രത്തിന്‍റെ ബജറ്റ് 6 കോടി ആയിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംഖ്യകള്‍ യാഥാര്‍ഥ്യമെങ്കില്‍ നിര്‍മ്മാതാവിന് മികച്ച ലാഭം നേടിക്കൊടുത്ത ചിത്രമായി മാറിക്കഴിഞ്ഞു ഓസ്‍ലര്‍.

ജയറാമിന്റെ ഓസ്‍‍ലറിന് മിഥുൻ മുകുന്ദൻ സംഗീതം നല്‍കുമ്പോള്‍ നിര്‍ണായക വേഷത്തില്‍ അര്‍ജുൻ അശോകനൊപ്പം അനശ്വര രാജനും ഉണ്ട്. 2022 ല്‍ പുറത്തെത്തിയ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായെത്തിയ ചിത്രമാണിത്. ഇതര ഭാഷകളില്‍ സജീവമായ ജയറാം, മലയാളത്തില്‍ ഇനി ശ്രദ്ധേയ സിനിമകള്‍ മാത്രമേ കമ്മിറ്റ് ചെയ്യൂ എന്ന തീരുമാനത്തിലായിരുന്നു. വ്യക്തിജീവിതത്തില്‍ ചില കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള പൊലീസ് ഓഫീസറാണ് ചിത്രത്തിലെ ജയറാമിന്‍റെ കഥാപാത്രം. വിഷാദരോഗിയാണ് അദ്ദേഹം. ഇയാള്‍ക്ക് മുന്നിലേക്ക് ഒരു ശ്രദ്ധേയ കേസ് എത്തുന്നിടത്താണ് അബ്രഹാം ഓസ്‍ലര്‍ കഥ പറഞ്ഞുതുടങ്ങുന്നത്.