ഒടിടി ഭരിക്കാൻ ഇനി ‘പടത്തലവൻ’ ; ‘കണ്ണൂർ സ്ക്വാഡ്’ സ്ട്രീമിം​ഗ് ആരംഭിച്ചു
1 min read

ഒടിടി ഭരിക്കാൻ ഇനി ‘പടത്തലവൻ’ ; ‘കണ്ണൂർ സ്ക്വാഡ്’ സ്ട്രീമിം​ഗ് ആരംഭിച്ചു

ഈ വര്‍ഷത്തെ എന്നല്ല, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ കണ്ണൂര്‍ സ്ക്വാഡ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും കൂടാതെ സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. അതേ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്‍റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കി മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് റോബി വര്‍ഗീസ് രാജ് ആയിരുന്നു.

വലിയ പ്രൊമോഷന്‍ ഇല്ലാതെ എത്തിയിട്ടും ആദ്യ പ്രദര്‍ശനങ്ങളോടെതന്നെ ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചു. മികച്ച ഇനിഷ്യലോടെ തിയറ്ററുകളില്‍ ആളെക്കൂട്ടി തുടങ്ങിയ ചിത്രം ആഴ്ചകളോളം മലയാളി സിനിമാപ്രേമികളുടെ ആദ്യ ചോയ്സ് ആയിരുന്നു. ഇപ്പോഴിതാ കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഇന്ന്(17-11-2023) അർദ്ധരാത്രി മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകന് കാണാനാകും. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തിയ ചിത്രം ഒടിടി റിലീസ് വരെ തിയറ്ററുകളില്‍ നിന്ന് എത്ര കളക്ഷന്‍ നേടിയെന്ന കണക്കും പുറത്ത് വന്നിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് നവംബര്‍ 13 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 82 കോടിയാണ്. കേരളത്തില്‍ നിന്ന് 42 കോടി, ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 5.75 കോടി, വിദേശത്തുനിന്ന് 34.25 കോടി എന്നിങ്ങനെയാണ് അവരുടെ കണക്ക്. അതേസമയം ആകെ ബിസിനസ് പരിഗണിക്കുമ്പോള്‍ ചിത്രം 100 കോടിയുടെ നേട്ടം ഉണ്ടാക്കിയതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. 50 ദിവസത്തിന് ശേഷമാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് സംഭവിച്ചത് എന്നതാണ് മറ്റൊരു കൌതുകം. തിയറ്ററുകളില്‍ കണ്ണൂര്‍ സ്ക്വാഡിന്‍റെ 52-ാം ദിനമാണ് ഇന്ന്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ഒരു കൊലപാതകവും അത് തെളിയിക്കാനായി മമ്മൂട്ടി അടങ്ങുന്ന നാല്‍വര്‍ സംഘത്തെ നിയോഗിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ക്കൊപ്പം ഇതര ഭാഷാ അഭിനേതാക്കളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.