പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചു; അമ്മയിൽ തലമുറമാറ്റം ആ​ഗ്രഹിച്ചിരുന്നുവെന്ന് ജ​ഗദീഷ്
1 min read

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചു; അമ്മയിൽ തലമുറമാറ്റം ആ​ഗ്രഹിച്ചിരുന്നുവെന്ന് ജ​ഗദീഷ്

‘അമ്മ’യിൽ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് നടൻ ജ​ഗദീഷ്. പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചതോടെയാണ് അത് നടക്കാതെ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ മോഹൻലാൽ ഉൾപ്പെടെയുളളവർ ആഗ്രഹിച്ചിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.

എന്നാൽ ഇരുവരും വിസമ്മതിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ മോഹൻലാൽ തീരുമാനിച്ചത്. തിരക്ക് കാരണമാണ് ഇരുവരും പിന്മാറിയത്. അമ്മയിൽ നിന്നും പരിഭവിച്ച് മാറി നിൽക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും എന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

അതേസമയം, സിദ്ദിഖ് ആണ് അമ്മയുടെ പുതിയ ജനറൽ സെക്രട്ടറി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് വിജയിച്ചു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 337 പേരാണ് ആകെ വോട്ട് ചെയ്തത്.

കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവിനോ തോമസ്, സരയൂ, അൻസിബ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവരാണ് എക്‌സിക്യൂട്ടീവിലേക്ക് മത്സരിച്ചവരിൽ പരാജയപ്പെട്ടത്. 11 അംഗ എക്‌സിക്യൂട്ടീവിലേക്കു 12 പേരാണ് മത്സരിച്ചത്.