‘ഭ്രമയുഗത്തിലെ പേരുകൾ പോലും ഉപയോഗിക്കരുത്; കോപ്പി റൈറ്റടിച്ച് നിർമാതാക്കൾ
1 min read

‘ഭ്രമയുഗത്തിലെ പേരുകൾ പോലും ഉപയോഗിക്കരുത്; കോപ്പി റൈറ്റടിച്ച് നിർമാതാക്കൾ

മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന യുഎസ്‍പി. പുത്തൻ സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രത്തിന് വൻ പ്രേക്ഷക-നിരൂപക സ്വീകാര്യത ലഭിച്ചിരുന്നു.ചിത്രം നിർമിച്ചത് തെന്നിന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് കോപ്പി റൈറ്റ് ഏർപ്പെടുത്തിയ വിവരം അറിയിച്ചിരിക്കുക ആണ് നിർമാതാക്കൾ. തങ്ങളുടെ അനുമതി ഇല്ലാതെ ഭ്രമയു​ഗത്തിലെ സം​ഗീതം, സംഭാഷണങ്ങൾ, കഥാപാത്രങ്ങളുടെ പേരുകൾ, ഫോട്ടോകൾ എന്നിവ ഉപയോ​ഗിക്കരുതെന്നാണ് അറിയിപ്പ്.

നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ഓഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭ്രമയു​ഗത്തിന്റെ പേരും ലോഗോയും ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ ഘടകങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് നിയമപരമായി തന്നെ നേരിടുമെന്നും നിർമാതാക്കൾ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നു. വാണിജ്യ ആവശ്യങ്ങൾ, ഗാനങ്ങളുടെ കവർ പതിപ്പുകൾ, നാടകം, സ്‌കിറ്റ്, സ്റ്റേജ് പ്രോഗ്രാമുകൾ, തുടങ്ങി എല്ലാത്തിനും ലൈസൻസ് വാങ്ങിക്കേണ്ടതാണെന്നും ഇവർ വ്യക്തമാക്കുന്നു. അനുമതിക്കായി info@nightshift.studios.in എന്ന മെയിൽ വഴി ബന്ധപ്പെട്ടാൽ മതിയെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.

2024 ഫെബ്രുവരിയിൽ മലയാള സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിച്ചത്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിവ ബ്ലോക് ബസ്റ്റർ ഹിറ്റുകളാണ്. ഫുൾ ഓൺ എന്റർടെയ്ന്മന്റ് ഫാക്ടറുള്ള ഈ രണ്ട് ചിത്രങ്ങൾക്കൊപ്പമാണ് ഭ്രമയു​ഗം കട്ടയ്ക്ക് പിടിച്ചു നിന്നിരുന്നു. അതും പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ഒടുങ്ങിയ സിനിമ. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ബ്ലാക് ആൻഡ് വൈറ്റ് സിനിമ എന്ന ഖ്യാതി ഭ്രമയു​ഗത്തിന് ആണെന്ന് അണിയറ പ്രവർത്തകർ നേരത്തം അറിയിച്ചിരുന്നു. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയ്ക്ക് ഒപ്പം കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്.