തമന്ന നായികയാകാൻ സമ്മതം മൂളിയില്ലായിരുന്നുവെങ്കിൽ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നു : ദിലീപ്
1 min read

തമന്ന നായികയാകാൻ സമ്മതം മൂളിയില്ലായിരുന്നുവെങ്കിൽ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നു : ദിലീപ്

മലയാളികൾ ജനപ്രിയ നായകൻ എന്ന് ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ, അത് നടൻ ദിലീപിനെയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരുണ്ട് ദിലീപിന്. സിനിമാ പരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ മിമിക്രി വേദികളിൽ നിന്നായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് കണ്ണടച്ച് തുറക്കും മുമ്പായിരുന്നു മലയാളത്തിലെ സൂപ്പര്‍താരത്തിലേക്കുള്ള ദിലീപിന്റെ വളർച്ച. മലയാള സിനിമാ ലോകത്ത് ദിലീപിന്റെ ഈ വളർച്ച എന്നും ചർച്ചയാകാറുണ്ട്. മലയാള സിനിമയിൽ ഇന്ന് തന്റെതായ ഒരു സാമ്രാജ്യം തന്നെയുണ്ട് ഇന്ന് ദിലീപിന്.

രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ചിത്രം എന്നതാണ് ബാന്ദ്രയുടെ പ്രധാന യുഎസ്‍പി. താരസമ്പൂര്‍ണ്ണമായിരുന്നു കൊച്ചിയില്‍ നടന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച്. നായകൻ ദിലീപ്, നായിക തമന്ന, ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവരെ കൂടാതെ സംവിധായകന്മാരായ ജോഷി, ഷാജി കൈലാസ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടന്മാരായ ജോജു ജോർജ്, സിജു വിൽസൺ എന്നിങ്ങനെ നിരവധി താരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഓഡിയോ ലോഞ്ച് നടത്തിയത്. മാസ്സ് ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ഇത്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

 

ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കിൽ ഫൈറ്റും ഡാൻസും അടക്കം ചെയ്തിട്ടുള്ള സിനിമയുമായി ദിലീപ് പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു നായികയ്ക്കൊപ്പം നൃത്തം ചെയ്യുന്നത് എന്നാണ് ദിലീപ് തന്നെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞത്. ടീസർ കണ്ട് പലരും ബാന്ദ്ര ഒരു ഗ്യാങ്സ്റ്റർ ഡോൺ സിനിമയാണെന്നാണ് കരുതിയിരിക്കുന്നതെന്നും എന്നാൽ ബാന്ദ്രയിലൂടെ താൻ പറയാൻ പോകുന്നത് ഒരു പക്വതയുള്ള പ്രണയകഥയാണെന്നുമാണ് സിനിമയെ കുറിച്ച് സംസാരിച്ച് സംവിധായകൻ അരുൺ ഗോപി പറഞ്ഞത്. തമന്ന ഭാട്ടിയ നായികയാകാൻ സമ്മതം മൂളിയില്ലായിരുന്നുവെങ്കിൽ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ദിലീപ് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞു.

തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആർ ഒ – ശബരി.