അന്വേഷിപ്പിൻ കണ്ടെത്തും കണ്ട് ഭദ്രൻ സാർ പറഞ്ഞത് ‘നീ ഒരു ട്രിക്കി ഡയറക്ടർ ആണ് ‘ ; ഡാർവിൻ കുര്യാക്കോസ്
1 min read

അന്വേഷിപ്പിൻ കണ്ടെത്തും കണ്ട് ഭദ്രൻ സാർ പറഞ്ഞത് ‘നീ ഒരു ട്രിക്കി ഡയറക്ടർ ആണ് ‘ ; ഡാർവിൻ കുര്യാക്കോസ്

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 9 ന് ആയിരുന്നു. ആനന്ദ് നാരായണന്‍ എന്ന എസ്ഐ കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തിയത്. ‘അന്വേഷിപ്പിൻ കണ്ടെത്തും’. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. കൽക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്.അമാനുഷികതയില്ലാത്ത ഒരു പക്കാ പൊലീസ് സ്റ്റോറിയെ എല്ലാ രീതിയിലും പ്രേക്ഷകർക്ക് കണക്ടാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് ഡാർവിൻ കുര്യാക്കോസ് കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഡാർവിൻ.

ആദ്യം വേറൊരു സിനിമയായിരുന്നു പ്ലാൻ ചെയ്തത്. അതൊരു മൂന്ന് വർഷം മുൻപായിരുന്നു. ജിനു തന്നെയായിരുന്നു അതിൻ്റെയും റൈറ്റർ. ആ ടൈമിൽ ലോക്ക് ഡൗൺ കാര്യങ്ങളെല്ലാം വന്നപ്പോൾ സ്ക്രിപ്റ്റ് കാര്യങ്ങളെല്ലാം മുന്നോട്ട് പോകാതെ വരുകയായിരുന്നു. അങ്ങനെ ഇരിക്കപോഴാണ് ഈ സിനിമയുടെ കഥ ജിനു പറയുന്നത്. അത് വളരെ ഇൻഡ്രസ്റ്റിംഗ് ആയി തോന്നി അങ്ങനെയാണ് അന്വേഷിപ്പിൻ കണ്ടെത്തും ഉണ്ടാവുന്നത്. ഉത്തരവും കാണാതായ പെൺകുട്ടിയും ഒക്കെ പോലെ ഒരു സബ്ജക്ട് ആയിരുന്നു പ്ലാൻ ചെയ്തത്. സ്റ്റോറി തന്നെയായിരുന്നു ഞങ്ങളുടെ കോൺഫിഡൻസ്. നമ്മുടെ ക്രൂ വളരെ സപ്പോർട്ടീവ് ആയിരുന്നു. ചെറുവള്ളി കവല സെറ്റിടാനെല്ലാം കുറച്ചധികം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ക്രൂ എല്ലാവരും ഒന്നിച്ച് നിന്നത് കൊണ്ടാണ് എല്ലാം ഭംഗിയായതന്നും ഡാർവിൻ പറയുന്നു.

തമിഴിലെ ശ്രദ്ധേയനായ സന്തോഷ് നാരായണൻ സിനിമയിലേക്ക് വന്നതും സിനിമ കണ്ട ശേഷം ഡാർവിനെ വിളിച്ച് അഭിനന്ദിച്ചതിനെ ക്കുറിച്ചും ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. “അദ്ദേഹവുമായി സൂം മീറ്റിലാണ് ആദ്യം സംസാരിച്ചത്. കഥ അപ്പോൾ പറയുകയും പിന്നീട് ഹൈദരാബാദ് പോയി മീറ്റ് ചെയ്തു. അതിന് ശേഷം ഈ സിനിമയുടെ വർക്കിലേക്ക് എത്താൻ ടൈം എടുത്തിരുന്നു. അങ്ങനെ സിനിമ സൂം മീറ്റിൽ ഇരിക്കുമ്പോൾ അദ്ദേഹം സിനിമ കണ്ടു. ഇതിനിടയിൽ ഇദ്ദേഹം പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്തു. കുറച്ച് കഴിഞ്ഞ് വിളിക്കാതെ ആയപ്പോൾ ഞാൻ എഡിറ്ററോഡ് നമുക്ക് വേറെ മ്യൂസിക് ഡയറക്ടറെ നോക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഡബിംഗ് സ്റ്റുഡിയോയിൽ എത്തിയപ്പോൾ സന്തോഷ് സാറിൻ്റെ കോൾ , ഞാൻ കോൾ എടുത്തിട്ട് പറഞ്ഞു എനിക്ക് മനസിലായി , കുഴപ്പമില്ല എന്ന്. ആ സമയത്ത് അദ്ദേഹം റിപ്ലേ തന്നത് ‘നിനക്ക് ടെൻഷനായെന്ന് മനസിലായി. എനിക്ക് പടം ഇഷ്ടപെട്ടത് കൊണ്ടാണ് ചെറിയ ടെൻഷൻ നിനക്ക് തന്നത്. നമ്മൾ ഈ സിനിമ ചെയ്യുവാണ് ‘ പിന്നെ അദ്ദേഹത്തിൻ്റെ ഭാര്യയും സിനിമ വളരെ ഇഷ്ട്ടപെട്ടുവെന്ന് പറഞ്ഞു”.

“സിനിമ ഇറങ്ങിയതിന് ശേഷം ഷാജി കൈലാസ് സാർ, സിബി മലയിൽ അങ്ങനെ ഒരുപാട് മുതിർന്ന സംവിധായകർ വിളിച്ചിരുന്നു. ഭദ്രൻ സാർ വിളിച്ചപ്പോൾ നല്ല സന്തോഷം തോന്നി. എന്നെ വിളിച്ചിട്ട് നീ ഒരു ട്രിക്കി ഡയറക്ടറാണ്. സിനിമ നന്നായിട്ടുണ്ട് എന്നെല്ലാം പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. ടോവിനോയുടെ പെർഫോമൻസും അടിപൊളി ആയിരുന്നുവെന്നും ടോവിനോയുടെ നമ്പർ വാങ്ങി വിളിക്കുകയും ചെയ്തു.” ഡാർവിൻ വ്യക്തമാക്കി