ബാലതാരം ദേവനന്ദയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം; പരാതി നൽകി കുടുംബം
1 min read

ബാലതാരം ദേവനന്ദയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം; പരാതി നൽകി കുടുംബം

ബാലതാരം ദേവനന്ദയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ തിരിച്ചടിച്ച് കുടുംബം. സംഭവത്തിൽ എറണാകുളം സൈബർ പൊലീസിൽ ദേവനന്ദയുടെ അച്ഛൻ പരാതി നൽകിയിരിക്കുകയാണ്. മേയ് 17ന് തിയേറ്ററുകളിലെത്തിയ ​ഗു എന്ന സിനിമയുടെ ഭാഗമായി ദേവനന്ദ നടത്തിയ അഭിമുഖത്തിൽ നിന്നുള്ളൊരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ചിലർ മോശം പരാമർശം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

‘‘എല്ലാവർക്കും നമസ്കാരം, പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം കട്ട്‌ ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, മോശം പരാമർശങ്ങൾ നടത്തിയവർക്ക് എതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന വിവരം എന്റെ പ്രിയപ്പെട്ട നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു.’’–ദേവനന്ദ പറയുന്നു.

2019ൽ തൊട്ടപ്പൻ എന്ന സിനിമയിലൂടെയാണ് ദേവനന്ദ അഭിനയരംഗത്തെത്തുന്നത്. അന്ന് മൂന്ന് വയസ് മാത്രമായിരുന്നു പ്രായം. തുടർന്ന് മൈ സാന്റ, മാളികപ്പുറം, 2018, നെയ്മർ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. മാളികപ്പുറം എന്ന സിനിമയിലെ ദേവനന്ദയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ അരൺമനൈ 4 എന്ന തമിഴ് ചിത്രത്തിലും ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. മണിയൻ പിള്ള രാജു നിർമിച്ച ‘ഗു’ എന്ന ഹൊറർ ചിത്രമാണ് ദേവനന്ദയുടെ പുതിയ റിലീസ്.

ദേവനന്ദയുടെ അച്ഛൻ പൊലീസിൽ നൽകിയ പരാതിയുടെ പൂർണരൂപം:

‘‘ബഹുമാനപ്പെട്ട SHO മുൻപാകെ ദേവനന്ദയ്ക്കു വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിൻ ബോധിപ്പിക്കുന്ന പരാതി,

എന്റെ മോളുടെ ഏറ്റവും പുതിയ സിനിമയായ ഗുവിന്റെ പ്രമോഷന്റെ ഭാഗമായി എന്റെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത അഭിമുഖത്തിൽ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹ മാധ്യമത്തിൽ മനഃപൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികൾ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്ത് അവരുടെ സ്വന്തം വിഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇവരുടെ ഈ പ്രവർത്തി കൊണ്ട് എന്റെ 10 വ‌യസ്സുള്ള മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹ മധ്യേ മനഃപൂർവം അപമാനിക്കപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. ഈ പ്രൊഫൈൽ ഡീറ്റെയിൽസ് അടുത്ത പേജിൽ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്‌ത വിഡിയോകൾ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.

എന്ന് വിശ്വസ്തതയോടെ ജിബിൻ.’’