” നെപ്പോട്ടിസത്തിന്റെ  നെ​ഗറ്റീവുകൾ ചേട്ടൻ ഒരുപാട് നേരിട്ടിട്ടുണ്ട്”:  മാധവ് സുരേഷ് ​ഗോപി
1 min read

” നെപ്പോട്ടിസത്തിന്റെ നെ​ഗറ്റീവുകൾ ചേട്ടൻ ഒരുപാട് നേരിട്ടിട്ടുണ്ട്”: മാധവ് സുരേഷ് ​ഗോപി

മലയാളികൾക്ക് ഏറെ സുപരിചിതനായ ആളാണ് മാധവ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് നായകനായി എത്തുന്ന കുമ്മാട്ടിക്കളി എന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ സിനിമയെ കുറിച്ചും നെപ്പോട്ടിസത്തെ കുറിച്ചും മാധവ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

“സിനിമ ഒരിക്കലും എനിക്കൊരു സ്വപ്നം അല്ലായിരുന്നു. ആഗ്രഹവും അല്ലായിരുന്നു. എന്റെ വീട്ടിൽ വന്നിരുന്ന അന്നം ആക്ടിംഗ് എന്ന തൊഴിലിലൂടെയാണ്. എന്റെ അച്ഛൻ ബുദ്ധിമുട്ടി, പണിയെടുത്ത് പേരുണ്ടാക്കിയൊരു ഇന്റസ്ട്രിയാണിത്. അങ്ങനെയൊരു മേഖലയിൽ എനിക്ക് ഒരവസരം വന്നു. 19മത്തെ വയസു മുതൽ അവസരങ്ങൾ വന്നു. ഇരുപത്തി രണ്ടാമത്തെ വയസിലാണ് ജെഎസ്കെ എന്ന ആദ്യ സിനിമ ചെയ്യുന്നത്. ഒരുപരിധിയിൽ കൂടുതൽ തേടിവരുന്ന അവസരങ്ങളെ വേണ്ടെന്ന് വച്ചാൽ, പിന്നീട് ആ അവസരങ്ങൾ വരില്ല. സ്വന്തം അച്ഛൻ പേരുണ്ടാക്കിയൊരു മേഖലയിൽ ജോലി ചെയ്യാൻ ഏതൊരു മകനും അല്ലെങ്കിൽ മകൾക്കും അഭിമാനം തോന്നുന്ന നിമിഷമാണ്. അങ്ങനെയൊരു ചോയിസ് ആയിരുന്നു എനിക്ക് സിനിമ. ഫുട്ബോൾ പ്ലെയർ ആകണം എന്നതായിരുന്നു എന്റെ ആഗ്രഹം”, എന്നായിരുന്നു മാധവ് പറഞ്ഞത്. ഒർജിനൽസ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.

അമ്മയിൽ നിന്നും പഠിച്ച കാര്യങ്ങൾ എന്ത് എന്ന ചോദ്യത്തിന്, ‘അച്ഛൻ കൊണ്ടുവരും അമ്മ നിലനിർത്തും. അവരുടെ റിലേഷൻ അങ്ങനെയാണ്. ഞാൻ ഏറ്റവും കൂടുതൽ സമയം സ്പെന്റ് ചെയ്തിട്ടുള്ളത് അമ്മയ്ക്ക് ഒപ്പമാണ്. എവിടെ എന്ത് പറയണം എന്ന് പഠിച്ചത് അമ്മയിൽ നിന്നാണ്. നമ്മുടെ എൻജിയോ വാക്കുകളോ വെറുതെ വേസ്റ്റ് ചെയ്യരുത്. നമുക്ക് വില തരുന്നവരോട് സംസാരിക്കുക. പറയുന്ന കാര്യങ്ങൾ വിവേകമുള്ളതാണെന്ന് ഉറപ്പ് വരുത്തുക. പൊട്ടത്തരം പറയരുത്’, എന്നാണ് മാധവ് പറഞ്ഞത്. സഹോദരൻ ഗോകുലിനെ കുറിച്ചും മാധവ് മനസ് തുറന്നു. ‘സിനിമ കരിയറിൽ ഒരുപാട് അനുഭവിച്ചിട്ടുള്ള ആളാണ് എന്റെ ചേട്ടൻ. നെപ്പോട്ടിസം എന്ന് പറയുമ്പോൾ എല്ലാവരും വിചാരിക്കും അതിന്റെ പോസിറ്റീവ്സ് മാത്രമെ കിട്ടുള്ളൂ എന്ന്. അങ്ങനെയല്ല അത്. ഒരുപാട് നെഗറ്റീവ്സും വരും. ആ നെഗറ്റീവ് ചേട്ടൻ ഒരുപാട് ഫേസ് ചെയ്തിട്ടുണ്ട്’, എന്നായിരുന്നു മാധവ് പറഞ്ഞത്.