കരയാതെ ഈ സിനിമ നിങ്ങൾക്ക് കണ്ടുതീർക്കാനാവില്ല! ധർമയും ചാർലിയും തിയറ്ററുകളിൽ ആളെ കൂട്ടുന്നു ; പ്രേക്ഷകരുടെ കണ്ണും മനസും ഒരുപോലെ നിറച്ച് ” 777 ചാർളി”
1 min read

കരയാതെ ഈ സിനിമ നിങ്ങൾക്ക് കണ്ടുതീർക്കാനാവില്ല! ധർമയും ചാർലിയും തിയറ്ററുകളിൽ ആളെ കൂട്ടുന്നു ; പ്രേക്ഷകരുടെ കണ്ണും മനസും ഒരുപോലെ നിറച്ച് ” 777 ചാർളി”

നല്ലൊരു കഥയും കുറച്ചു കളിയും കുറച്ചു ചിരിയും കുറച്ചധികം നൊമ്പരവും തിരിച്ചറിവുകളും ഒക്കെ അവസാനം വരെ തരുന്ന ഒരു ചിത്രമാണ് 777 ചാർളി. “നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഒരു നായ നിങ്ങളുടെ ജീവിതത്തിലേക്ക് വരും, നിങ്ങളുടെ ഹൃദയം കവരും, എല്ലാം മാറ്റും,”  എന്ന പ്രശസ്തമായ വരികളിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടെ നിന്നു തന്നെ പ്രേക്ഷകന് ഒരു ഫീൽ ഗുഡ് അനുഭവം ചിത്രം നൽകാൻ തുടങ്ങും. കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരൺരാജ് സംവിധാനം ചെയ്ത ചിത്രമാണ്  ‘777 ചാര്‍ലി’. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ഈ സിനിമയ്ക്ക് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

ധർമയായി രക്ഷിത് ഷെട്ടി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നായകുട്ടിക്ക് ഒപ്പമുള്ള രംഗങ്ങൾ എല്ലാം  ഒരു യഥാർത്ഥ വളർത്തുനായയും യജമാനനും തമ്മിലുള്ള കെമിസ്ട്രി പോലെ വളരെ മനോഹരമാണ്. ചാർളി ആയെത്തുന്നത് ലാംബ്രോഡർ ഇനത്തിൽ പെടുന്ന പെൺനായയാണ്. ആക്ഷൻ കൊണ്ടും കണ്ണുകളിലെ എക്സ്പ്രെഷൻസ് കൊണ്ടും വിസ്മയിപ്പിക്കുന്നുണ്ട് ചാർളി എന്ന നായ. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥയായി എത്തുന്ന സംഗീത ശൃംഗരിയും മൃഗഡോക്ടറായി എത്തുന്ന രാജ് ഷെട്ടിയും, ബോബി സിംഹയും എല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ വളരെ മികച്ചതാക്കിയിട്ടുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്ന് നിർമിച്ചിരിക്കുന്ന സിനിമയുടെ  മലയാളം പതിപ്പ്‌ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ഏകദേശം രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ അലസമായി ജീവിച്ചു പോകുന്ന ധർമ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാർളി എന്ന നായകുട്ടി വരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് പ്രമേയം.

മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തിയിരിക്കുന്ന ചിത്രം സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുന്ന ഫീൽ ഗുഡ് സിനിമയാണ്. ജീവിതം ആസ്വദിക്കാൻ മറന്ന്, വളരെ പരുക്കനായി തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി ജീവിക്കുന്ന
യുവാവാണ് ധർമ. നായകള്‍ക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലാണ് അയാൾ താമസിക്കുന്നത് അവിടെ അവിചാരിതമായി ഒരു നായ കടന്നുവരുന്നു. പതിയെ ആ നായ അയാളുടെ ജീവിതത്തിന്റെയും ഭാഗമാകുന്നു. സ്വയം ഏകാന്തതയിൽ തളച്ചിട്ട് വീട് ജോലി സ്ഥലം എന്നിങ്ങനെ ഭക്ഷണം പോലും  റുട്ടീൻ രീതികളുമായി മുന്നോട്ടുകൊണ്ടുപോകുന്ന ധർമ്മ  മറ്റാരോടും  യാതൊരു ബന്ധവും പുലർത്താത്ത ആളാണ്. അങ്ങനെയുള്ള  ധർമയ്ക്ക് ആദ്യം ആ നായകുട്ടി ഒരു പൊല്ലാപ്പാകുന്നുണ്ടെങ്കിലും പിന്നീട് തനിക്ക് ഇതുവരെയും  ലഭിക്കാത്ത സ്നേഹവും കരുതലും ആ നായക്കുട്ടിയിൽ കാണുന്നതോടെ അയാൾ അതിനെ പതിയെ സ്നേഹിച്ചു തുടങ്ങുകയാണ്. അതൊക്കെ സിനിമയിൽ  വളരെ രസകരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ധർമ്മയ്ക്ക് ചാർലി യോട് സ്നേഹം തോന്നുന്നത് മുതൽ  അയാളുടെ ജീവിതവും  മാറുകയാണ്.

വളർത്തുമൃഗങ്ങൾക്ക് ഒരാളുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തും എന്നും അവയ്ക്ക് തിരിച്ചു ഉണ്ടാകുന്ന  ആത്മബന്ധവും വളരെ വ്യകതമായി കാണിക്കുന്ന സിനിമയാണ്  ‘777 ചാർളി’. സമ്മർദ്ദഘട്ടങ്ങളിൽ അടക്കം മനുഷ്യന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ വളർത്തുമൃഗങ്ങൾ സഹായിക്കുന്നു എന്നും ചിത്രം കാണിച്ചുതരുന്നു. കൂടാതെ നായകളിൽ ജനിതക വൈകല്യങ്ങൾക്കും മറ്റു രോഗങ്ങൾക്കും കാരണമാകുന്ന ഇൻബ്രീഡിങ് എന്നിവയ്ക്കെതിരെ ബോധവത്കരണം നൽകുകയും വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചിത്രം  ചെയ്യുന്നുണ്ട്. ഒരു നായയെ പ്രധാനകഥാപാത്രമാക്കി യാതൊരു വിധ നാടകീയതയും തോന്നാതെ അത്രയും മനോഹരമായി സിനിമ ഒരുക്കിയതിന്  സംവിധായകൻ കിരൺ രാജ് അഭിനന്ദനമർഹിക്കുന്നു. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ അൽപം രസിപ്പിച്ചും കരയിച്ചും എൻഗേജിങ് ആയി ചിത്രം മുന്നോട്ട് പോകുമ്പോൾ അതിൽ സംവിധായകൻ വിജയിച്ചു എന്നു തന്നെ വേണം പറയാൻ. സിനിമയുടെ മൊത്തത്തിലുള്ള മൂഡ് നിലനിർത്തുന്നതിൽ  ഗാനങ്ങളും പശ്ചാത്തല സംഗീതവും വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

മനു മഞ്ജിതിന്റെ വരികൾക്ക്  സംഗീതം പകർന്നിരിക്കുന്നത് നോബിൻ പോളാണ്. അരവിന്ദ് എസ് കശ്യപ് ആണ്‌ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.  മൃഗങ്ങളെ സ്നേഹിക്കുന്നവർക്കും വളർത്തുമൃഗങ്ങൾ ഉള്ളവർക്കും ഒരു മികച്ച അനുഭവമായിരിക്കും 777 ചാർളി എന്ന സിനിമ. ആരു തന്നെ ആയാലും ഈ ചിത്രം കണ്ട് തീയേറ്റർ നിന്ന് ഇറങ്ങുമ്പോൾ  അൽപ ദൂരമെങ്കിലും നിങ്ങളുടെ കൂടെ ധർമയും അവൻ്റെ ചാർലിയും ഉണ്ടാവും..