ഇപ്പോള്‍ മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ല.. നഞ്ചിയമ്മയുടെ കലക്കാത്ത ചന്ദനമരമാണ്.. വിമര്‍ശകര്‍ക്കെതിരെ കുറിപ്പ്
1 min read

ഇപ്പോള്‍ മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ല.. നഞ്ചിയമ്മയുടെ കലക്കാത്ത ചന്ദനമരമാണ്.. വിമര്‍ശകര്‍ക്കെതിരെ കുറിപ്പ്

‘ഉള്‍ക്കാട്ടില്‍ എവിടെയോ പഴുത്ത ഒരു ഫലത്തിനെ സച്ചിയിങ്ങനെ പറിച്ചെടുത്ത് ലോകത്തിന്റെ മുന്നിലേക്ക് പ്രദര്‍ശിപ്പിക്കുകയായിരുന്നു’….
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തിയിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിത്. ആ ഒറ്റ വരിയില്‍ തന്നെ എല്ലാമുണ്ടായിരുന്നു. നഞ്ചിയമ്മയെക്കുറിച്ചും, അവരെ കണ്ടെത്തിയ ആളെക്കുറിച്ചും. നഞ്ചിയമ്മയെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറം മറ്റ് വാക്കുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല.

എന്നാല്‍ ആ അവാര്‍ഡ് ദഹിക്കാത്ത ചിലരും സമൂഹത്തില്‍ ഉണ്ട്. നഞ്ചിയമ്മയ്ക്ക് പുരസ്‌ക്കാരം ലഭിച്ചെങ്കിലും മലയാള സിനിമാ ഗാനലോകത്ത് നിന്നും പ്രമുഖര്‍ ആരും തന്നെ ആശംസകള്‍ അറിയിച്ച് മുന്നോട്ട് വരാത്തത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചായായിരിക്കുകയാണ്. അത്തരത്തില്‍ നഞ്ചിയമ്മയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ഒരു മറുപടി പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
നഞ്ചിയമ്മ എന്ന ആദിവാസി സ്ത്രീക്ക് മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് പലര്‍ക്കും ദഹിച്ചിട്ടില്ല എന്ന് തുടങ്ങുന്ന പോസ്റ്റില്‍ ശുദ്ധ സംഗീതത്തിന്റെ ഉപാസകര്‍ നഞ്ചിയമ്മയോട് അനിഷ്ടവും അസഹിഷ്ണുതയും പ്രകടിപ്പിക്കുന്നുണ്ട് എന്ന് പറയുകയാണ്. സംഗീതത്തിനുവേണ്ടി ജീവിച്ചവര്‍ക്ക് ഈ പുരസ്‌കാരം അപമാനമായി തോന്നുമെന്നും പിച്ച് ഇട്ടുകൊടുത്താല്‍ അതിന് അനുസരിച്ച് പാടാനൊന്നും നഞ്ചിയമ്മക്ക് കഴിയില്ലെന്നും അങ്ങനെയുള്ള ഒരാള്‍ക്കാണോ അവാര്‍ഡ് കൊടുക്കേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം നഞ്ചിയമ്മയെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ അഭിപ്രായപ്പെട്ടത്. ഈ യുക്തി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പരിഹാസ്യമാണെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. അത് വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങളും കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
മഹേന്ദ്രസിംഗ് ധോണി എന്ന ഇതിഹാസ ക്രിക്കറ്ററെ നോക്കൂ. ഒരു കോപ്പിബുക്ക് ഷോട്ട് പോലും നേരേചൊവ്വേ കളിക്കാനറിയാത്ത ബാറ്ററാണ് അദ്ദേഹം.

റാഞ്ചിയിലെ അപരിഷ്‌കൃതമായ സാഹചര്യങ്ങളില്‍ കളി പഠിച്ച ധോണിക്ക് അപ്രകാരംമാത്രമേ ബാറ്റ് ചെയ്യാനേ സാധിക്കുമായിരുന്നുള്ളൂ. എന്നിട്ടെന്തായി?
മഹേന്ദ്രസിംഗ് ധോണി ഇതിഹാസമായി മാറി. നായകന്‍ എന്ന നിലയില്‍ എല്ലാ പ്രധാനപ്പെട്ട ട്രോഫികളും വിജയിച്ചു. ഖേല്‍രത്ന നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. എന്തിനേറെ പറയുന്നു. നടന്‍ മോഹന്‍ലാല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിച്ചിട്ടില്ല. യാതൊരുതരത്തിലുള്ള മുന്നൊരുക്കങ്ങളുമില്ലാതെയാണ് അദ്ദേഹം പെര്‍ഫോം ചെയ്യാറുള്ളത്. സ്വതസിദ്ധമായ അഭിനയം ക്യാമറക്കുമുമ്പില്‍ അഴിച്ചുവിടുന്ന അഭിനേതാവാണ് ലാല്‍. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ നിഘണ്ടുവിലില്ലാത്ത പദങ്ങള്‍ ഉപയോഗിച്ച സാഹിത്യകാരനായിരുന്നു. ജ്ഞാനപീഠം വരെ നേടിയ തകഴി ശിവശങ്കരപ്പിള്ളക്ക് മലയാള വ്യാകരണം തന്നെ അറിയില്ലായിരുന്നു. നാല്‍പ്പതിനായിരത്തിലധികം പാട്ടുകള്‍ പാടി ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ എസ്.പി ബാലസുബ്രഹ്‌മണ്യം സംഗീതം ഔപചാരികമായി അഭ്യസിച്ചിട്ടില്ല.നമ്മുടെ ഭാവഗായകന്‍ ജയചന്ദ്രനും ഈ ശ്രേണിയില്‍ വരുമെന്ന് തോന്നുന്നു. തനിക്ക് സംഗീതത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ലെന്നും പാട്ടിനോടുള്ള ഇഷ്ടംകൊണ്ട് മാത്രം ഗായകനായിത്തീര്‍ന്നതാണെന്നും ജയചന്ദ്രന്‍ അഭിമുഖങ്ങളില്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

കല, സാഹിത്യം, സ്പോര്‍ട്സ് മുതലായവയ്ക്ക് കൃത്യമായ ചട്ടക്കൂടുകളൊന്നുമില്ല. മനുഷ്യരെ സന്തോഷിപ്പിക്കുക എന്നതാണ് അവയുടെ ആത്യന്തികമായ ലക്ഷ്യം. നഞ്ചിയമ്മയുടെ പാട്ട് ആളുകളെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. അതാണ് തന്നെയാണ് ഏറ്റവും പ്രധാനം. നഞ്ചിയമ്മ ആദരിക്കപ്പെട്ടപ്പോള്‍ സംഗീതലോകത്ത് ഭീകരമായ നിശബ്ദതയാണ് പരന്നത്. സിത്താരയേയും സുജാതയേയും പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ് നഞ്ചിയമ്മയെ അഭിനന്ദിക്കാന്‍ തയ്യാറായത്. മധുരം പൊഴിക്കുന്ന നാവുകളെല്ലാം ഒരുമിച്ച് മൗനത്തിലാണ്ടത് അത്ര നിഷ്‌കളങ്കമല്ലെന്നും അതിന്റെ പേരാണ് സവര്‍ണ്ണബോധം എന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മാത്രമല്ല ആ സംഗീതജ്ഞന് നഞ്ചിയമ്മയുടെ ബാല്യത്തെക്കുറിച്ച് അറിയാമോ എന്നും വി.എച്ച് ദിരാര്‍ എഴുതിയ ‘നഞ്ചമ്മ എന്ന പാട്ടമ്മ’ എന്ന പുസ്തകത്തില്‍ നഞ്ചിയമ്മയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരണമുണ്ടെന്നും കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നഞ്ചിയമ്മ കുട്ടിയായിരിക്കുമ്പോള്‍ ആദിവാസികളല്ലാത്ത ആളുകളെ കാണുന്നത് പേടിയായിരുന്നു എന്നും അത്തരം ആളുകളെ കാണുമ്പോള്‍ എല്ലാ കുട്ടികളും കാട്ടില്‍ പോയി ഒളിക്കുമായിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരു മനുഷ്യായുസ് മുഴുവന്‍ കഷ്ടപ്പെട്ട,തീയില്‍ കുരുത്ത ജന്മമാണവര്‍. പ്രിവിലേജ്ഡായ കോടിക്കണക്കിന് മനുഷ്യര്‍ക്ക് ഇടയിലൂടെ താരപദവിയിലേക്ക് നടന്നുകയറിയ മഹാവനിത. നിന്ദിതരും പീഡിതരുമായ കുറേമനുഷ്യരുടെ പ്രതിനിധി. ആ നഞ്ചിയമ്മയുടെ പുരസ്‌കാരത്തെ റദ്ദ് ചെയ്യാന്‍ ചെറുപ്പം മുതല്‍ സംഗീതം പഠിച്ചവരുടെ വേദനകള്‍ മതിയാവില്ല. ഈ അവാര്‍ഡ് ഞങ്ങള്‍ കൊണ്ടാടുമെന്നും അനേകം മനുഷ്യരെ നഞ്ചിയമ്മ പ്രചോദിപ്പിക്കുംമെന്നും കുറിപ്പില്‍ പറയുന്നു.

അവര്‍ക്കുനേരെ നിങ്ങള്‍ എറിയുന്ന കല്ലുകളെല്ലാം തീര്‍ച്ചയായും നാഴികക്കല്ലുകളായി മാറും. ഇപ്പോള്‍ എനിക്ക് മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ലെന്നും നഞ്ചിയമ്മയുടെ കലക്കാത്ത ചന്ദനമരമാണെന്നും പറഞ്ഞ് അവസാനിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. പുരസ്‌കാരം ലഭിച്ചതിനുശേഷം നഞ്ചിയമ്മ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ് ആടുമേച്ച് നടന്ന എന്നെ ലോകത്തിന് കാട്ടിക്കൊടുത്തത് സച്ചി സാറാണ്.. അതെ ഇതുപോലെ ഉള്‍ക്കാടുകളില്‍ പഴുത്തു നില്‍ക്കുന്ന പഴങ്ങള്‍ ഇനിയുമേറെയുണ്ട്. വാടിവീഴുംമുമ്പ് അവരെ തേടി ഇനിയും സച്ചിമാര്‍ എത്തട്ടെ.