‘അപ്പോള്‍ എങ്ങനാ.. ഉറപ്പിക്കാവോ?’ , ‘സ്ഫടികം’ റീ- റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍! ആകാംഷയോടെ ആരാധകര്‍
1 min read

‘അപ്പോള്‍ എങ്ങനാ.. ഉറപ്പിക്കാവോ?’ , ‘സ്ഫടികം’ റീ- റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍! ആകാംഷയോടെ ആരാധകര്‍

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ.

ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പുതിയ അപ്‌ഡേഷന്‍ വന്നിരിക്കുകയാണ്. ചിത്രം റിലീസ് ആയി 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റീലീസ് ചെയ്യുന്നുവെന്നാണ് അത്. ചിത്രത്തിന്റെ റീലീസ് ഡേറ്റ് മോഹന്‍ലാല്‍ തന്നെയാണ് പുറത്തുവിട്ടത്.

2023 ഫെബ്രുവരി 9നാണ് ചിത്രം വീണ്ടും തിയേറ്ററില്‍ എത്തുക. ചിത്രത്തിന്റെ 4 കെ സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയ പുതിയ പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഓട്ടക്കാലണയിലൂടെ നോക്കുന്ന ആടുതോമയുടെ ചിത്രമുള്ള പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

‘എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചതുപോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഫെബ്രുവരി ഒന്‍പതിന് 4സ അറ്റ്‌മോസ് സാങ്കേതിക തികവില്‍ സ്ഫടികം എത്തും. ഓര്‍ക്കുക 28 വര്‍ഷം മുന്‍പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ?’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘സ്ഫടികം’ സിനിമയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രം റീ റിലീസ് ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19ന്റെ സാഹചര്യത്തില്‍ റീ റിലീസ് വൈകുകയായിരുന്നു. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്‌സ് എന്ന കമ്പനി രൂപീകരിച്ചതായും ഭദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക.

പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. അതേസമയം, 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തിലകന്‍, ഉര്‍വശി, നെടുമുടി വേണു, കെ.പി.എ.സി ലളിത, ചിപ്പി, സ്ഫടികം ജോര്‍ജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.